പത്തുലക്ഷം പേരുടെ യൂസർനെയിമും പാസ്വേഡും ചോർന്നു; നിങ്ങൾക്ക് ഫെയ്സ്ബുക്കിന്റെ ഈ അറിയിപ്പ് കിട്ടിയോ?
പത്ത് ലക്ഷത്തിലധികം ഫെയസ്ബുക്ക് (facebook) അക്കൗണ്ടുകളുടെ യൂസർനെയിമും പാസ്വേഡും അടക്കമുള്ള വിവരങ്ങൾ ചോർന്നതായും സൂക്ഷിക്കണമെന്നും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി മെറ്റ. ആപ്പിളിന്റെയും ആൽഫബെറ്റിന്റെയും ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകൾ വഴിയാണ് വിവരങ്ങൾ ചോർന്നതെന്നും അപകടകരമായ 400-ൽ അധികം ആപ്പുകൾ ഇത്തരത്തിൽ കണ്ടെത്തിയതായും ഫെയ്സ്ബുക്ക് ഉടമയായ മെറ്റ കോർപറേഷൻ അറിയിച്ചു.

ഉപയോക്താക്കളുടെ യൂസർ നെയിമും പാസ്വേഡും ആണ് ഈ വ്യാജ ആപ്പുകൾ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ 400-ൽ അധികം ആപ്പുകൾ വിവരങ്ങൾ ചോർത്തുന്നതായി കണ്ടെത്തിയതെന്നും ഇവയെ സംബന്ധിച്ച വിവരങ്ങൾ ആപ്പിളിന് കൈമാറിയതായും ഫെയ്സ്ബുക്ക് വെള്ളിയാഴ്ച അറിയിച്ചു. കൂടാതെ അക്കൗണ്ട് വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ ഉപയോക്താക്കൾക്ക് നിർദേശം നൽകുമെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.

അതേസമയം തങ്ങളുടെ ആപ്പ്സ്റ്റോറിൽ ഉണ്ടായിരുന്ന അപകടകരമായ 400 ആപ്പുകളെ തിരിച്ചറിഞ്ഞതായും അതിൽ 45 എണ്ണം ഉടൻതന്നെ നീക്കിയിട്ടുണ്ടെന്നും ആപ്പിൾ അറിയിച്ചു. മൊബൈൽ ഗെയിമുകൾ, ബിസിനസ് ആപ്പുകൾ, ഹെൽത്ത് ട്രാക്കറുകൾ, ഫോട്ടോ എഡിറ്റർ, വിപിഎൻ സർവീസ് എന്നിങ്ങനെയുള്ള ജനപ്രിയ ആപ്പുകളുടെ രൂപത്തിലാണ് വിവരങ്ങൾ ചോർത്തുന്ന ഈ വ്യാജ ആപ്പുകൾ പ്രവർത്തിച്ചിരുന്നത്. ഇത്തരം വ്യജ ആപ്പുകളിൽ 42.6% ഫോട്ടോ എഡിറ്റിങ് ആപ്പുകളായിരുന്നു. ബിസിനസ് യൂട്ടിലിറ്റിആപ്പ് -15.4%, ഫോൺ യൂട്ടിലിറ്റി ആപ്പ് -14.1%, ഗെയിമുകൾ -11.7%, വിപിഎൻ - 1.7%, ലൈഫ്‌സ്‌റ്റൈൽ ആപ്പുകൾ -4.4% എന്നിങ്ങനെപോകുന്നു കണ്ടെത്തിയ വ്യാജ ആപ്പുകളുടെ ശതമാനക്കണക്ക്.

പുറമേയ്ക്ക് കണ്ടാൽ ഇവ അപകടകാരികൾ ആണെന്ന് മനസിലാകില്ല, മാത്രമല്ല ഉപയോക്താക്കളെ കബളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ആപ്പുകൾ ഡൗൺലോഡ് ചെയ്ത ഉപയോക്താക്കൾ നൽകിയ റിവ്യൂ എന്ന തരത്തിൽ ഈ ആപ്പുകളെ പുകഴ്ത്തി വ്യാജ റിവ്യൂവും ഇത്തരം തട്ടിപ്പുകാർ തന്നെ പോസ്റ്റ് ചെയ്യും. യൂസർ റിവ്യൂ കണ്ട് ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർ ആപ്പിലാകുകയും ചെയ്യും.

ഇവ ഡൗൺലോഡ് ചെയ്തശേഷം ഉപയോഗിക്കാൻ ആയി ഓപ്പൺ ചെയ്യുമ്പോൾ ഫെയ്സ്ബുക്ക് വഴി ലോഗിൻ ചെയ്യണം എന്ന് ആവശ്യപ്പെടും. ഇതനുസരിച്ച് ആളുകൾ ലോഗിൻ ചെയ്യുമ്പോൾ അവ കൈക്കലാക്കുകയാണ് ചെയ്തിരുന്നത് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇത്തരം ആപ്പുകളുടെ ജനപ്രീതി മനസിലാക്കിയാണ് തട്ടിപ്പുകാർ ഈ വഴിക്ക് നീങ്ങുന്നത് എന്ന് ഫെയ്സ്ബുക്ക് പറഞ്ഞു.

ലോഗിൻ വിവരങ്ങൾ കൈക്കലാക്കുന്ന ഹാക്കർമാർക്ക് നിങ്ങളുടെ അക്കൗണ്ടിന്റെ അധികാരം ഏറ്റെടുക്കാൻ സാധിക്കുകയും നിങ്ങളുടെ സുഹൃത്തുക്കൾക്ക് മെസേജ് അയയ്ക്കുകയോ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുകയോ ചെയ്ത ശേഷം പണം തട്ടാൻ സാധിക്കും. പുതിയതായി ആപ്പുകൾ ഡൗൺലോഡ് ചെയ്ത ശേഷം അവയിൽ നിന്ന് ഡൗൺലോഡ് അനുമതി ആവശ്യപ്പെടുമ്പോഴും ലോഗിൻ ആവശ്യപ്പെടുമ്പോഴും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.

മറ്റൊരു ആപ്പും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും നൽകാത്ത സേവനങ്ങൾ ഒരു ആപ്പ് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ഗൂഢ ഉദ്ദേശം ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് തിരിച്ചറിയണമെന്ന് മെറ്റയുടെ സുരക്ഷാ വിഭാഗം തലവൻ ഡേവിഡ് അഗ്രാനോവിച്ച് പറഞ്ഞു. ആളുകളുടെ ദൗർബല്യം മനസിലാക്കിയുള്ള നീക്കങ്ങളാണ് എപ്പോഴും തട്ടിപ്പുകാർ നടത്തുക.

ഉദാഹരണത്തിന് ഒരു വ്യാജ ആപ്പ് ഉപയോഗിച്ച് നിങ്ങൾ ഒരു ചിത്രം എഡിറ്റ് ചെയ്തശേഷം അത് ഫെയ്സ്ബുക്കിലേക്ക് അവിടെ നിന്ന് അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണുന്നു. നിങ്ങൾ അതിനായി ആവശ്യമുള്ള അനുമതികൾ നൽകുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ ആ വ്യാജ ആപ്പിന് നിങ്ങളുടെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഫെയ്സ്ബുക്കിലേക്ക് കടക്കാൻ വഴിതുറക്കുകയാണ് ചെയ്യപ്പെടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം അപകടകരമായ ആപ്പുകൾ എങ്ങനെ തിരിച്ചറിയാം, എന്തൊക്കെ മുൻ കരുതലുകൾ സ്വീകരിക്കണം എന്നീക്കാര്യങ്ങളിൽ തങ്ങളുടെ ഉപയോക്താക്കൾക്ക് ആവശ്യമായ ടിപ്സുകളും ബോധവത്കരണവും നൽകുമെന്നും ഡേവിഡ് പറഞ്ഞു.

ചൈനയും തായ്വാനും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൂന്ന് കമ്പനികൾ തങ്ങളുടെ വ്യാജ ആപ്പുണ്ടാക്കി പത്തുലക്ഷത്തിലധികം ഉപയോക്താക്കളെ കബളിപ്പിച്ചെന്ന് ആരോപിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നിയമ നടപടികൾ ആരംഭിച്ച വിവരവും ഇതോടൊപ്പം തന്നെ പുറത്ത് വന്നിട്ടുണ്ട്. വ്യാജ ആപ്പുകൾക്ക് എതിരേ നടപടി കർശനമാക്കാൻ എല്ലാ മാർഗങ്ങളിലൂടെയും മുന്നോട്ടു പോകാനുള്ള തയാറെടുപ്പിലാണ് മെറ്റ.


Click it and Unblock the Notifications








