ചെലവ് ചുരുക്കാൻ 'മകളെ' പട്ടിണിക്കിട്ട് കൊല്ലുമോ? വിളികേൾക്കാൻ മിടുമിടുക്കി അലക്സ ഇനി എത്രനാളുണ്ടാകും!
രാവിലെ ഉണർന്നപ്പോൾ നല്ല തണുപ്പുണ്ട്, ഫാൻ ഓഫ് ആക്കാൻ എണീക്കാൻ മടി. അലക്സാ(Alexa) ആ ഫാൻ അങ്ങ് ഓഫ് ആക്കിയേക്ക് എന്ന് പറഞ്ഞാൽ കാര്യം കഴിഞ്ഞു. വീട്ടിൽ അമ്മയെയോ മറ്റ് പ്രിയപ്പെട്ടവരെയോ വിളിച്ചുവരുത്തി നിർവഹിച്ചിരുന്ന ഈ കൃത്യം ഈസിയായി മാറിയത് അലക്സയുടെ വരവോടെയാണ്, ആള് മിടുമിടുക്കിയാണ് എന്ന് അഭിപ്രായമുള്ളവർ നിരവധിയാണ്. മുകളിൽ അൽപ്പം മലയാളീകരിച്ച് പറഞ്ഞു എങ്കിലും കൃത്യമായി നൽകുന്ന നിരവധി കമാൻഡുകൾ നിറവേറ്റാൻ കഴിവുള്ള ശരിക്കുമൊരു സഹായിതന്നെയാണ് അലക്സ. വിവരണം കേട്ട് അലക്സ ആരാണ് എന്ന് ആലോചിക്കുന്നവർ അധികം ഉണ്ടാവാൻ ഇടയില്ല. കാരണം അലക്സ ആരാണ് എന്ന് ഇന്ന് പലർക്കും ഒരു പരിചയപ്പെടുത്തലിന്റെ കൂടി ആവശ്യമില്ല.

എതിരാളികളെപ്പോലും അമ്പരപ്പിക്കും വിധത്തിൽ ആമസോണിന്റെ ജനപ്രീതി ഉയർത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ച വോയിസ് അസിസ്റ്റന്റ് സംവിധാനമാണ് അലക്സ. ആമസോണിന്റെ എക്കോ സ്മാർട്ട് സ്പീക്കറുകളിൽ ആരംഭിച്ച ഈ സംവിധാനത്തിന്റെ വിജയം ആമസോണിന് എതിരാളികളുടെ ഇടയിൽ നേടിക്കൊടുത്ത വിജയം ചെറുതല്ല. ഒരുപാട് കമാൻഡുകൾ അനുസരിക്കാൻ കഴിയുന്ന അലക്സയെ ആളുകൾക്ക് ഏറെ ഇഷ്ടവുമാണ്.

എന്നാൽ ഈ മിടുമിടുക്കിയോട് ആമസോണിന് ഇപ്പോൾ പഴയ സ്നേഹമില്ലെന്നു മാത്രമല്ല, അലക്സയെ ഇപ്പോൾ ഒരു ബാധ്യതയായാണ് ആമസോൺ കാണുന്നത് എന്നതരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വൻ കമ്പനികളെ ബാധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ആമസോണിന്റെയും ഇപ്പോഴത്തെ പ്രശ്നം. വിപണി മൂല്യത്തിൽ ഒരു ട്രില്യൺ ഡോളർ നഷ്ടപ്പെടുന്ന ലോകത്തിലെ ആദ്യത്തെ പൊതു കമ്പനിയായി ആമസോൺ മാറിയതായാണ് ഏറ്റവും ഒടുവിൽ കിട്ടിയിരിക്കുന്ന റിപ്പോർട്ട്.

ഇതോടെ നഷ്ടത്തിലുള്ള വിഭാഗങ്ങളുടെ പട്ടികയെടുത്തപ്പോഴാണ് ആമസോൺ സിഇഒ ആൻഡി ജാസിയുടെ കണ്ണിലേക്ക് അലക്സയും എത്തിപ്പെട്ടിരിക്കുന്നത്. ചെലവുചുരുക്കൽ നടപടികൾ ആമസോൺ കർശനമാക്കുമ്പോൾ അലക്സയെയും അത് പ്രതികൂലമായി ബാധിക്കാൻ സാധ്യത കൂടുതലാണ് എന്നാണ് ലഭ്യമാകുന്ന വിവരം. നഷ്ടം ഒഴിവാക്കാൻ അലക്സയുടെ ഓഹരികൾ വിറ്റഴിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കും അലക്സയുടെ പരിപാലനം ചുരുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കും കടന്നേക്കും എന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.

അലക്സയുടെ ഡിവിഷനിൽ മാത്രം 10,000 ജീവനക്കാർ ഉണ്ടെന്നും നിക്ഷേപമൂലധനത്തിന്റെ വലിയൊരുഭാഗം ഈ വിഭാഗത്തിന്റെ പ്രവർത്തനത്തിനായി ചെലവാകുന്നുണ്ട് എന്നുമാണ് ആമസോണിന്റെ കണ്ടെത്തൽ. അലക്‌സ ഉൾപ്പെടുന്ന ആമസോണിന്റെ ഡിവൈസ് ഡിവിഷൻ പ്രതിവർഷം 5 ബില്യൺ ഡോളറിന്റെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല ഏതാനും കാര്യങ്ങൾക്കു മാത്രമേ അലക്സയെ ആളുകൾ ഉപയോഗിക്കുന്നുള്ളൂവെന്നും പല ഫീച്ചറുകളും വെറുതെയായെന്നും കമ്പനിയോടടുത്ത ചില കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നു.

വൻ മുടക്കുമുതൽ വേണ്ടിവരുന്ന പ്രക്രിയയായതിനാൽ എഐ അടക്കം ഉപയോഗപ്പെടുത്തി പുതിയ ഫീച്ചറുകൾ ചേർത്ത് അലക്സയുടെ കഴിവുകൾ കൂടുതൽ വികസിപ്പിക്കേണ്ടതുണ്ടോ എന്നതിനെപ്പറ്റി കമ്പനി ഗൗരവമായി ആലോചിച്ച് വരികയാണ്. വർധിക്കുന്ന പണപ്പെരുപ്പവും വരുമാനത്തിലെ ഇടിവും സാമ്പത്തികനയങ്ങളിലെ കടുത്ത വ്യവസ്ഥകളും ആമസോണിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഈ പ്രതിസന്ധികൾ ഒക്കെയുണ്ടെങ്കിലും അലക്സയുടെ കാര്യത്തിൽ തങ്ങൾക്ക് ശുഭാപ്തിവിശ്വാസമുണ്ട് എന്നാണ് ആമസോൺ വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ ഏറെ സ്വാധീനമുള്ള ഇ-കൊമേഴ്സ് വമ്പനാണ് ആമസോൺ. ഓഫറുകൾ വാരിക്കോരി നമുക്ക് നൽകിയിരുന്ന ആമസോണിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി അലക്സയെ മാത്രമല്ല, ചിലപ്പോൾ നമ്മൾ ഇന്ത്യക്കാരെയും ബാധിച്ചേക്കും. ആമസോണിലെ ഓഫറുകളും മറ്റും കുറയാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. കൂടാതെ ട്വിറ്ററിന്റെയും മെറ്റയുടെയും പാത പിന്തുടർന്ന് തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടികളിലേക്ക് ആമസോണും കടക്കുമോ എന്നും ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നുണ്ട്. ലാഭകരമല്ലാത്ത ചില ഡിവിഷനുകളിലെ ജീവനക്കാരോട് മറ്റെവിടെയെങ്കിലും ജോലി നോക്കാൻ ആമസോൺ ഇതിനോടകം പറഞ്ഞതായി റിപ്പോർട്ടുണ്ട്.


Click it and Unblock the Notifications