സോഷ്യൽമീഡിയ ഭീമന്മാരായ ഫെയ്സ്ബുക്കിൽ വീണ്ടും സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ട്. വിദഗ്ദർ കണ്ടെത്തിയ ഓൺലൈൻ ഡാറ്റാബേസിൽ ഉണ്ടായിരുന്നത് 419 മില്ല്യൺ ഫെയ്ബുക്ക് അക്കൌണ്ടുകളുടെ ഫോൺ നമ്പരുകൾ. യൂസർ ഐഡിക്കൊപ്പം ലിങ്ക് ചെയ്ത നമ്പരുകളാണ് ഡാറ്റശേഖരത്തിൽ നിന്ന് കണ്ടെത്തിയത്. മറ്റൊരാൾക്ക് കണ്ടെത്തുന്ന വിധം അക്കൌണ്ടുകളിലെ നമ്പരുകൾ ഓൺലൈനിൽ സ്റ്റോർ ചെയ്തത് വൻ സുരക്ഷാ വീഴ്ച്ച തന്നെയാണ്.
അക്കൌണ്ടിനൊപ്പം ഫോൺ നമ്പർ ലിങ്ക് ചെയ്യുന്നത് സുരക്ഷാ വീഴ്ച്ചകൾക്ക് വഴിയൊരുക്കുമെന്നും ആളുകളുടെ യഥാർത്ഥ പേര്, സ്ഥലം എന്നിവയടക്കമുള്ള വിവരങ്ങൾ ചൂഷണം ചെയ്യപ്പെടാൻ ഇടയുണ്ടെന്നും സൈബർ വിദഗ്ദർ വ്യക്തമാക്കിയിട്ടുള്ളതാണ്. കുറച്ച് നാൾ മുൻപും ഫെയ്സ്ബുക്കിൽ ഇത്തരത്തിലൊരു സുരക്ഷാ വീഴ്ച്ച ഉണ്ടായിരുന്നു. ടെക്ക് ക്രഞ്ച് എന്ന ടെക്നോളജി സൈറ്റാണ് ഇത്തവണ ഫെയ്ബുക്കിൻറെ സുരക്ഷാ പ്രശ്നം കണ്ടെത്തിയത്.
ഓൺലൈനിൽ നിന്നും ലഭിച്ച ഫെയ്ബുക്ക് അക്കൌണ്ടിലെ ഫോൺ നമ്പരുകൾ ടെക്ക് ക്രഞ്ച് അധികൃതർ പരിശോധിച്ചു. ഡാറ്റയിലുള്ള നമ്പരുകൾ അതാത് വ്യക്തികളുടേത് ആണെന്ന് ഉറപ്പിക്കുകയും ചെയ്തു. ഡാറ്റബേസ് സൂക്ഷിച്ചിരുന്ന വെബ്ഹോസ്റ്റിനെ അധികൃതർ ബന്ധപ്പെട്ടതോടെ ഡാറ്റ ഓൺലൈനിൽ നിന്നും മാറ്റിയതായി ടക്ക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും ഇത്തരത്തിലുള്ള ഡാറ്റകൾ ആളുകൾക്ക് ആക്സസ് ചെയ്യാൻ പറ്റുന്നത് അപകടകരം തന്നെയാണ്.
ഫെയ്സ്ബുക്ക് അധികൃതർ സംഭവത്തിൽ പ്രതികരിച്ചു. ഇപ്പോൾ പുറത്തുവന്ന സുരക്ഷാപ്രശ്നം കാര്യമാക്കേണ്ടതില്ലെന്നും ഓൺലൈനിൽ നിന്നും ലഭിച്ച ഡാറ്റകൾ പഴയതാണെന്നും ഫെയ്ബുക്ക് വ്യക്തമാക്കി. ഈ ഡാറ്റകൾ കമ്പനി മുൻപ് ഓപ്റ്റൈൻ ചെയ്തതാണ്. ഇപ്പോൾ ആളുകൾക്ക് മറ്റൊരാളുടെ നമ്പർ കാണാനുള്ള ഓപ്ഷൻ ഫെയ്ബുക്ക് എടുത്തുമാറ്റിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഫോൺനമ്പരടങ്ങുന്ന ഡാറ്റാ ശേഖരം ഓൺലൈനിൽ നിന്നും എടുത്ത് മാറ്റുന്നതിലൂടെ സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു കഴിഞ്ഞു. ഡാറ്റയിലുള്ള നമ്പരുകളിലെ അക്കൌണ്ടുകൾ യാതൊരു വിധത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളിലും അകപ്പെടില്ലെന്നും അക്കൌണ്ടുകൾ മുൻപ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്നതിന് തെളിവുകളും ഇല്ലെന്നും ഫെയ്ബുക്ക് അറിയിച്ചു. . കമ്പനിയുടെ വിശദീകരണപ്രകാരം ഈ സംഭവം സുരക്ഷാപ്രശ്നമായി കാണേണ്ടതില്ല എന്നതാണ്.
എന്ത് തന്നെയായാലും ഫെയിസ്ബുക്കിലുണ്ടായ സുരക്ഷാ വീഴ്ച്ചയുടെ ഉദാഹരണമായിത്തന്നെ സംഭവത്തെ കാണേണ്ടതുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ 49 മില്ല്യൺ ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ ഡാറ്റയാണ് ചോർന്നത്. ഇപ്പോഴത്തെ സംഭവത്തിൽ ഡാറ്റാശേഖരം ഓൺലൈനിൽ നിന്ന് എടുത്ത് മാറ്റിയെങ്കിലും അവ ആരംങ്കിലും ഉപയോഗിച്ച് കാണുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
ഫേസ്ബുക്ക് അവകാശപ്പെടുന്നത് ഓൺലൈനിൽ നിന്നും ലഭ്യമായ ഡാറ്റാ ശേഖരം പഴയതാണെന്നും ആ ഡാറ്റ ദുരുപയോഗം ചെയ്യാൻ സാധിക്കില്ല എന്നുമാണ്. എന്നാൽ പലരും ഫെയ്സ്ബുക്ക് അക്കൌണ്ടിനൊപ്പം നൽകിയ വിവരങ്ങളിലെ നമ്പർ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഈ ഡാറ്റാ ശേഖരം ആരാണ് ഇത്തരത്തിൽ ഓൺലൈനിൽ സൂക്ഷിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ കമ്പനികൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് തന്നെയാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്.