കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തോടെ പ്രതിരോധത്തിലായ ഫെയ്‌സ്ബുക്ക് ഫെയ്‌സ്ബുക്കും അനുബന്ധ സേവനങ്ങളും സുരക്ഷിതമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ഇതിനിടെയാണ് മെസഞ്ചര്‍ വഴി വെറുപ്പ് പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ആക്ഷേപം ഉയര്‍ന്നുവന്നത്.
ഫേസ്ബുക്കിലെ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ ഇനി പരാതി നൽകാം
ഇതോടെ കമ്പനിയുടെ മാനദണ്ഡങ്ങള്‍ക്ക് എതിരായ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള അവസരം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ തയ്യാറായിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ആപ്പില്‍ തന്നെ ഈ സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭിക്കും. നേരത്തേ ടൂളുകള്‍ അല്ലെങ്കില്‍ മെസഞ്ചര്‍ വെബ് ഉപയോഗിച്ച് മാത്രമേ ഇത്തരം സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ പ്രോഡക്ട് മാനേജര്‍ ഹാദി മൈക്കേല്‍ ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്തുന്നതിന് നിരവധി ആളുകള്‍ മെസഞ്ചര്‍ ഉപയോഗിക്കുന്നു. ഇതിനിടെ അവര്‍ക്കുണ്ടാകാന്‍ ഇടയുള്ള മോശം അനുഭവങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയാണ്. ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ ടൂളുകള്‍ ഉപയോഗിച്ച് അനഭിലഷണീയമായ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാകും.' അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.
ഈ സേവനം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത്:
1. റിപ്പോര്‍ട്ട് ചെയ്യേണ്ട വ്യക്തി അല്ലെങ്കില്‍ ഗ്രൂപ്പിന്റെ പേരില്‍ അമര്‍ത്തുക
2. 'Something's wrong' ടാബ് തിരഞ്ഞെടുക്കുക
3. ഇതില്‍ ലഭ്യമായ, ഹരാസ്‌മെന്റ്‌സ്, ഹേറ്റ് സ്പീച്ച് മുതലായവയില്‍ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കുക
ഇതിന് പിന്നാലെ ഉപയോക്താവിന് പ്രശ്‌നക്കാരനെ അവഗണിക്കാനോ ബ്ലോക്ക് ചെയ്യാനോ കഴിയും. റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍, പരാതി സ്വീകരിച്ചതയി വ്യക്തമാക്കി ഉപയോക്താവിന് ഒരു അറിയിപ്പ് ലഭിക്കും. ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റി ഓപ്പറേഷന്‍ ടീം പരാതി പരിശോധിച്ച് അനുയോജ്യമായ നടപടി സ്വീകരിക്കും. 50 വ്യത്യസ്ത ഭാഷകളില്‍ വിലയിരുത്തല്‍ നടത്താനുള്ള സംവിധാനം ഫെയ്‌സ്ബുക്ക് ഒരുക്കിക്കഴിഞ്ഞു.
സുരക്ഷ ശക്തമാക്കി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയാനാണ് ഫെയ്‌സ്ബുക്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്.