ശബരിമല വിഷയത്തിൽ സ്ത്രീകൾക്കെതിരെ അപകീര്‍ത്തികരമായ പരാമർശം നടത്തിയതിന് പ്രവാസി മലയാളി യുവാവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സംഭവം നടന്നത് സൗദിയിൽ ആണ്. സൗദിയിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന ദീപക് പവിത്രം എന്നയാൾക്കാണ് ശബരിമല വിഷയത്തിൽ മോശം പരാമർശം നടത്തിയതിന്റെ പേരിൽ ജോലി നഷ്ടമായത്.
ശബരിമല വിഷയത്തിൽ അപകീര്‍ത്തികരമായ പോസ്റ്റിട്ട യുവാവിനെ സൗദിയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു!
റിയാദിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ജോലിചെയ്തിരുന്ന ദീപക് സോഷ്യൽ മീഡിയയിൽ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വളരെ മോശം പരാമർശം നടത്തുകയായിരുന്നു. ആ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജോലിയിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു.
ഖലീജ് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിഷയത്തെ തുടർന്ന് ദീപക് തന്റെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്. "മതപരമായ വിഷയങ്ങളിലും മറ്റും തെറ്റായ രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഞനകൾക്ക് വെച്ചുപൊറുപ്പിക്കാൻ ആവില്ല"- ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ ആയ വി നന്ദകുമാർ പറയുന്നു.
ഇതിന് സമാനമായ ഒരു സംഭവം കേരളം പ്രളയം നേരിട്ടുകൊണ്ടിരുന്ന സമയത്തും ഉണ്ടായിരുന്നു. ലുലു ഗ്രൂപ്പിൽ തന്നെയായിരുന്നു ആ സംഭവവും. ദുരിതത്തിനിടെ സഹായപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളെയും സ്ത്രീകളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കമന്റ് ഇട്ടതിന്റെ പേരിൽ അന്നൊരു യുവാവിന്റെ ജോലി പോയിരുന്നു.
യുവാവ് പിന്നീട് ക്ഷമ ചോദിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നെങ്കിലും കാര്യമൊന്നുമുണ്ടായിരുന്നില്ല. ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ചൈനുകളിൽ ഒന്നാണ് പത്മശ്രീ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ്. അതിന് പുറമെ രാജ്യത്തും കമ്പനിക്ക് പല സ്ഥാപനങ്ങളുണ്ട്.