ഫേസ്ബുക്കിൽ നിന്നും മറ്റും വ്യത്യസ്തമായി പോസ്റ്റ് ചെയ്താൽ അത് എഡിറ്റ് ചെയ്യാൻ സാധിക്കാത്തൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ട്വിറ്റർ. ഇത് പലപ്പോഴും ഉപയോക്താക്കൾക്ക് വിനയാകാറുമുണ്ട്. ട്വിറ്റർ ഉപയോക്താക്കൾ വളരെക്കാലമായി എഡിറ്റ് ട്വീറ്റ് ഓപ്ഷനായി കാത്തിരിക്കുന്നു, എന്നാൽ ഇത് വ്യർത്ഥമായ കാത്തിരിപ്പാണെന്ന് വ്യക്തമായിരിക്കുകയാണ്. ട്വിറ്ററിൽ ഒരിക്കലും ഒരു എഡിറ്റ് ട്വീറ്റ് ബട്ടണോ ഓപ്ഷനോ നൽകാൻ പോകുന്നില്ലെന്ന് സിഇഒ ജാക്ക് ഡോർസി അറിയിച്ചു.
ട്വീറ്റുകൾ പോസ്റ്റുചെയ്തുകഴിഞ്ഞാൽ എഡിറ്റുചെയ്യാൻ കഴിയാത്ത സംവിധാനമാണ് ട്വിറ്ററിൽ ഉള്ളത്. അതായത് നിങ്ങൾ എന്തെങ്കിലും ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അത് എഡിറ്റ് ചെയ്ത് ശരിയാക്കാൻ സാധിക്കില്ല. അക്ഷരപ്പിശക് ഉണ്ടെങ്കിൽ തിരുത്തി പുതിയ ട്വീറ്റിലൂടെ റിപ്ലെ നൽകുക എന്നതാണ് ഏക മാർഗ്ഗം. അതല്ലെങ്കിൽ ലളിതമായി ട്വിറ്റ് ഡെലീറ്റ് ചെയ്ത് കളയാം.
വയർഡുമായുള്ള ഒരു സംഭാഷണത്തിനിടെ പ്ലാറ്റ്ഫോമിൽ ഒരു എഡിറ്റ് ഓപ്ഷൻ എപ്പോൾ കൊണ്ടുവരുമെന്ന് ചോദിച്ചപ്പോൾ മറുപടി പറയുകയായിരുന്നു ഡോർസി. "ഞങ്ങൾ ഒരിക്കലും ഇത് ചെയ്യില്ല. ഒരു എഡിറ്റ് ഓപ്ഷൻ ഉൾപ്പെടുത്തരുത് എന്ന ആശയത്തിന്റെ വേരുകൾ ട്വിറ്ററിന്റെ യഥാർത്ഥ രൂപകൽപ്പനയിൽ തന്നെയുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.
ട്വിറ്റർ ഒരു SMS, ടെക്സ്റ്റ് മെസേജ് സേവനമായാണ് ആരംഭിച്ചു. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ ഉപയോക്താവ് ഒരു വാചകം അയച്ചുകഴിഞ്ഞാൽ അത് തിരികെ എടുക്കാൻ കഴിയില്ല. ആദ്യകാലങ്ങളിൽ ഉണ്ടായിരുന്ന ആ വൈബ്, ആ വികാരം സംരക്ഷിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ഡോർസി പറയുന്നു വ്യക്തമാക്കി.
പ്ലാറ്റ്‌ഫോമിൽ ഒരു എഡിറ്റ് ഓപ്ഷന്റെ ആവശ്യമുണ്ടെന്ന് കമ്പനിക്ക് ഇതുവരെ അനുഭവപ്പെടുന്നില്ലെന്ന് ഡോർസി പറയുന്നു. ഒരു എഡിറ്റ് ഓപ്ഷൻ ഉണ്ടാക്കിയാൽ അതിൽ നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ട്വീറ്റിൽ അക്ഷരത്തെറ്റുകൾ ശരിയാക്കാനോ ബ്രോക്കൺ ലിങ്കുകൾ പറയാനോ ഉപയോക്താക്കൾക്ക് കഴിയും എന്നതാണ് എഡിറ്റ് ഓപ്ഷന്റെ ഗുണ വശം.
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കണ്ട്ന്റ് എഡിറ്റുചെയ്യുന്നത് പോലുള്ള തെറ്റായ കാര്യങ്ങൾക്കായും ഇതേ എഡിറ്റ് ഓപ്ഷൻ ഉപയോഗിക്കാം. അതിനാൽ ഇത്തരം വിഷയങ്ങളെല്ലാം കമ്പനി പരിഗണിച്ചു കൊണ്ട് തന്നെ ട്വിറ്ററിൽ എഡിറ്റ് ഓപ്ഷൻ കൊണ്ടുവരില്ലെന്ന് ഡോർസി പറഞ്ഞു.
ട്വിറ്ററിലെ എഡിറ്റ് ഓപ്ഷനുമായി ബന്ധപ്പെട്ട് നിരവധി വാദങ്ങൾ നടന്നിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു അഭിമുഖത്തിൽ, ട്വിറ്ററിന്റെ പ്രൊഡക്റ്റ് ലീഡ് കെയ്‌വോൺ ബെയ്‌ക്‌പൂർ എഡിറ്റ് ഓപ്ഷനെക്കുറിച്ച് പറഞ്ഞത് ഒരു ഘട്ടത്തിൽ കമ്പനി നിർമ്മിക്കണണെന്ന് താൻ കരുതുന്ന ഓപ്ഷനാണ് ഇത് എന്നാണ്.
എഡിറ്റ് ഫീച്ചർ തങ്ങളുടെ മുൻഗണനാ പട്ടികയിലൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ സിഇഒയുടെ ഇക്കാര്യത്തിലെ അഭിപ്രായത്തിൽ നിന്ന് ഇനി അടുത്ത കാലത്തൊന്നും തന്നെ ഈ ഓപ്ഷൻ കമ്പനി കൊണ്ടുവരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്താൽ ഭാവിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലുണ്ടാകുന്ന മാറ്റങ്ങൾ ചിലപ്പോൾ കമ്പനിയെ എഡിറ്റ് ഓപ്ഷൻ കൊണ്ടുവരുന്നതിന് പ്രേരിപ്പിച്ചേക്കാം.