''ഹായ് ആന്റീ സുഖമാണോ, അതേയ്...''; വാട്സ്ആപ്പിൽ പുത്തൻ തട്ടിപ്പ്, ജാഗ്രതൈ! അടിച്ചെടുത്തത് 54 കോടി
വാട്സ്ആപ്പിൽ(WhatsApp) ഏതെങ്കിലും പുതിയ ഫീച്ചറുകൾ വന്നാൽ അത് തങ്ങൾക്കു ലഭ്യമായോ എന്നറിയാൻ ഇന്ത്യയിലെ ഉപയോക്താക്കൾ കാത്തിരിക്കാറുണ്ട്. എന്നാൽ ഏതെങ്കിലും പുതിയ ഫീച്ചറുകൾ സംബന്ധിച്ചല്ല പുതിയൊരു തട്ടിപ്പിന്റെ മുഖ്യമാർഗം എന്ന നിലയിലാണ് ഇപ്പോൾ വാട്സ്ആപ്പ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. വാട്സ്ആപ്പിലൂടെ ഉള്ള പുതിയ തട്ടിപ്പിനെതിരേ ഇന്ത്യക്കാർ ഏറ്റവുമധികം സൂക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

കുടുംബാംഗങ്ങളെന്ന വ്യാജേന വാട്സ്ആപ്പിലൂടെ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പു നടത്തുക. ഓസ്ട്രേലിയയിലാണ് പുതിയ തട്ടിപ്പ് ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏകദേശം 54 കോടിരൂപയോളം ഇതുവരെ വാട്സ്ആപ്പ് കേന്ദ്രീകരിച്ചുള്ള ഈ തട്ടിപ്പുവഴി ആളുകൾക്ക് നഷ്ടമായി എന്നാണ് വിവരം. 'Hi Mum' എന്നാണ് ഈ തട്ടിപ്പിന് പേരു നൽകിയിരിക്കുന്നത്.

ഹായ് ആന്റീ സുഖമാണോ, അതേയ് എന്റെ ഫോൺ നഷ്ടപ്പെട്ടു, ഇത് എന്റെ പുതിയ ഫോൺ'നമ്പർ' ആണ് എന്ന തരത്തിൽ പരിചയം പുതുക്കുന്ന രീതിയിൽ ആയിരിക്കും വാട്സ്ആപ്പ് ചാറ്റ് തുടങ്ങുക. ഇര തങ്ങളെ വിശ്വസിച്ചു എന്ന ഘട്ടം വരുമ്പോൾ പണം കടം ചോദിക്കുന്നതിലേക്ക് തട്ടിപ്പുകാർ കടക്കും. പരിചയമുള്ള ബന്ധുക്കളെ പോലെ സംസാരിച്ചാണ് തട്ടിപ്പുകാർ ഇവിടെ ആളുകളെ വശത്താക്കുന്നത്.

ഏതെങ്കിലും ബിൽ അടയ്ക്കാൻ ഉണ്ടെന്നോ, അടിയന്തരമായി ആർക്കെങ്കിലും പണം അയയ്ക്കാൻ ഉണ്ടെന്നോ ആവശ്യപ്പെട്ടാണ് സഹായം അഭ്യർഥിക്കുക. ഓൺലൈൻ ബാങ്കിങ് താൽക്കാലികമായി തടസപ്പെട്ടിരിക്കുന്നു, എന്തോ എറർ സംഭവിച്ചിരിക്കുന്നതിനാൽ പണം അയയ്ക്കാൻ സാധിക്കുന്നില്ല, തങ്ങളുടെ കാർഡുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ല എന്നൊക്കെയാണ് കാരണമായി പറയുക.

'ഹായ് മം' തട്ടിപ്പുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും 1,150-ലധികം ആളുകൾ തട്ടിപ്പിന് ഇരയായെന്നും ഓസ്‌ട്രേലിയൻ കൺസ്യൂമർ ആൻഡ് കോംപറ്റീഷൻ കമ്മീഷൻ (ACCC) റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ആളുകൾക്ക് ഏകദേശം 2.6 മില്യൺ ഡോളർ, ഏകദേശം 21 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. 2022ൽ മാത്രം 11,100 പേരിൽ നിന്നായി 7.2 മില്യൺ ഡോളർ (57.84 കോടി രൂപ) മോഷ്ടിക്കപ്പെട്ടു. 55 വയസ്സിന് മുകളിലുള്ള സ്ത്രീകളാണ് മിക്ക തട്ടിപ്പുകളിലും ഇരകളായിരിക്കുന്നത്.

വാട്സ്ആപ്പിലൂടെയുള്ള ഈ തട്ടിപ്പ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും എപ്പോൾ വേണമെങ്കിലും ഇവിടെയും ഇത്തരം തട്ടിപ്പുകൾ നടക്കാം എന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ലോകത്ത് ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. സൈബർ തട്ടിപ്പുകൾ ഇന്ത്യയിൽ ഓരോദിവസം കഴിയുന്തോറും വർധിച്ചുവരികയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽത്തന്നെ ഇത്തരം തട്ടിപ്പ് ഇന്ത്യയിലും ഉണ്ടായേക്കാം എന്നാണ് അധികൃതർ ഭയക്കുന്നത്.

വാട്സ്ആപ്പിലൂടെ അല്ലെങ്കിലും സമാന സ്വഭാവമുള്ള തട്ടിപ്പ് ഇന്ത്യയിൽ ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫെയ്സ്ബുക്ക് വഴിയാണ് ആ തട്ടിപ്പ് അരങ്ങേറിയിരുന്നത് എന്ന് മാത്രം. ചില ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തശേഷം അവരുടെ പേരിൽ പുതിയ അക്കൗണ്ടും മറ്റും ഉണ്ടാക്കി ഫ്രണ്ട് ലിസ്റ്റിലുള്ള ആളുകളിൽനിന്ന് പണം കടം ചോദിച്ചാണ് തട്ടിപ്പ് നടന്നിരുന്നത്.

''പ്രിയ സുഹൃത്തുക്കളേ, എന്റെ ഫെയ്സ്ബുക്ക് ആരോ ഹാക്ക് ചെയ്തു. നിങ്ങളിൽ പലർക്കും എന്റെ അക്കൗണ്ടിൽനിന്ന് പണം കടം ചോദിച്ചുകൊണ്ട് മെസേജ് എത്തിയിട്ടുണ്ടാകാം, അല്ലെങ്കിൽ ഇനി എത്തിയേക്കാം. എന്നാൽ അത് ഞാൻ അല്ല. കബളിപ്പിക്കപ്പെടാതിരിക്കാൻ എല്ലാ സുഹൃത്തുക്കളും ശ്രദ്ധിക്കണം'' എന്ന തരത്തിലുള്ള മെസേജുകളും പോസ്റ്റുകളും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഫെയ്സ്ബുക്കിലെ ഈ തട്ടിപ്പിന്റെ വാട്സ്ആപ്പ് വേർഷനാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തട്ടിപ്പുകാരുടെ ഇത്തരം വലയിൽ വീഴാതിരിക്കാൻ ഏവരും ജാഗ്രത പാലിക്കാനാണ് നിർദേശം.


Click it and Unblock the Notifications








