കണ്ണുതെറ്റിയാൽ കാശടിച്ചോണ്ട് പോകും; ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് ഭീഷണിയായി ഡ്രിനിക്
വൈറസുകൾ എപ്പോഴും നമുക്ക് ഭീഷണിയാണ്. അപ്പോൾ ബാങ്കിങ് വിവരങ്ങൾ ചോർത്തുന്നതിൽ സ്പെഷലൈസ് ചെയ്തിരിക്കുന്ന ഒരു വൈറസ് ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളെ ലക്ഷ്യമിട്ട് പുതിയതായി എത്തിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. അതെ കാര്യങ്ങൾ അൽപ്പം കടുപ്പമാണ്. കാരണം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരാണ് ഇന്ത്യയിൽ കൂടുതലും ഉള്ളത്. അതിൽത്തന്നെ ഭൂരിഭാഗം പേരും ബാങ്കിങ് ഇടപാടുകൾ സ്മാർട്ട്ഫോൺ വഴി നടത്തുന്നവരുമാണ്.

എസ്ബിഐ അടക്കം രാജ്യത്തെ പ്രമുഖ ബാങ്കുകളെയെല്ലാം ലക്ഷ്യമിടുന്ന ഡ്രിനിക്(Drinik) ആൻഡ്രോയിഡ് ട്രോജൻ വൈറസാണ് പുതിയ ഭീഷണിയായി മാറിയിരിക്കുന്നത്. 2016 മുതൽ നിലവിലുള്ള മാൽവെയറാണ് ഡ്രിനിക്. മുൻപ് കേന്ദ്രം ഈ വൈറസിനെതിരേ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ പഴയ ഡ്രിനിക് വൈറസ് അല്ല, കരുത്തുകൂട്ടി എത്തിയിരിക്കുന്ന പുതിയ ഡ്രിനിക് ആൻഡ്രോയിഡ് ട്രോജൻ വൈറസ് ആണ് ഇപ്പോൾ ഭീഷണിയായി എത്തിയിരിക്കുന്നത്.

രാജ്യത്തെ പ്രധാനപ്പെട്ടവ ഉൾപ്പെടെ 18 ബാങ്കുകളുടെ ഉപയോക്താക്കളെയാണ് ഈ പരിഷ്കരിച്ച ഡ്രിനിക് ട്രോജൻ വൈറസ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ എസ്ബിഐ ഉപയോക്താക്കളെയാണ് ഡ്രിനിക് മുഖ്യമായും ഇരകളാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഒരു ആപ്ലിക്കേഷൻ ഫയൽ അടങ്ങിയ എസ്എംഎസിലൂടെയാണ് ഈ ഡ്രിനിക് മാൽവേറിന്റെ പുതിയ വേർഷൻ പടരുന്നത്. ഐഅസിസ്റ്റ് എന്ന ആപ്ലിക്കേഷനാണ് ഈ എസ്എംഎസിലെ ആപ്ലിക്കേഷൻ ഫയലിൽ ഉണ്ടാകുക.

ഇന്ത്യയിലെ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക ടാക്സ് മാനേജ്മെന്റ് ടൂളിന്റെ വ്യാജ പതിപ്പായാണ് ഈ ആപ്പ് എത്തുന്നത്. അതിനാൽത്തന്നെ നിരവധി പേർ വഞ്ചിക്കപ്പെടാൻ സാധ്യത കൂടുതലാണ്. ഒറിജിനൽ ആണെന്നു കരുതി ഈ ആപ്പ് ആൻഡ്രോയിഡ് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ വിവിധ സേവനങ്ങൾ കൈകാര്യം ചെയ്യാനുള്ള പെർമിഷൻ ചോദിക്കപ്പെടും. കോൾ ലോഗ് പരിശോധിക്കുക, എക്സ്റ്റേണൽ സ്റ്റോറേജ് കൈകാര്യം ചെയ്യാനുള്ള അവകാശം, എസ്എംഎസ് വായിക്കാനും അയയ്ക്കാനുമുള്ള അവകാശം എന്നിവയൊക്കെയാണ് ഈ ആപ്പ് സ്വന്തമാക്കുക.

ഇതുവഴി ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന ഫോണിന്റെ ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളിലേക്കും ഡ്രിനിക് പ്രവേശിക്കുന്നു. ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് നൽകുന്ന അനുമതികൾ ഉപയോഗിച്ച് ഗൂഗിൾ പ്ലേ പ്രൊട്ടക്ട് ഡിസേബിൾ ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാൻ ഡ്രിനിക്കിന് സാധിക്കും. ചിലസമയം ഉപയോക്താവ് അറിയാതെ സ്ക്രീൻ റെക്കോഡ് ചെയ്യാനും പ്രസ് ചെയ്യുന്ന കീകൾ ഏതൊക്കെയാണെന്ന് അറിഞ്ഞുവയ്ക്കാനും ഈ വൈറസിന് സാധിക്കും.

ഇതു കൂടാതെ നമ്മുടെ ഫോണിൽനിന്ന് മോഷ്ടിക്കുന്ന ആധാർ, പാൻകാർഡ്, തുടങ്ങിയ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനും ഈ ആപ്പിന് ശേഷിയുണ്ട്. ഇവിടം കൊണ്ടും കഥ അവസാനിക്കുന്നില്ല. ഈ ആപ്പ് ഉപയോഗിച്ച് ഒരു തവണ നമ്മൾ ലോഗിൻ ചെയ്താൽ ഒരു വ്യാജ ഡയലോഗ് ബോക്സ് സ്ക്രീനിൽ പ്രത്യക്ഷപ്പെടും. അതിൽ നിങ്ങൾ 57,100 രൂപയുടെ റീഫണ്ടിന് അർഹനാണെന്നു ടാക്സ് ഏജൻസി തിരിച്ചറിഞ്ഞതായും ഈ പണം ലഭ്യമാകുന്നതിനായി ബോക്സിൽ കാണുന്ന അപ്ലെ ബട്ടനിൽ ക്ലിക്ക് ചെയ്യാനും നിർദേശിക്കും.

ഒരു ചതിക്കുഴിയിലേക്കാണ് ഈ ബട്ടൻ ഉപയോക്താവിനെ കൂട്ടിക്കൊണ്ട് പോകുക. ഒറിജിനൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു പേജിലേക്കാണ് ഉപയോക്താവ് എത്തുക. ഇവിടെ നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ നൽകാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. അക്കൗണ്ട് നമ്പർ, ക്രെഡിറ്റ് കാർഡ് നമ്പർ, സിവിവി, കാർഡിന്റെ പിൻ നമ്പർ എന്നിവ അടക്കമുള്ള വിവരങ്ങളാണ് രേഖപ്പെടുത്താൻ ആവശ്യപ്പെടുക.

ഇവയൊക്കെ കൈക്കലാക്കുന്നതോടെ ഹാക്കർമാർക്ക് വളരെ സുഗമമായി പണം തട്ടാൻ സാധിക്കും. കോൾ സ്ക്രീനിങ് സർവീസ് ഉൾപ്പെടെ നിയന്ത്രണത്തിലാക്കാൻ കഴിയുന്നതിനാൽ ഉപയോക്താവ് അറിയാതെ ഇൻകമിങ് കോളുകൾ കൈകാര്യം ചെയ്യാനും ഈ ആപ്പിന് സാധിക്കും. കൂടാതെ ആന്റിവൈറസ് ആപ്ലിക്കേഷനുകളുടെ പിടിയിൽ പെടാതെ രക്ഷപ്പെടാനും ഈ ആപ്പിനും വൈറസിനും കഴിവുണ്ട്.

ഡ്രിനിക് അടക്കമുള്ള ആൻഡ്രോയിഡ് വൈറസുകളുടെ പിടിയിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഠ ആൻഡ്രോയിഡ് ആപ്പുകൾ ഗൂഗിൾ പ്ലേ പോലുള്ള അംഗീകൃത ആപ്പ് സ്റ്റോറുകളിൽനിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.
ഠ എസ്എംഎസ് വഴിയോ മറ്റ് തേർഡ്പാർട്ടി വെബ്സൈറ്റുകളിൽനിന്നോ ആപ്ലക്കേഷൻ ഫയലുകൾ ഡൗൺയലോഡ് ചെയ്യാതിരിക്കുക.
ഠ ആക്സസിബിലിറ്റി സർവീസുകളെയാണ് ഡ്രിനിക്കിന്റെ പുതിയ വേർഷൻ ലക്ഷ്യമാക്കുക. അതിനാൽ ഡ്രിനിക്കിന് അത്തരം കാര്യങ്ങളിലേക്ക് പ്രവേശനം നൽകാൻ അനുവദിക്കാതെ ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

ഠ അറിയാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. അഥവാ ഏതെങ്കിലും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിലും കോൾ ലോഗ് പെർമിഷനുകളും എസ്എംഎസ് പെർമിഷനുകളും അടക്കമുള്ളവ നൽകാതിരിക്കുക. എല്ലാ ആപ്പുകൾക്കും പ്രവർത്തിക്കാൻ ഈ അനുമതികൾ ഒക്കെ വേണമെന്നില്ല. അതിനാൽ ആവശ്യമുള്ള വിശ്വസനീയ ആപ്പുകൾക്ക് മാത്രം അനുമതികൾ നൽകുക.

ഠ ബാങ്കിങ്ങുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും എസ്എംഎസ്, ഇ-മെയിൽ, ലിങ്ക് എന്നിവ ലഭിച്ചാൽ അത് വ്യാജമല്ലെന്ന് രണ്ടുതവണയെങ്കിലും ഉറപ്പാക്കുക. ഔദ്യോഗിക വെബ്സൈറ്റുകൾ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. പുറമേയുള്ള ആപ്പുകളോ ഉറവിടങ്ങളോ നൽകുന്ന വിവരങ്ങൾ വിശ്വസിക്കാതിരിക്കുക, അവയെ ആശ്രയിക്കാതിരിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം.


Click it and Unblock the Notifications








