ഇന്‍സ്റ്റന്‍് മെസ്സേജിംഗ് ആപ്പായ വാട്‌സ് ആപ്പില്‍ കോളിംഗ് പ്രശ്‌നങ്ങള്‍ നിരന്തരം കാണപ്പെടുന്നതായി വാട്‌സ്ആപ്പ് ബീറ്റാ ഉപയോക്താക്കളില്‍ നിന്നും പരാതിയുയരുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിച്ചുവരുന്നവര്‍ക്കാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. ബീറ്റാ ഉപയോക്താക്കള്‍ ട്വിറ്ററിലൂടെയാണ് തങ്ങളുടെ പരാതികള്‍ പങ്കുവെച്ചത്.
വാട്‌സ് ആപ്പിലെ കോളിംഗ് പ്രശ്‌നങ്ങൾക്കുള്ള കാരണം ഇവയാണ്
വാട്‌സ് ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ (2.19.167) അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിച്ചവരിലാണ് പുതിയ പ്രശ്‌നം കാണാനായത്. ഇവര്‍ക്ക് വാട്‌സ് ആപ്പ് കോളിംഗ് ചെയ്യാന്‍ സാധിക്കുന്നില്ല. വാട്‌സ് ആപ്പിനെ നിരന്തരം നിരീക്ഷിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ WA ബീറ്റാഇന്‍ഫോയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ചില ഉപയോക്താക്കള്‍ക്ക് ഇയര്‍ഫോണ്‍ കണക്ട് ചെയ്യുമ്പോള്‍ മാത്രമേ ഇത്തരം പ്രശ്‌നം അനുഭവപ്പെടുന്നുള്ളൂ. ചിലര്‍ക്ക് ഇയര്‍ഫോണ്‍ കണക്ട് ചെയ്യാത്തപ്പോഴും വാട്‌സ് ആപ്പ് കോളിംഗിനു സാധിക്കുന്നില്ലെന്ന് പരാതി പറയുന്നുണ്ട്. എന്നാല്‍ പ്രശ്‌നം പരിഹരിച്ചതായും വോയിസ് കോളിംഗും വീഡിയോ കോളിംഗും സുഗമമായി നടത്താന്‍ സാധിക്കുമെന്നാണ് വാട്‌സ്ആപ്പ് അധികൃതരില്‍ നിന്നുള്ള പ്രതികരണം.
ഇക്കഴിഞ്ഞ ആഴ്ചയാണ് വാട്‌സ് ആപ്പില്‍ പ്രധാനപ്പെട്ടൊരു ബഗ്ഗ് കണ്ടെത്തിയതിന്റെ പേരില്‍ 22 വയസുപ്രായമുള്ള മണിപ്പൂരി യുവാവിന് 5,000 ഡോളര്‍ പാരിതോഷികമായി വാട്‌സ് ആപ്പ് നല്‍കിയത്. ബഗ്ഗ് കണ്ടെത്തിയതിന്റെ പേരില്‍ ഫെയിസ്ബുക്ക് തങ്ങളുടെ ഹാള്‍ ഓഫ് ഫെയിം 2019ല്‍ ഈ യുവാവിന്റെ പേരുകൂടി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന ബഗ്ഗിനെ സോണല്‍ സൗഗായിജാം എന്ന യുവാവാണ് കണ്ടെത്തിയത്. വാട്‌സ് ആപ്പിലൂടെ വോയിസ് കോളിംഗ് ചെയ്യുന്ന സമയത്ത് മറുതലയ്ക്കലുള്ളയാള്‍ അറിയാതെ വീഡിയോ കോളിംഗിനായി അംഗീകാരം നല്‍കുന്ന ബഗ്ഗാണിത്. ഇതിലൂടെ മറുതലയ്ക്കലുള്ളയാള്‍ ചെയ്യുന്നതെല്ലാം അയാള്‍ അറിയാതെ കാണാന്‍ കഴിയും. ഇത് സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാണെന്നും സൗഗായിജാം പറയുന്നു.