പേടിക്കേണ്ട! വാട്സ്ആപ്പ് രാത്രിയിൽ വിവരങ്ങൾ ചോർത്തുന്നില്ല, അത് ബഗ് മാത്രമാണെന്ന് ഗൂഗിൾ
ഉപയോഗിക്കാത്ത സമയത്തും വാട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ട് എന്നും ആളുകളുടെ വിവരങ്ങൾ ചോർത്തുന്നുണ്ട് എന്നും ഒരു ട്വിറ്റർ എൻജിനീയർ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. പുലർച്ചെ ഉറങ്ങുന്ന സമയത്ത് തന്റെ വാട്സ്ആപ്പ് മൈക്രോഫോൺ ഉപയോഗിച്ചതിന്റെ തെളിവുകളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരി ആരോപണം ഉന്നയിച്ചത്.
ആൻഡ്രോയിഡ് ഡാഷ്‌ബോർഡിന്റെ സ്‌ക്രീൻഷോട്ടാണ് ആരോപണത്തോടൊപ്പം ഷാബിരി പോസ്റ്റ് ചെയ്തത്. പുലർച്ചെ 4.20 മുതൽ 6.53 വരെ പശ്ചാത്തലത്തിൽ ഫോണിലെ മൈക്രോഫോൺ വാട്സ്ആപ്പ് ആക്‌സസ് ചെയ്തതായാണ് സ്ക്രീൻഷോട്ടിൽ കാണിക്കുന്നത്. ഗൂഗിൾ പിക്സൽ ഫോണാണ് ഡാബിരി ഉപയോഗിച്ചിരുന്നത്, ഇതോടെ വിവാദത്തിൽ ഗൂഗിളിന്റെ പേരും കുടുങ്ങി.

ട്വിറ്റർ സിഇഒ ഇലോൺ മസ്ക് അടക്കമുള്ളവർ ഡാബിരിയുടെ ട്വീറ്റ് ഏറ്റെടുത്തു. വാട്സ്ആപ്പിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന ആക്ഷേപം മുൻപും ഉയർത്തിയിട്ടുള്ള ഇലോൺ മസ്ക് ഡാബിരിയുടെ ട്വീറ്റിന് താഴെയും അത് ആവർത്തിച്ചു. ട്വിറ്റർ എൻജിനീയറുടെ ഈ ട്വിറ്റ് അധികം വൈകാതെ വൈറലാകുകയും ഏറെ വിവാദമുയർത്തുകയും ചെയ്തു.
സ്ക്രീൻഷോട്ട് സഹിതമുള്ള ആരോപണം കണ്ട വാട്സ്ആപ്പ് ഉപയോക്താക്കൾ തങ്ങളുടെ സ്വകാര്യവിവരങ്ങൾ ചോരുന്നുണ്ടോ എന്ന് ഏറെ ആശങ്കപ്പെട്ടു. ആഗോളതലത്തിൽ അത് വൻ വിവാദമുയർത്തി. ഉപയോക്തക്കളുടെ അറിവില്ലാതെ വാട്‌സ്ആപ്പ് രഹസ്യമായി മെെക്രോഫോൺ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം പരിശോധിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ പ്രതികരിച്ചിരുന്നു.

എന്നാൽ തങ്ങൾക്കെതിരേയുള്ള ആരോപണത്തിന് മറുപടിയുമായി വാട്സ്ആപ്പ് ഉടൻ രംഗത്തെത്തി. ''ഞങ്ങൾ ട്വിറ്റർ എൻജിനീയറുമായി ബന്ധപ്പെട്ടു, അദ്ദേഹത്തിന്റെ പിക്‌സൽ ഫോണിലും വാട്സ്ആപ്പിലും ഒരു പ്രശ്‌നം പോസ്‌റ്റ് ചെയ്‌തു. ഇത് അവരുടെ സ്വകാര്യതാ ഡാഷ്‌ബോർഡിലെ വിവരങ്ങൾ തെറ്റായി ആട്രിബ്യൂട്ട് ചെയ്യുന്ന ആൻഡ്രോയിഡിലെ ഒരു ബഗ് ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അന്വേഷണം നടത്തി പരിഹരിക്കാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്''.
"ഉപയോക്താക്കൾക്ക് അവരുടെ മൈക്ക് ക്രമീകരണങ്ങളിൽ പൂർണ്ണ നിയന്ത്രണമുണ്ട് ഒരിക്കൽ അനുമതി ലഭിച്ചാൽ, ഒരു ഉപയോക്താവ് കോൾ ചെയ്യുകയോ വോയ്‌സ് കുറിപ്പോ വീഡിയോയോ റെക്കോർഡ് ചെയ്യുകയോ ചെയ്യുമ്പോൾ മാത്രമേ വാട്സ്ആപ്പ് മൈക്ക് ആക്‌സസ് ചെയ്യൂ - എന്നിട്ടും, ഈ ആശയവിനിമയങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാൽ സുരക്ഷിതമാണ്. അതിനാൽ വാട്സ്ആപ്പിന് അവരെ കേൾക്കാൻ കഴിയുന്നില്ല"- എന്നിങ്ങനെയായിരുന്നു വാട്സ്ആപ്പ് പ്രതികരിച്ചത്.
തങ്ങളുടെ ഭാഗം കൃത്യമായി വ്യക്തമാക്കിയ വാട്സ്ആപ്പ് സംഭവത്തിന്റെ നിജസ്ഥിതി പരിശോധിക്കണമെന്ന് ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൂഗിൾ നടത്തിയ പരിശോധനയുടെ ഫലം ഇപ്പോൾ എത്തിയിരിക്കുകയാണ്. ''സമീപകാല റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയിഡിൽ കൃത്യമല്ലാത്ത വിവരങ്ങൾ സൃഷ്ടിക്കുന്ന ഒരു ബഗ് ഉണ്ടെന്ന്'' ഗൂഗിൾ വക്താവ് സ്ഥിരീകരിച്ചു.
ആൻഡ്രോയിഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ ബഗ് പ്രൈവസി ഡാഷ്‌ബോർഡിൽ തെറ്റായ സ്വകാര്യതാ സൂചകങ്ങളും അറിയിപ്പുകളും സൃഷ്ടിക്കുന്നു. വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭിച്ചതും ഇത്തരത്തിലുള്ള തെറ്റായി സൃഷ്ടിക്കപ്പെട്ട വിവരങ്ങളാണ് എന്നാണ് തങ്ങളുടെ നിലവിലെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമായതെന്നും പ്രശ്നം പരിഹരിക്കാൻ പരിശ്രമിച്ച് വരികയാണ് എന്നും ഗൂഗിൾ വക്താവ് വ്യക്തമാക്കുന്നുണ്ട്.

ഗൂഗിളിന്റെ സ്ഥിരീകരണത്തോടെ, ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്ന ആരോപണത്തിൽ വാട്സ്ആപ്പിന്റെ നിരപരാധിത്വവും തെളിയിക്കപ്പെട്ടു. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഏറെ പ്രാധാന്യം നൽകുന്ന സ്ഥാപനമാണ് തങ്ങളുടേത് എന്ന വാട്സ്ആപ്പിന്റെ വാദത്തിന് ഇതോടെ കരുത്ത് കൂടിയിരിക്കുകയാണ്. അതേസമയം ഇന്ത്യയിലെ ഉപയോക്താക്കൾ നേരിടുന്ന സ്പാം കോൾ പ്രശ്നം പരിഹരിക്കാൻ വാട്സ്ആപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇന്ത്യയിലെ ലക്ഷക്കണക്കിന് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇന്റർനാഷണൽ നമ്പറുകളിൽനിന്ന് സ്പാം കോളുകൾ എത്തുന്നതായി വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്‌നാം (+84) തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നമ്പരുകളിൽ നിന്നാണ് തട്ടിപ്പ് കോളുകൾ എത്തുന്നത്. എഐ- എംഎൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








