ഹാക്കിങ് സാധ്യത കൂടുതൽ; 2-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കാൻ ഫേസ്ബുക്ക്
ഉപയോക്താക്കളുടെ അക്കൌണ്ടുകൾ ഹാക്കിങ് അടക്കമുള്ള ഡിജിറ്റൽ അറ്റാക്കുകളിൽ നിന്ന് സംരക്ഷിച്ച് നിർത്താൻ കൂടുതൽ നടപടികൾ സ്വീകരിക്കുകയാണ് ഫേസ്ബുക്ക്. ഇതിന്റെ ഭാഗമായി അക്കൌണ്ടുകൾ 2-ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിച്ച് സുരക്ഷിതമാക്കുന്നത് ഫേസ്ബുക്ക് ഉടൻ തന്നെ നിർബന്ധമാക്കിയേക്കും. ഹാക്ക് ചെയ്യപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള അക്കൗണ്ടുകൾക്ക് ടു ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ചാണ് ആദ്യ ഘട്ടത്തിൽ സോഷ്യൽ മീഡിയ ഭീമൻ ആലോചിക്കുന്നത്. ഉയർന്ന അപകട സാധ്യതയുള്ള അക്കൌണ്ടുകളുടെ പട്ടികയിൽ മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. 2-ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കുന്നത് അക്കൗണ്ടുകൾക്ക് ഒരു അധിക ലെയർ സുരക്ഷാ കവചം കൂടി നൽകും എന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

ഫേസ്ബുക്ക് പ്രൊട്ടക്റ്റ് എന്ന പേരിലുള്ള മെച്ചപ്പെടുത്തിയ സുരക്ഷാ പ്രോഗ്രാമിന്റെ ഭാഗമായാണ് ഫേസ്ബുക്ക് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. സൈബർ ക്രിമിനലുകളാൽ ക്രെഡൻഷ്യലുകൾ നഷ്‌ടപ്പെടാൻ സാധ്യതയുള്ള ആളുകളുടെ അക്കൗണ്ടുകൾ സംരക്ഷിക്കുന്നതിനാണ് പ്രോഗ്രാം സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാക്കുന്നതിനേക്കുറിച്ചും മെറ്റയുടെ ഉടമസ്ഥതയിൽ ഉള്ള സോഷ്യൽ മീഡിയ ആപ്പ് പരിശോധിക്കുന്നുണ്ട്. ഇത് പക്ഷെ ഉടനെ ഒന്നും ലഭിക്കാൻ സാധ്യതയില്ല. നേരത്തെ പറഞ്ഞത് പോലെ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത കൂടുതൽ ഉള്ള ആളുകൾക്കാവും ഈ ഫീച്ചർ ആദ്യഘട്ടത്തിൽ ലഭ്യമാക്കുക.

" ഏതൊരു ഉപയോക്താവിനും ഓൺലൈൻ പ്രതിരോധമൊരുക്കുന്നതിലെ പ്രധാന ഘടകമാണ് 2-എഫ്എ, അതിനാൽ ഈ ഫീച്ചർ കഴിയുന്നത്ര എളുപ്പമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 2-എഫ്എ ഫീച്ചർ ഏല്ലാവരും ഉപയോഗപ്പെടുത്തുന്നതിന്, അവബോധം വളർത്തുന്നതിനും എൻറോൾമെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും അപ്പുറം പോകേണ്ടതുണ്ട്. പൊതു സംവാദത്തിൽ വളരെ നിർണായക സ്ഥാനങ്ങൾ വഹിക്കുന്ന ആളുകളാണ് ഏറ്റവും അധികം ആക്രമണങ്ങൾ നേരിടുക. അതിനാൽ അവരുടെ സ്വന്തം സംരക്ഷണത്തിനായി, അവർ 2-എഫ്എ പ്രാപ്തമാക്കുന്നതാണ് നല്ലത്. " ഫേസ്ബുക്കിലെ സെക്യൂരിറ്റി പോളിസി മേധാവി നഥാനിയൽ ഗ്ലീച്ചർ ഈ സവിശേഷതയെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽ പെടുന്ന അക്കൗണ്ടുകൾ, ഫേസ്ബുക്ക് ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ 2-എഫ്എ ഓണാക്കേണ്ടതുണ്ട്. ഉയർന്ന അപകടസാധ്യതയുള്ള അക്കൗണ്ടായി ഫേസ്ബുക്ക് അംഗീകരിച്ചിട്ടുള്ള ഒരു ഉപയോക്താവ് സമയപരിധിക്കുള്ളിൽ 2-എഫ്എ ഓണാക്കുന്നതിൽ പരാജയപ്പെട്ടാൽ, അവർക്ക് എഫ്ബി അക്കൗണ്ടിലേക്കുള്ള ആക്‌സസ് നഷ്‌ടമാകും. ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ എന്നത്തേക്കുമായി ബ്ലോക്ക് ചെയ്യില്ലെങ്കിലും, ഉപയോക്താക്കൾ അവരുടെ അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കുന്നതിന് 2-എഫ്എ ഓണാക്കേണ്ടതുണ്ട്. ഫേസ്ബുക്ക് പ്രോട്ടക്റ്റ് പ്രോഗ്രാമിനായി എൻറോൾ ചെയ്ത 1.5 ദശലക്ഷം അക്കൗണ്ടുകളിൽ 9,50,000 അക്കൗണ്ടുകൾ ഇതിനകം 2-എഫ്എ ഫീച്ചർ ആക്ടിവേറ്റ് ചെയ്തതായി കമ്പനി പറയുന്നു. ഈ വർഷം അവസാനത്തോടെ ഇന്ത്യ, യുഎസ്, പോർച്ചുഗൽ എന്നിവയുൾപ്പെടെ 50 ലധികം രാജ്യങ്ങളിലേക്ക് ടു ഫാക്ടർ ഓതന്റിക്കേഷൻ വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ഫേസ്ബുക്കിൽ 2-ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കാൻ
- ആദ്യം നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുക.
- സെക്യൂരിറ്റി, ലോഗിൻ സെറ്റിങ്സിലേക്ക് പോയി എഡിറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന സെക്യൂരിറ്റി മെതേഡ് തിരഞ്ഞെടുത്ത് ഓൺ സ്ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക.
- 2-ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്ത് കഴിഞ്ഞാൽ ഫിനിഷ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
ഇത്രയും സ്റ്റെപ്പുകൾ പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങളുടെ എഫ്ബി അക്കൌണ്ട് 2-ഫാക്ടർ ഓതന്റിക്കേഷന്റെ അധിക സുരക്ഷാ വലയത്തിൽ ആയിക്കഴിഞ്ഞിരിക്കും. നിങ്ങൾ പൊതു സംവാദങ്ങളിൽ അടക്കം സജീവ ഇടപെടൽ നടത്തുന്നവർ ആണെങ്കിൽ 2-ഫാക്ടർ ഓതന്റിക്കേഷൻ സഹായകരമായ ഫീച്ചർ ആണ്. പ്രത്യേകിച്ചും അപകടകരമായ ഹാക്കിങ് ശ്രമങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ.

ഫേസ്ബുക്കിലെയും ഇൻസ്റ്റയിലെയും അധിക്ഷേപ കണ്ടന്റുകൾക്കെതിരെയും മെറ്റ അടുത്തിടെ നടപടി ആരംഭിച്ചിരുന്നു. യൂസേഴ്സിന്റെ സ്വകാര്യത ലംഘിക്കപ്പെടുന്നു, വിദ്വേശഷകരമായ ഉള്ളടക്കം, അധിക്ഷേപം, ഭീഷണിപ്പെടുത്തലുകൾ തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകൾ കണ്ടില്ലെന്ന് നടിക്കുന്നു എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ഫേസ്ബുക്കിനെതിരെ ഉയർന്ന് കേട്ടിരുന്നത്. ഈയിടെ സമ്പൂർണ റീബ്രാൻഡിങ് നടത്തി ഫേസ്ബുക്ക് തങ്ങളുടെ പ്രധാന കമ്പനിയുടെ പേര് മെറ്റ എന്നാക്കിയിരുന്നു. പിന്നാലെ, ഏറെക്കാലങ്ങൾക്ക് ശേഷം ചില മാതൃകാപരമായ നടപടികളും സ്വീകരിക്കുകയാണ് കമ്പനി. ഫേസ് റെക്കഗ്നിഷ്യൻ ഫീച്ചർ നിർത്തലാക്കിയതിന് പിന്നാലെ ആദ്യമായി, തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ അധിക്ഷേപം, ഭീഷണിപ്പെടുത്തലുകൾ എന്നിവയുടെ തോതും കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേക ഗ്രൂപ്പുകളെയും കമ്മ്യൂണിറ്റികളെയും ലക്ഷ്യമിട്ടുള്ള ടാർഗറ്റഡ് ആഡ് ഓപ്ഷനുകൾ നീക്കം ചെയ്യുമെന്നും കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു വെളിപ്പെടുത്തൽ തന്നെ നടത്തുന്നത്. നിരീക്ഷകരും മാധ്യമങ്ങളും വിമർശിച്ചത് പോലെ തന്നെ അധിക്ഷേപ കണ്ടന്റുകളുടെ അതിവ്യാപനമാണ് മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ, പ്രത്യേകിച്ചും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും. ഫേസ്ബുക്കിലെ ഓരോ 10,000 കണ്ടന്റുകളിൽ 15 എണ്ണത്തിനും അധിക്ഷപ സ്വഭാവം ഉണ്ട്. ഇൻസ്റ്റാഗ്രാമിലും കണക്കുകൾ ഏകദേശം സമാനമാണ്.10,000 കണ്ടന്റുകളിൽ 5 മുതൽ 6 വരെയും അധിക്ഷേപ സ്വഭാവമുള്ളതാണെന്നും മെറ്റയുടെ കണ്ടന്റ് മോഡറേഷൻ റിപ്പോർട്ടിൽ പറയുന്നു.

വളരെക്കാലമായിട്ടുള്ള വിമർശനങ്ങൾക്കൊടുവിലാണ് കമ്പനി ഈ റിപ്പോർട്ട് പുറത്ത് വിടാൻ പോലും തയ്യാറായത്. തങ്ങളുടെ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം കമ്പനി തടയുന്നില്ല എന്നതായിരുന്നു ഫേസ്ബുക്കിനെതിരെ ഉയർന്ന പ്രധാന ആരോപണം. മുൻ ഫേസ്ബുക്ക് ജീവനക്കാരിയിൽ നിന്ന് വിസിൽ ബ്ലോവറായി മാറിയ ഫ്രാൻസിസ് ഹൌഗന്റെ വെളിപ്പെടുത്തലുകളും ഈ ആരോപണങ്ങൾ ശരിവച്ചിരുന്നു. ഇൻസ്റ്റാഗ്രാമും കൌമാരക്കാരുടെ മാനസികാരോഗ്യവും സബന്ധിച്ച റിപ്പോർട്ടുകൾ ഫേസ്ബുക്ക് പൂഴ്ത്തിയെന്നും നടപടികൾ സ്വീകരിച്ചില്ല എന്നുമാണ് ഹൌഗൻ ആരോപിച്ചത്. കൌമാരക്കാരിൽ ഇൻസ്റ്റാഗ്രാം ചെലുത്തുന്ന തെറ്റായ സ്വാധീനത്തെക്കുറിച്ചുള്ള കമ്പനി രേഖകളും ഹൌഗൻ പുറത്ത് വിട്ടിരുന്നു. ഉപയോക്താക്കളുടെ സുരക്ഷയിൽ വിട്ട് വീഴ്ച ചെയ്ത് ലാഭം നേടാൻ ശ്രമിക്കുന്നുവെന്ന ഹൌഗന്റെ ആരോപണം മെറ്റ നിഷേധിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications








