ആൻഡ്രോയിഡിന്റെ വഴിയേ ആപ്പിളും; ഐഫോണുകളിൽ ഇനി ആപ്പുകളുടെ വസന്തകാലം; ഇന്ത്യൻ യുവത്വത്തിനും നേട്ടം
ഒരുപാട് നല്ല ഫീച്ചറുകളാൽ സമ്പന്നമാണ് ആൻഡ്രോയിഡ്. അതിനാൽത്തന്നെ ഏറെപ്പേരും ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കാൻ ഏറെ ഇഷ്ടപ്പെടുകയും ചെയ്യാറുണ്ട്. ആൻഡ്രോയിഡിന്റെ പ്രധാന എതിരാളിയായ ഐഒഎസ് ആകട്ടെ ഏറെ കടുംപിടുത്തക്കാരനാണ്. എന്നാൽ ആൻഡ്രോയ്ഡിലെ ചില കൊള്ളാവുന്ന ഫീച്ചറുകൾ ആപ്പിൾ ചൂണ്ടാറുമുണ്ട്. ഇപ്പോൾ ഏത് ആപ്പ് സ്റ്റോറിൽനിന്നും ആപ്പു( App) കൾ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്ന ആൻഡ്രോയിഡ് ഫീച്ചറും ആപ്പിൾ ഐഒഎസിൽ കൊണ്ടുവരാൻ പോകുകയാണ് എന്നാണ് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്.

എന്നാൽ സ്വന്തം ഇഷ്ടപ്രകാരമൊന്നുമല്ല, യൂറോപ്യൻ യൂണിയന്റെ നടപടികളെ ഭയന്നാണ് തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾ ഐഒഎസിൽ അനുവദിക്കാൻ ആപ്പിൾ തയാറെടുക്കുന്നത് എന്നു മാത്രം. ഇതോടെ ഏത് പ്ലാറ്റ്ഫോമിൽനിന്നും ഐഒഎസ് സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ സ്വന്തമാക്കാൻ ഐഫോൺ ഉപയോക്താക്കൾക്കും ഐപാഡ് ഉപയോക്താക്കൾക്കും സാധിക്കും.

സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് മറ്റ് ആപ്പ് സ്റ്റോറുകളെ ഇത്രയും നാൾ ആപ്പിൾ ഐഒഎസിന്റെ പടിക്ക് പുറത്തു നിർത്തിയിരുന്നത്. ആപ്പ് സ്റ്റോറിൽനിന്ന് മാത്രമാണ് ഐഒഎസ് ഡിവൈസുകൾക്ക് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ അനുവാദമുണ്ടായിരുന്നത്. ഈ നിയന്ത്രണമാണ് ഇനി ഇല്ലാതാകാൻ പോകുന്നത്. നിയമത്തിന്റെ ബലത്തിൽ ആളുകൾ മറ്റ് ആപ്പ് സ്റ്റോറുകളിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സുരക്ഷാവീഴ്ച ഉപയോക്താവിന്റെ സ്വന്തം ഉത്തരവാദിത്തമാണ് എന്നാണ് ആപ്പിളിന്റെ പക്ഷം.

ആപ്പിൾ നടത്തുന്നത് കൈയ്യൂക്കിന്റെ ബലത്തിലുള്ള കൊള്ളയാണെന്ന് വ്യാപക ആക്ഷേപം ഉണ്ടായിരുന്നു. ചില ടെക് കമ്പനികൾ ഇതിനെതിരേ പരാതികൾ ഉയർത്തുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് യൂറോപ്യൻ യൂണിയന്റെ നിയമനിർമാണം വരുന്നത്. ഡിജിറ്റൽ ഗേറ്റ് കീപ്പർമാർ എന്ന് വിളിക്കപ്പെടുന്ന ആപ്പിളിനെപ്പോലുള്ള ടെക് കമ്പനികൾ തുറന്ന വിപണി ഉറപ്പാക്കണമെന്ന് ആണ് യൂറോപ്യൻ യൂണിയൻ നിയമം പാസാക്കിയത്. ആപ്പിളിനെപ്പോലെയുള്ള ടെക് ഭീമന്മാർ ആപ്പ് സ്റ്റോറുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം ഉപയോക്താക്കൾക്ക് വിട്ടു നൽകണം എന്നതാണ് നിയമത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഈ വിഷയത്തിൽ നടപടി സ്വീകരിക്കാൻ 2024 വരെ ആപ്പിളിന് സമയം നൽകിയിട്ടുണ്ട്.

യൂറോപ്യൻ യൂണിയന്റെ ഈ നീക്കത്തിനു പിന്നാലെയാണ് ആപ്പിൾ തങ്ങളുടെ സ്വന്തം ആപ്പ് സ്റ്റോറിനു പുറത്തുള്ള തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളെയും അംഗീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഐഒഎസിൽ പ്രവർത്തിക്കുന്ന ആപ്പുകൾ ആപ്പ് സ്റ്റോറിൽനിന്ന് മാത്രമേ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ എന്നത് ഉപയോക്താക്കളെ പോലെ ആപ്പ് ഡെവലപ്പർമാരെയും ഏറെ വലച്ചിരുന്നു. കാരണം ആപ്പ് സ്റ്റോറിൽ ആപ്പുകൾ എടുക്കണമെങ്കിൽ ആപ്പിളിന് 30 ശതമാനം കമ്മീഷനും ലാഭവിഹിതവും നൽകണമായിരുന്നു.

തങ്ങളുടെ ആപ്പുകൾ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതിരുന്നതിനാൽ ഡെവലപ്പർ കമ്പനികളും ഇത് അനുസരിച്ചു പോന്നു. എന്നാൽ ചിലർ പരാതിപ്പെടാൻ തയാറായി. അതിന്റെ ഫലമായിക്കൂടിയാണ് യൂറോപ്യൻ യൂണിയൻ ഈ തീരുമാനം എത്തിയിരിക്കുന്നത്. ഇത് ഇന്ത്യയിലെ ടെക്ക് ലോകത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്കും ഏറെ ഗുണം ചെയ്യും. എന്നാൽ യൂറോപ്യൻ യൂണിയന്റെ നിയമം അതിന്റെ പരിധിയിൽ മാത്രം നടപ്പാക്കാൻ ആപ്പിൾ ശ്രമിക്കാനും സാധ്യതയുണ്ട്.

അങ്ങനെ സംഭവിച്ചാൽ ആപ്പിളിനെതിരേ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ)യെ സമീപിക്കാനാണ് ഇന്ത്യയിലെ ആപ്പ് ഡെവലപ്പിങ് കമ്പനികളുടെ നീക്കം. തുടർന്ന് യൂറോപ്യൻ യൂണിയന്റെ നിയമത്തിന്റെ മാതൃകയിൽ ഇവിടെയും പ്രവർത്തിക്കാൻ ആപ്പിളിനെ നിർബന്ധിതരാക്കാനാണ് ശ്രമം. ഇതിനോടകം തന്നെ അന്യായമായി കമ്മീഷൻ ഇടാക്കിയതിനും ആപ്പുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിലും ആപ്പിൾ ഇന്ത്യയിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് വിവരം.

ആപ്പുകൾക്ക് വൻ തുക ഈടാക്കുന്നത് ഒരിക്കലും ജനാധിപത്യപരമല്ല. ആപ്പ് വാങ്ങലുകളുടെ കാര്യത്തിൽ പോലും, പേയ്‌മെന്റ് ഗേറ്റ്‌വേകൾ 4-5% കമ്മീഷൻ എടുക്കുന്നുണ്ടെങ്കിൽ അത് ക്ഷമിക്കാം. പക്ഷേ, 30% കമ്മീഷൻ നിരക്ക് യുക്തിരഹിതമാണ്. ഇന്ത്യയും ഇക്കാര്യം ശ്രദ്ധിക്കണം, ആപ്പുകളെ ന്യായമായും ജനാധിപത്യവൽക്കരിക്കുന്ന എന്തു നടപടികളുമായും മുന്നോട്ട് പോകണമെന്നും ഇന്ത്യൻ ടെക് പ്രമുഖർ ആവശ്യപ്പെടുന്നു. ആപ്പ് ഡെവലപ്പ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ഇന്ത്യൻ യുവ ടെക്കികൾക്ക് ഈ നീക്കം ഏറെ ഗുണം ചെയ്യും.


Click it and Unblock the Notifications








