ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പണം നൽകണോ? 'മെറ്റാ വെരിഫൈഡ്' പോക്കറ്റ് കീറുമോ? ഉത്തരം ഇതാ

ഫെയ്സ്ബുക്കും(Facebook) ഇൻസ്റ്റഗ്രാ(Instagram)മും ഉപയോഗിക്കാൻ ഇനി മുതൽ പണം നൽകേണ്ടിവരുമോ എന്ന ആശങ്ക ഇപ്പോൾ ലോകമെങ്ങുമുള്ള ഉപയോക്താക്കൾക്കിടയിൽ പടർന്നുകൊണ്ടിരിക്കുകയാണ്. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റ ഞായറാഴ്ച പുറത്തിറക്കിയ മെറ്റാ വെരിഫൈഡ് എന്ന സബ്സ്ക്രിപ്ഷൻ പ്ലാൻ ആണ് ഉപയോക്താക്കളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഇലോൺ മസ്ക് നേരത്തെ ട്വിറ്ററിൽ നടപ്പാക്കിയ ബ്ലൂ ടിക് സംവിധാനത്തിന്റെ മെറ്റ പതിപ്പാണ് മെറ്റ വെരിഫൈഡ്.
ആധികാരികത ഉറപ്പിക്കാൻ
പ്രൊഫൈലുകളുടെ ആധികാരികത ഉറപ്പിക്കാനുള്ള ഒരു സംവിധാനമായാണ് മെറ്റ തങ്ങളുടെ ഈ പെയ്ഡ് സബ്സ്ക്രിപ്ഷൻ സംവിധാനത്തെ അവതരിപ്പിക്കുന്നത്. സർക്കാർ അംഗീകൃത രേഖകളുടെ സഹായത്താൽ ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ട് യഥാർഥ അക്കൗണ്ട് ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ സാധിക്കും എന്നതാണ് ഈ മെറ്റ വെരിഫൈഡ് സംവിധാനത്തിന്റെ പ്രത്യേകത. അതായത് അക്കൗണ്ട് ആധികാരിക അക്കൗണ്ട് ആണ് എന്ന് വ്യക്തമാക്കാൻ ഫെയ്സബുക്ക് ഉപയോക്താവിന്റെ പേരിന് സമീപം ഒരു നീല ടിക്ക് നൽകും. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഈ പ്രീമിയം സേവനങ്ങൾ ലഭ്യമാണ് എന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.
വ്യാജ അക്കൗണ്ടുകൾ തടയും
വ്യാജ അക്കൗണ്ടുകൾ തടയാനും അവ സൃഷ്ടിക്കുന്ന അപകടങ്ങളിൽനിന്ന് ഉപയോക്താക്കളെ രക്ഷിക്കാനും ഈ വെരിഫിക്കേഷൻ സംവിധാനത്തിന് കഴിയും എന്നാണ് വിശദീകരണം. ഈ ബ്ലൂടിക്കിനായി മെറ്റയും നിശ്ചിത ഫീസ് ഈടാക്കും. ഇത്തരത്തിൽ ഫീസ് നൽകി മെറ്റ വെരിഫൈഡ് യൂസർ ആയി മാറുന്ന ഉപയോക്താക്കൾക്ക് മികച്ച ഉപഭോക്തൃ സേവനം, സുരക്ഷ, എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ എന്നിവയൊക്കെ മെറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ ന്യൂസിലൻഡിലും ഓസ്ട്രേലിയയിലുമാണ് വെരിഫൈഡ് നടപ്പിലാക്കിയിരിക്കുന്നത്. വെബിൽ പ്രതിമാസം 11.99 ഡോളറും(ഏകദേശം 990 രൂപ) ഐഫോണുകളിൽ പ്രതിമാസം $14.99 (ഏകദേശം 1,240 രൂപ ) ഡോളറും എന്ന നിലയിലാണ് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും മെറ്റാ വെരിഫൈഡ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യയിലും ഉടൻ എത്തും
ഇന്ത്യയിലും ഉടൻ തന്നെ മെറ്റാ വെരിഫൈഡ് സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കും. ഇന്ത്യയിൽ 900 രൂപയ്ക്കും 1200 രൂപയ്ക്കും ഇടയിലായിരിക്കും ഈ സബ്സ്ക്രിപ്ഷൻ നിരക്ക് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടക്കമെന്ന നിലയിൽ അക്കൗണ്ടിന്റെ ആധികാരികത ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർ മാത്രം ഈ മെറ്റാ വെരിഫൈഡ് സബ്സ്ക്രിപ്ഷൻ എടുത്താൽമതി എന്ന് പറയുമെങ്കിലും ഭാവിയിൽ ഇത് നിർബന്ധമായും എടുക്കണം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തും. വ്യാജ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിലൂടെയുള്ള അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നിരവധി ക്രിമിനൽ കേസുകളാണ് ഇന്ത്യയിൽ ദിവസവും രജിസ്റ്റർ ചെയ്യുന്നത്.
കണ്ടന്റ് ക്രിയേറ്റർമാർക്ക് വെരിഫിക്കേഷൻ നിർബന്ധം
അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ ഉറപ്പാക്കാൻ സബ്സ്ക്രിപ്ഷൻ കൊണ്ടുവരുന്നതിലൂടെ സർക്കാർ നിർദേശം നടപ്പാക്കാൻ നടപടി സ്വീകരിച്ചു എന്നും മെറ്റയ്ക്ക് വാദിക്കാൻ സാധിക്കും. ഭാവിയിൽ മെറ്റ വെരിഫൈഡ് സബ്സ്ക്രിപ്ഷൻ ഇല്ലാത്ത അക്കൗണ്ടുകൾ എല്ലാം വ്യാജ അക്കൗണ്ടുകൾ ആണ് എന്ന നിലയിലേക്ക് എത്തിച്ചേരാനും സാധ്യതയുണ്ട്. എന്നാൽ മെറ്റ വെരിഫൈഡ് ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ (900 രൂപ), നെറ്റ്ഫ്ലിക്സിന്റെ പ്രീമിയം പ്ലാൻ (649 രൂപ) എന്നിവയേക്കാൾ ചെലവേറിയതായിരിക്കും. ഇത്രയും ഉയർന്ന തുക നൽകി ഈ സേവനങ്ങൾ ആസ്വദിക്കാൻ ഇന്ത്യക്കാർ തയാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. കണ്ടന്റ് ക്രിയേറ്റർമാർക്ക് മെറ്റ വെരിഫൈഡ് നിർബന്ധിതമായേക്കുമെന്നാണു സൂചന. ബാഡ്ജ് ഇല്ലാത്ത ഉപയോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങളിൽ പരിധി ഉണ്ടായേക്കുമെന്നും പരസ്യത്തിന്റെ അതിപ്രസരം ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.

സർക്കാർ അംഗീകൃത ഐഡി നൽകണം
ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അക്കൗണ്ട് സ്ഥിരീകരിക്കുന്നതിന് ഉപയോക്താക്കൾ സർക്കാർ ഐഡി നൽകേണ്ടതുണ്ടെന്ന് ഒരു ബ്ലോഗ് പോസ്റ്റിൽ മെറ്റ പറയുന്നു."ഈ ആഴ്‌ച ഞങ്ങൾ മെറ്റാ വെരിഫൈഡ് പുറത്തിറക്കാൻ തുടങ്ങുകയാണ് - ഒരു സർക്കാർ ഐഡി ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കാനും നീല ബാഡ്ജ് നേടാനും നിങ്ങളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾക്കിയടിൽനിന്ന് നിങ്ങളുടെ യഥാർഥ അക്കൗണ്ട് സംരക്ഷിക്കാനും സബ്സ്ക്രിപ്ഷൻ സേവനം നിങ്ങളെ അനുവദിക്കും. ഈ പുതിയ ഫീച്ചർ ഞങ്ങളുടെ സേവനങ്ങളിലുടനീളം ആധികാരികതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചാണ്." എന്നാണ് മെറ്റ വെരിഫൈഡ് പരിചയപ്പെടുത്തിക്കൊണ്ട് സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഫെയ്സബുക്ക് പേജിലൂടെ അറിയിച്ചത്.
കൂടുതൽ വിവരങ്ങൾ പിന്നാലെ
പ്രൊഫൈൽ വെരിഫിക്കേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മെറ്റ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ട്വിറ്ററിൽ മസ്ക് നടപ്പാക്കിയ പണം ഈടാക്കിയുള്ള ബ്ലൂടിക്ക് സംവിധാനത്തിനെതിരേ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ മെറ്റ തങ്ങളുടെ സേവനങ്ങൾക്ക് പണം ഈടാക്കിത്തുടങ്ങുമ്പോൾ അതിനോട് ഏത് വിധത്തിലാണ് ഉപയോക്താക്കൾ, പ്രത്യേകിച്ച് മെറ്റയ്ക്ക് ഏറ്റവുമധികം സ്വാധീനമുള്ള ഇന്ത്യയിലെ ഉപയോക്താക്കൾ പ്രതികരിക്കുക എന്നതാണ് ഇനി അറിയേണ്ടത്.


Click it and Unblock the Notifications








