എഐ വേഗം കൂട്ടിയിട്ടുണ്ട്, എല്ലാം ഉടനെ ശരിയാകും; സ്പാംകോൾ തട്ടിപ്പിൽ 'വാ തുറന്ന്' വാട്സ്ആപ്പ്
കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് വാട്സ്ആപ്പ് വഴിയുള്ള സ്പാം കോളുകളുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തത്. ഒരു സുനാമി പോലെ വീശിയടിച്ചുകൊണ്ടിരിക്കുന്ന സ്പാം കോൾ റിപ്പോർട്ടിങ് കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് വാട്സ്ആപ്പ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇതിനോടകം കോൾ എത്തി.
വിഷയം സർക്കാർ തലത്തിൽ വരെ ചർച്ചയാകുകയും വാട്സ്ആപ്പിനോട് വിശദീകരണം തേടുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുകയും ചെയ്തു. ഇതിനുപിന്നാലെ വിഷയത്തിൽ പ്രതികരണവുമായി വാട്സ്ആപ്പ് രംഗത്തെത്തി. ഇന്ത്യയിലെ നിരവധി ഉപയോക്താക്കൾ ഇത്തരത്തിലൊരു പ്രശ്നം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് വാട്സ്ആപ്പ് സ്ഥിരീകരിച്ചു. സംഭവം പരിഹരിക്കാൻ ശ്രമം നടത്തിവരികയാണ്.

അതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് സംവിധാനങ്ങൾ അതിവേഗം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് വാട്സ്ആപ്പ് അറിയിച്ചു. "ഞങ്ങളുടെ പുതിയ എൻഫോഴ്‌സ്‌മെന്റ് നിലവിലെ കോളിംഗ് നിരക്ക് കുറഞ്ഞത് 50% കുറയ്ക്കും, നിലവിലെ സംഭവങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു '' എന്നും വാട്സ്ആപ്പ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് തങ്ങൾ എപ്പോഴും മുൻതൂക്കം നൽകാറുണ്ടെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു. ബ്ലോക്ക്, റിപ്പോർട്ട് പോലുള്ള നിരവധി സുരക്ഷാ ഫീച്ചറുകൾ വാട്സ്ആപ്പിൽ ലഭ്യമാണ്. സുരക്ഷ സംബന്ധിച്ച അവബോധം ഉപയോക്താക്കളിൽ വളർത്തിയെടുക്കാൻ എപ്പോഴും മുൻകൈയെടുക്കാറുണ്ട്. അതുപോലെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ഒഴിവാക്കാറുമുണ്ട് എന്ന് വാട്സ്ആപ്പ് വക്താവ് വിശദീകരിച്ചു.

എന്നാൽ തട്ടിപ്പുകാരുടെ സംഘം ഇപ്പോൾ തെരഞ്ഞെടുത്ത വളഞ്ഞ വഴിയാണ് സ്പാംകോളുകൾ. ഉപയോക്താക്കളെ കബളിപ്പിക്കാൻ സൈബർ ക്രിമിനലുകൾ കണ്ടെത്തിയ പുതിയ രീതിയാണ് ഇന്റർനാഷണൽ സ്പാം കോളുകൾ. വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് രാജ്യാന്തര നമ്പരുകളിൽനിന്ന് മിസ്ഡ്കോൾ നൽകുകയാണ് ഇവരുടെ പൊതുരീതി. മിസ്ഡ്കോൾ കണ്ട് ഉപയോക്താക്കൾ തിരികെവിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യുന്നു.
ഈ ഘട്ടത്തിൽ ഉപയോക്താക്കളുടെ ഡാറ്റ ചോർത്തുകയാകാം ഈ സ്പാം കോളുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ആളുകൾ ലക്ഷ്യമിടുന്നത് എന്നാണ് നിഗമനം. നിരവധി പേർ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രശ്നം പരിഹരിക്കാനും തങ്ങളുടെ ഉപയോക്താക്കൾക്ക് സുരക്ഷിതമായ അനുഭവം ഉറപ്പാക്കുന്നതിനായും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നത് തുടരുമെന്നും വാട്സ്ആപ്പ് പറയുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് സ്പാംകോളുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നുതുടങ്ങിയത്. തങ്ങൾക്ക് രാജ്യാന്തര നമ്പരുകളിൽനിന്ന് കോളുകൾ വരുന്നതായി ചില ഉപയോക്താക്കൾ വെളിപ്പെടുത്തി. ഇതോടെ നിരവധിപേർ തങ്ങൾക്കും സമാന അനുഭവം ഉണ്ടായതായി. ഇതിനുപിന്നാലെ ഇത്തരം കോളുകൾ എത്തുന്നത് വ്യാപകമാണ് എന്ന് വ്യക്തമാകുകയായിരുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്പാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യവും ഇന്ത്യയാണ്. അത്രയധികം ആളുകൾ ഉപയോഗിക്കുന്നതിനാൽത്തന്നെ പുതിയ വാട്സ്ആപ്പ് സ്പാംകോൾ തട്ടിപ്പിന് ലക്ഷക്കണക്കിന് പേർ ഇരയാകാൻ സാധ്യതയുണ്ട് എന്ന് കരുതപ്പെടുന്നു. പരിചയമില്ലാത്ത രാജ്യാന്തര നമ്പരുകളിൽനിന്നുള്ള കോളുകളോട് പ്രതികരിക്കരുതെന്ന് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ, ഇത്തരത്തിൽ ഒരു സ്പാംകോൾ തട്ടിപ്പ് നടക്കുന്നുണ്ട് എന്ന് ഭൂരിഭാഗം വാട്സ്ആപ്പ് ഉപയോക്താക്കളും അറിഞ്ഞിട്ടില്ല. അതിനാൽത്തന്നെ പലരും ഈ മുന്നറിയിപ്പ് അറിയാതെ കോളുകളോട് പ്രതികരിക്കുന്നുണ്ട്. എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്‌നാം (+84) തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നമ്പരുകളിൽ നിന്നാണ് തട്ടിപ്പ് കോളുകൾ എത്തുന്നത്.
ഈ നമ്പരിൽനിന്നുള്ള കോളുകൾ എടുക്കാതിരിക്കുക എന്നതാണ് സുരക്ഷിതമായിരിക്കാൻ ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യം. വിവിധ രാജ്യങ്ങളിലെ കോഡുകളിൽ നിന്നാണ് സ്പാം കോളുകൾ എത്തുന്നത് എങ്കിലും അവ യഥാർഥത്തിൽ ആ രാജ്യത്തുനിന്നുതന്നെ എത്തുന്നത് ആയിരിക്കണമെന്നില്ല. കാരണം നമ്മുടെ പല നഗരങ്ങളിലും വാട്‌സ്ആപ്പ് കോളുകൾക്കായി രാജ്യാന്തര നമ്പറുകൾ വിൽക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. തട്ടിപ്പുകാർ അത് ഉപയോഗപ്പടുത്തിയിരിക്കാം.


Click it and Unblock the Notifications








