ഇൻസ്റ്റാഗ്രാം ടേക്ക് എ ബ്രേക്ക് ഫീച്ചർ; കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനെന്ന് കമ്പനി
കൌമാരക്കാരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഏറെ നാളായി വിവാദത്തിലാണ് മെറ്റയുടെ ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റാഗ്രാം. വിവാദം കൊടുമ്പിരിക്കൊണ്ട് നിൽക്കെ തങ്ങളുടെ പ്ലാറ്റ്ഫോം കൂടുതൽ ചൈൽഡ് ഫ്രണ്ട്ലി ആക്കാനായി പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഏറെ നാളായി കാത്തിരിക്കുന്ന ടേക്ക് എ ബ്രേക്ക് ഫീച്ചറാണ് ഇതിൽ പ്രധാനം. ഒരു നിശ്ചിത സമയത്തിൽ കൂടുതൽ നേരം നമ്മൾ ഇൻസ്റ്റാഗ്രാം ഉപയോഗിച്ചാൽ കുറച്ച് സമയത്തേക്ക് മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ആപ്പ് തന്നെ നമ്മോട് നിർദേശിക്കുന്നതാണ് പുതിയ ഫീച്ചർ. സെപ്റ്റംബറിൽ പ്രഖ്യാപിച്ച ഈ ഫീച്ചർ ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. വരുന്ന മാസങ്ങളിൽ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാക്കും.

ഇൻസ്റ്റാഗ്രാം ആപ്പിലെ സെറ്റിങ്സ് മെനുവിൽ നിന്നും ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. 10 മിനുറ്റ്, 20 മിനുറ്റ്, 30 മിനുറ്റ് എന്നിങ്ങനെ മൂന്ന് സമയ പരിധികളിൽ ഫീച്ചർ സെറ്റ് ചെയ്യാം. ആക്റ്റിവേറ്റ് ആക്കിക്കഴിഞ്ഞാൽ അതിന് അനുസരിച്ച് ഒരു ഫുൾ സ്‌ക്രീൻ അലർട്ട് ലഭിക്കും, ദീർഘമായി ശ്വാസം എടുക്കാനോ എന്തെങ്കിലും എഴുതാനോ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കാനോ പാട്ട് കേൾക്കാനോ തുടങ്ങിയ നിർദേശങ്ങളാണ് ലഭിക്കുക. ഫീച്ചർ ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും അടുത്ത വർഷത്തോടെ ഫീച്ചറിന്റെ പ്രവർത്തനം വിപുലീകരിക്കുമെന്നും ഇൻസ്റ്റാഗ്രാം പറയുന്നു.

കൗമാരപ്രായക്കാർക്ക് കണ്ടന്റുകൾ ശുപാർശ ചെയ്യുന്നതിലും "കർശനമായ സമീപനം" എടുക്കുമെന്നും അവർ എന്തെങ്കിലും പ്രത്യേക വിഷയങ്ങളിൽ ഏറെക്കാലം തുടരുകയാണെങ്കിൽ വ്യത്യസ്ത വിഷയങ്ങളിലേക്ക് അവരെ പുഷ് ചെയ്യുമെന്നും ഇൻസ്റ്റാഗ്രാം പറഞ്ഞു. ഫീച്ചർ അടുത്ത വർഷം ലോഞ്ച് ചെയ്യും. പരിചയം ഇല്ലാത്തവർ കുട്ടികളെ ടാഗ് ചെയ്യുന്നത് ഒഴിവാക്കാനുള്ള ഫീച്ചറും പരീക്ഷണഘട്ടത്തിൽ ആണ്. ഫോളോ ചെയ്യുന്നില്ലാത്തവർ തങ്ങളെ ടാഗ് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതാണ് ഫീച്ചർ. ഇങ്ങനെ മോശം കണ്ടന്റും വ്യക്തികളും കുട്ടികളിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പിക്കാൻ ആകുമെന്നാണ് കമ്പനി പറയുന്നത്.

നേരത്തെ പോസ്റ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും മുൻ ലൈക്കുകളും കമന്റുകളും എല്ലാം ബൾക്കായി ഡിലീറ്റ് ചെയ്യാൻ യുസേഴ്സിനെ അനുവദിക്കുന്ന ഫീച്ചറും പരീക്ഷണ ഘട്ടത്തിലാണ്. "എല്ലാവർക്കും ലഭ്യമാണെങ്കിലും, കൗമാരപ്രായക്കാർക്ക് അവർ ഇൻസ്റ്റാഗ്രാമിൽ ഏതൊക്കെ വിവരങ്ങളാണ് പങ്കിട്ടതെന്നും മറ്റുള്ളവർക്ക് എന്താണ് ദൃശ്യമാകുന്നത് എന്നും അവരുടെ ഡിജിറ്റൽ കാൽപ്പാടുകൾ നിയന്ത്രിക്കാനുള്ള എളുപ്പമാർഗ്ഗം കണ്ടെത്താനും ഈ ടൂൾ വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു," ആദം മൊസേരി, ഇൻസ്റ്റാഗ്രാം മേധാവി ചൊവ്വാഴ്ചത്തെ ബ്ലോഗ് പോസ്റ്റിൽ എഴുതി.

കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്താൻ രക്ഷിതാക്കളെയും ഉൾപ്പെടുത്തുന്ന ടൂളുകളും തയ്യാറാവുകയാണ്. കുട്ടികൾ എത്ര സമയം ഇൻസ്ററാഗ്രാമിൽ ചിലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾക്ക് കാണാൻ കഴിയും. കുട്ടികൾ അരെയെങ്കിലും റിപ്പോർട്ട് ചെയ്താൽ അതും രക്ഷിതാക്കൾക്ക് അറിയാൻ കഴിയും. കൗമാരക്കാരുമായി സോഷ്യൽ മീഡിയ ഉപയോഗം ചർച്ച ചെയ്യാൻ രക്ഷിതാക്കൾക്കായി ഒരു പഠന കേന്ദ്രം ആരംഭിക്കുമെന്നും കമ്പനി പറഞ്ഞു. അവരുടെ കുട്ടികൾ ഇൻസ്റ്റാഗ്രാമിൽ എത്ര സമയം ചെലവഴിക്കുന്നു, സമയപരിധി നിശ്ചയിക്കുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകാനാണ് പഠന കേന്ദ്രം.

ഫേസ്ബുക്ക് വിസിൽ ബ്ലോവർ ഫ്രാൻസെസ് ഹൗഗൻ നൂറ് കണക്കിന് ആന്തരിക രേഖകൾ ചോർത്തിയതിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാം വലിയ വിവാദങ്ങളിൽപ്പെടുന്നത്. കൌമാരക്കാരിൽ ഇൻസ്റ്റാഗ്രാം ദോഷകരമായ സ്വാധീനം ചെലുത്തുന്നുവെന്നായിരുന്നു രേഖകളുടെ അടിസ്ഥാനത്തിൽ ഹൌഗൻ വാദിച്ചത്. പെൺകുട്ടികളിൽ ഇൻസ്റ്റാഗ്രാം ചെലുത്തുന്ന തെറ്റായ സ്വാധീനത്തെപ്പറ്റി അറിഞ്ഞിട്ടും മാതൃ കമ്പനിയായ ഫേസ്ബുക്ക് വിവരങ്ങൾ മൂടി വച്ചതായും ഹൌഗൻ തുറന്ന് പറഞ്ഞു. ഹൌഗന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞെങ്കിലും നടപടികൾ സ്വീകരിക്കാതിരിക്കാൻ കമ്പനിയ്ക്കായില്ല. മാതൃ കമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയ ശേഷം നിരവധി മാറ്റങ്ങൾക്ക് ഫേസ്ബുക്ക് ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇൻസ്റ്റാഗ്രാമിലെ പുതിയ ഫീച്ചറുകൾ.

ഹൌഗന്റെ തുറന്ന് പറച്ചിലിന് പിന്നാലെ സമ്മർദ്ദമാണ് ഇൻസ്റ്റയും മെറ്റയും നേരിടുന്നത്. യുഎസ് സെനറ്റ് ഉപസമിതിക്ക് മുമ്പിൽ ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി ഹാജരാകുന്നതിന് മുമ്പാണ് കുട്ടികൾക്ക് സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്ന പുതിയ ഫീച്ചറുകൾ കമ്പനി അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. ഹൌഗന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഓൺലൈനിൽ കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുന്നതിന് നിയമനിർമാണം അടക്കം നടത്തണമെന്ന ചർച്ചകളും പുരോഗമിക്കുകയാണ്.


Click it and Unblock the Notifications








