സ്നേഹം ഭക്ഷണത്തോട് മാത്രം; യുവാവ് സ്വിഗ്ഗി ഓഡറിന് ചെലവിട്ടത് 16 ലക്ഷം രൂപ
നല്ല സ്വാദുള്ള ഭക്ഷണം കഴിക്കുന്നതും ഒരു പ്രത്യേക സന്തോഷം നൽകാറുണ്ട്. നമ്മുടെ മാനസികാവസ്ഥകളും ഭക്ഷണവുമായി അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു. ചിലർ ജീവിക്കാൻ വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ മറ്റു ചിലർ അങ്ങനെയല്ല. അവർ ഭക്ഷണത്തെ ഏറ്റവും ആസ്വദിച്ച് കഴിക്കുന്നവരാണ്. ഓരോ അംശത്തിലും രുചിതേടുന്നവർ. അത് ആസ്വദിച്ച് ആനന്ദം കണ്ടെത്തുന്നരവർ, ആത്മനിർവൃതി അടയുന്നവർ. അങ്ങനെ ചില ആളുകളും നമുക്കിടയിലുണ്ട്.

ടെക്നോളജി വളർന്നതോടെ എന്തും ഓൺലൈനിൽ കിട്ടുമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനങ്ങളും നിലവിൽ വന്നു. ആളുകളുടെ ഭക്ഷണരീതികളിലും ഇതോടെ ഏറെ മാറ്റമുണ്ടായി. ഇഷ്ടമുള്ളതെന്തും ആഗ്രഹിക്കുമ്പോൾ തന്നെ കഴിക്കാനുള്ള അവസരം ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനങ്ങൾ നമുക്കുമുന്നിലേക്ക് വച്ചുനീട്ടി. ഭക്ഷണപ്രിയർ ഇരുകൈയും നീട്ടി അതിനെ സ്വാഗതം ചെയ്തു.

ഇന്ത്യയിലെ ഫുഡ് ഡെലിവറി ആപ്പുകളിൽ മുൻനിരയിലുള്ള സ്ഥാപനമാണ് സ്വിഗ്ഗി. ലക്ഷക്കണക്കിന് ഇന്ത്യക്കാർ സ്വിഗ്ഗിയുടെ സേവനം വർഷങ്ങളായി ഉപയോഗപ്പെടുത്തിവരുന്നു. കഴിഞ്ഞ ദിവസം സ്വിഗ്ഗി 2022 ലെ തങ്ങളുടെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ടുകൾ വെളിപ്പെടുത്തുകയുണ്ടായി. ഏറെ കൗതുകകരമായ ഒട്ടേറെ വിവരങ്ങളാണ് ഈ റിപ്പോർട്ടിൽ ഇടം പിടിച്ചിരിക്കുന്നത്.

ഭക്ഷണത്തോടുള്ള സ്നേഹത്തെക്കാൾ വലിയ സ്നേഹം ആളുകൾക്ക് മറ്റൊന്നിനോടും ഇല്ല എന്നു തോന്നിപ്പിക്കും വിധത്തിലാണ് ആളുകൾ സാധനങ്ങൾ ഓഡർ ചെയ്യുന്നത് എന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതിനു തെളിവ് വേണമെങ്കിൽ, ബംഗളുരുവിൽ ഒരു യുവാവ് ഭക്ഷണ സാധനങ്ങൾ ഓഡർ ചെയ്യാനായി ചെലവഴിച്ച തുക എത്രയെന്ന് കേട്ടാൽ മതിയാകും. 16 ലക്ഷം രൂപയാണ് സ്വിഗ്ഗി ഓഡറുകൾക്കായി ഇയാൾ ഈ വർഷം മുടക്കിയത്. എന്നാൽ പാകം ചെയ്ത ഭക്ഷണ സാധനങ്ങൾക്ക് മാത്രമായല്ല, പച്ചക്കറികളും മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളും ഡെലിവറി ചെയ്യുന്ന സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കൂടിയാണ് ഇയാൾ ഇത്രയും രൂപ ചെലവഴിച്ചിരിക്കുന്നത്.

ബംഗളുരുവിൽ നിന്നുള്ള മറ്റൊരാൾ ദീപാവലി സമയത്ത് ഒറ്റ ഓഡറിൽ 75,378 രൂപയ്ക്ക് ഭക്ഷണം വാങ്ങി. പൂനെയിൽ നിന്നുള്ള മറ്റൊരു കസ്റ്റമറാകട്ടെ 71,229 രൂപയുടെ ബർഗറുകളും ഫ്രൈകളും ആണ് ഒറ്റ ഓഡറിൽ വാങ്ങിക്കൂട്ടിയത്. എങ്കിലും ഇതൊന്നും 16 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയ ആളുടെ ഏഴയലത്ത് എത്തില്ല. സ്വിഗ്ഗിയിൽ 2022 ൽ ഏറ്റവും കൂടുതൽ തുകയ്ക്ക് സാധനം വാങ്ങിയ ആൾ എന്ന നേട്ടവും ഈ 16 ലക്ഷം മുടക്കിയ ആളുടെ പേരിലാണ്.

സ്വിഗ്ഗിയുടെ അതിവേഗ ഡെലിവറി സംവിധാനം ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും ഇത് വീട്ടിൽനിന്ന് പുറത്തിറങ്ങി കഷ്ടപ്പെടുന്നതിൽനിന്ന് അവരെ രക്ഷിച്ചു എന്നും കമ്പനി പറയുന്നു. ആവശ്യമില്ലെങ്കിൽക്കൂടിയും സ്വിഗ്ഗിയിൽനിന്ന് സാധനങ്ങൾ ഓഡർ ചെയ്യുന്നത് ശീലമായിപ്പോയവർ വരെ ഉണ്ടെന്നാണ് വിവരം. 16 ലക്ഷം രൂപയുടെ പലചരക്ക് സാധനങ്ങൾ വാങ്ങിയയാൾ ഇത്തരത്തിലാകാം സാധനങ്ങൾ വാങ്ങിയത് എന്നാണ് വിലയിരുത്തൽ.

കടയിൽനിന്നും വെറും 50 മീറ്റർ അടുത്തുള്ള വീട്ടിലേക്ക് 1.03 മിനിറ്റ് കൊണ്ട് സാധനം എത്തിച്ചുകൊടുത്ത ചരിത്രവും സ്വിഗ്ഗി റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഡെലിവറി പൂർത്തിയാക്കിയ ഓഡർ എന്ന ബഹുമതി ഈ ഓഡറിനായിരുന്നു. പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ കൂടാതെ പാലും ന്യൂഡിൽസും സ്വിഗ്ഗി വഴി ഓഡർ ചെയ്ത് വരുത്തുന്നവരുടെ എണ്ണം കൂടിയതായും റിപ്പോർട്ടിൽ ഉണ്ട്.

ഇന്ത്യക്കാരുടെ ഭക്ഷണ ശീലങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ചും സ്വിഗ്ഗി പറയുന്നുണ്ട്. കൊറിയൻ സിനിമകളോടും സംഗീതത്തോടുമെന്ന പോലെ കൊറിയൻ ഭക്ഷണത്തോടും ഇന്ത്യക്കാർക്ക് താൽപ്പര്യം കൂടി. ധാരാളം കൊറിയൻ, ഇറ്റാലിയൻ ഭക്ഷണം ഈ വർഷം ഡെലിവറി ചെയ്തതായി സ്വിഗ്ഗി വെളിപ്പെടുത്തി. ഇറ്റാലിയൻ പാസ്ത, പിസ്സ, മെക്സിക്കൻ ബൗൾ, സ്പൈസി റാമെൻ, സുഷി, രവിയോലി (ഇറ്റാലിയൻ), ബിബിംബാപ്പ് (കൊറിയൻ) എന്നിവയ്ക്കും തന്തൂരി, മുഗ്ലായ് ഭക്ഷണങ്ങൾക്കും ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നു.

എന്നാൽ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമേത് എന്ന ചോദ്യത്തിന് സ്വിഗ്ഗിക്ക് ഒറ്റ ഉത്തരമേ ഉള്ളൂ, ബിരിയാണി!. ഇന്ത്യയിൽ ഈ വർഷം ഏറ്റവുമധികം പേർ ഓഡർ ചെയ്ത ഭക്ഷണം ബിരിയാണിയാണ്. ഇത്തവണ മാത്രമല്ല, കഴിഞ്ഞ ഏഴ് വർഷമായി ഇന്ത്യയിൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെടുന്ന വിഭവങ്ങളുടെ പട്ടികയിൽ ബിരിയാണിയാണ് ഒന്നാമത്. മസാല ദോശ, ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ബട്ടർ നാൻ, വെജ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, തന്തൂരി ചിക്കൻ എന്നിവയാണ് ഈ വർഷം ബിരിയാണിക്ക് തൊട്ടുപിന്നിൽ ഇടം പിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications








