18ൽ കുറവെങ്കിൽ ചങ്ങാത്തം അറിയുന്നവരോട് മാത്രം; പ്രായം തിരുത്തും കുട്ടിപ്പട്ടാളത്തിന് പൂട്ടിട്ട് ഇൻസ്റ്റാഗ്രാം
ഒരു പക്ഷെ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കൌമാരക്കാരും കുട്ടികളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. 13 വയസ് മുതൽ പ്രായമുള്ള ആർക്കും അക്കൌണ്ട് തുറക്കാമെന്നതാണ് ഇൻസ്റ്റാഗ്രാമിന്റെ നിയമാവലികളും പറയുന്നത്. എന്നാൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ലോകത്തേറ്റവും പഴി കേൾക്കേണ്ടി വരുന്നതും ഇൻസ്റ്റാഗ്രാമിന് തന്നെ. എന്നാൽ ഈ പഴികളും കുറ്റം പറച്ചിലുകളും വെറുതയല്ല താനും (Instagram Age Verification).

കുട്ടികളുടെ മാനസികാരോഗ്യം, പരിചയമില്ലാത്ത മുതിർന്നവരുമായുള്ള ഇടപഴകലുകൾ, പ്ലാറ്റ്ഫോമിലെ പെൺകുട്ടികളെ ലക്ഷ്യമിടുന്ന സാമൂഹ്യവിരുദ്ധർ അങ്ങനെ തുടങ്ങി കമ്പനിയുടെ ഉത്തരവാദിത്തമില്ലാത്ത സമീപനം വരെ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇതിനേത്തുടർന്ന് കുട്ടികളുടെ സുരക്ഷിതത്വത്തിനായി കമ്പനി നിരവധി ഫീച്ചറുകളും സെക്യുരിറ്റി പ്രോട്ടോക്കോളുകളും അടുത്തിടെ അവതരിപ്പിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന ഫീച്ചറുകളുടെ പോരായ്മകൾ കമ്പനി പരിഹരിക്കുകയും ചെയ്തു.

അക്കൂട്ടത്തിൽ അപ്ഡേറ്റ് ചെയ്യപ്പെട്ട ഫീച്ചറുകളിലൊന്നായ ഏജ് വെരിഫിക്കേഷൻ സംവിധാനം ഇന്ത്യയിലും എത്തിയിരിക്കുകയാണ്. ഇത് വരെയുള്ള ഫീച്ചറുകളും അപ്ഡേറ്റുകളും കുട്ടികളെ ലക്ഷ്യമിട്ടുള്ള മോശം പ്രവണതകൾ തടയാൻ ആയിരുന്നെങ്കിൽ ഇത് ടേക്ക് എ ബ്രേക്ക് ഫീച്ചർ പോലെ അൽപ്പം റോങ്ങ് ആവുന്ന പിള്ളേരെ നിയന്ത്രിക്കാനുള്ള സംവിധാനമാണ്.

ഇൻസ്റ്റാഗ്രാം ഏജ് വെരിഫിക്കേഷൻ ഫീച്ചർ (2.0)
മെറ്റയുടെ സബ്സ്ഡറിയായ ഇൻസ്റ്റാഗ്രാം പുതിയ ഏജ് വെരിഫിക്കേഷൻ ഫീച്ചർ നേരത്തെ തന്നെ അമേരിക്കയിൽ അവതരിപ്പിച്ചിരുന്നു. പിന്നാലെയാണ് സംവിധാനം ഇന്ത്യയിലേക്കും ബ്രസീലിലേക്കും എത്തിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ബ്രിട്ടണിലും യൂറോപ്പിലും ഫീച്ചർ അവതരിപ്പിക്കും. 18 വയസും അതിന് മുകളിലും പ്രായമുണ്ടെന്ന് അവകാശപ്പെടുന്ന യൂസേഴ്സിന്റെ പ്രായം വെരിഫൈ ചെയ്യാൻ വേണ്ടിയുള്ളതാണ് ഈ ഫീച്ചർ.

"സോഷ്യൽ വൌച്ചിങ്" നീക്കം ചെയ്തത് പ്രധാനമാറ്റം
ഇതിന് മുമ്പ് ഒരു ഇൻസ്റ്റാഗ്രാം യൂസറുടെ പ്രായം നിർണയിക്കാൻ മുന്ന് വഴികളാണ് ആപ്പിൽ ഉണ്ടായിരുന്നത്. ഫോട്ടോ ഐഡി ഡോക്യുമെന്റ് വെരിഫിക്കേഷൻ രീതി, ഫോളോവേഴ്സിനോട് അന്വേഷിക്കുന്ന രീതി ( സോഷ്യൽ വൌച്ചിങ് ), സെൽഫി വീഡിയോ റെക്കോർഡ് ചെയ്യുന്ന രീതി. ഏജ് വെരിഫിക്കേഷൻ സംവിധാനത്തിൽ നിന്നും സോഷ്യൽ വൌച്ചിങ് നീക്കം ചെയ്തതാണ് ഇപ്പോൾ ഫീച്ചറിൽ വന്നിരിക്കുന്ന പ്രധാനപ്പെട്ട മാറ്റം.

അതായത് "ഫോളോവേഴ്സിനോട് ചോദിച്ച്" ഒരു യൂസറിന്റെ പ്രായം നിർണയിക്കുന്ന രീതി കമ്പനി അവസാനിപ്പിച്ചിരിക്കുന്നു. ഐഡി നൽകിയോ സെൽഫി വീഡിയോ സമർപ്പിച്ചോ മാത്രമായിരിക്കും ഇനി ഇൻസ്റ്റാഗ്രാം യൂസേഴ്സിന്റെ പ്രായം വെരിഫൈ ചെയ്യാൻ കഴിയുക. പ്രായപൂർത്തിയാകാത്ത സമയത്ത് ആരംഭിച്ച ഇൻസ്റ്റാ അക്കൌണ്ടിലെ പ്രായം 18നും മുകളിലേക്കും ആക്കണമെങ്കിൽ വെരിഫിക്കേഷൻ അനിവാര്യമാണ്.

സോഷ്യൽ വൌച്ചിങ് തട്ടിപ്പിന് കാരണമാകുന്നു എന്ന തിരിച്ചറിവിലാണ് നീക്കം ചെയ്യപ്പെട്ടത്. 8 വയസിനും 17 വയസിനും ഇടയിലുള്ള 77 ശതമാനം കുട്ടികളും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതായും മിക്കവരും വ്യാജ ബർത്ത് ഡേറ്റ് നൽകിയാണ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സോഷ്യൽ വൌച്ചിങ് ലൂപ്പ്ഹോൾ ഉപയോഗിച്ച് ആരെക്കൊണ്ടെങ്കിലുമൊക്കെ വെരിഫിക്കേഷൻ നടത്തിയാണ് ഭൂരിഭാഗം കുട്ടികളും പ്രായപൂർത്തിയായവർക്കുള്ള അക്കൌണ്ട് ഉപയോഗിക്കുന്നത്.

ഇങ്ങനെ മുതിർന്നവരും അവർക്ക് അനുയോജ്യമായ കണ്ടന്റും മാത്രമുള്ള ഇൻസ്റ്റാഗ്രാം അന്തരീക്ഷത്തിൽ എത്തുന്ന കുട്ടികൾ പല രീതിയിലും അപകടങ്ങളിൽ പെടുന്നത് നാം കണ്ടിട്ടുള്ളതാണ്. അടുത്തിടെ പുറത്ത് വന്ന വാർത്തകളും സംഭവ വികാസങ്ങളും മാത്രം മതിയാകും ഇക്കാര്യങ്ങളിൽ എല്ലാവർക്കും വ്യക്തത കിട്ടാൻ. ഇൻസ്റ്റാഗ്രാം ഏജ് വെരിഫിക്കേഷൻ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് കൂടി നോക്കാം.

ഇൻസ്റ്റാഗ്രാം ഏജ് വെരിഫിക്കേഷൻ ഫീച്ചർ പ്രവർത്തന രീതി
ഇനി മുതൽ രണ്ട് മാർഗങ്ങളാണ് ഇൻസ്റ്റാഗ്രാം യൂസേഴ്സിന്റെ പ്രായം സ്ഥിരീകരിക്കാൻ ഉള്ളത്. യൂസർ ഒന്നെങ്കിൽ ഒരു ഫോട്ടോ ഐഡി നൽകണം അല്ലെങ്കിൽ വീഡിയോ സെൽഫി ഷൂട്ട് ചെയ്യണം. ഫോട്ടോ ഐഡി ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കി 30 ദിവസത്തിനുള്ളിൽ ഈ ഡോക്യുമെന്റ് ഡീലീറ്റ് ചെയ്യുമെന്നാണ് ഇൻസ്റ്റാഗ്രാമിന്റെ മാതൃ സ്ഥാപനമായ മെറ്റ പറയുന്നത്. വീഡിയോ സെൽഫി വെരിഫിക്കേഷൻ കുറച്ച് കൂടി വലിയ രീതിയിലാണ് കമ്പനി നടപ്പിലാക്കുന്നത്.

ഇതിനായി യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഐഡന്റിറ്റി വെരിഫിക്കേഷൻ കമ്പനി യോട്ടിയുമായി ( Yoti) മെറ്റ കരാറിലും ഏർപ്പെട്ടിട്ടുണ്ട്. ഓൺസ്ക്രീൻ നിർദേശങ്ങൾക്ക് അനുസരിച്ച് യൂസേഴ്സ് അയയ്ക്കുന്ന വീഡിയോ സെൽഫികൾ യോട്ടിയുടെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കും. മുഖത്തിന്റെ സവിശേഷതകൾക്ക് അനുസരിച്ച് പ്രായം നിർണയിച്ച ശേഷം ഫോട്ടോ നീക്കം ചെയ്യുമെന്നും യോട്ടിയുടെ അൽഗോരിതത്തിന് പ്രായം മാത്രമാണ് നിർണയിക്കാൻ കഴിയുന്നതെന്നും മെറ്റ പറയുന്നു.


Click it and Unblock the Notifications








