ഐപിഎൽ തീർന്നാൽ അവിടെത്തീരും സൗജന്യം! 'അടിത്തറ' ഉറച്ച ജിയോസിനിമ 'മേൽപ്പുര' മാറ്റുന്നു
റിലയൻസ് ജിയോയുടെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ ജിയോ സിനിമ ഐപിഎൽ മത്സരങ്ങളുടെ കരുത്തിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ പുത്തൻ റെക്കോഡിട്ട് മുന്നേറുകയാണ്. 2023ലെ ഐപിഎൽ മത്സരങ്ങൾ 4കെ ക്ലാരിറ്റിയിൽ സൗജന്യമായി കാണാൺ അവസരമൊരുക്കിയ ജിയോ സിനിമ വൻ നേട്ടമാണ് അതുവഴി സ്വന്തമാക്കിയിരിക്കുന്നത്.
ഇക്കൊല്ലത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്- ചെന്നൈ മത്സരത്തിൽ ചെന്നൈയുടെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ എം എസ് ധോണിയും രവീന്ദ്ര ജഡേജയും അവസാന ഓവറുകളിൽ ബാറ്റ് ചെയ്യവേ ഏകദേശം 2.2 കോടി പേരാണ് ജിയോ സിനിമയിലൂടെ മത്സരം തൽസമയം കണ്ടത്. ഇത് ജിയോ സിനിമയുടെ ചരിത്രത്തിലെ റെക്കോഡാണ്.

ഉപയോക്താക്കളുടെ അടിത്തറ ഇത്രയും ശക്തമായി നിൽക്കുന്ന ഈ അവസരത്തിൽ ജിയോസിനിമയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ തയാറെടുത്തിരിക്കുകയാണ് ജിയോ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ മത്സരങ്ങൾക്ക് ശേഷം ജിയോ സിനിമയ്ക്ക് നിരക്കുകൾ കൊണ്ടുവരാനാണ് ജിയോ പദ്ധതിയിട്ടിരിക്കുന്നത്. അതോടൊപ്പം ഉള്ളടക്കത്തിന്റെ കാര്യത്തിലും മാറ്റങ്ങൾ ഉണ്ടാകും.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി മേഖലയിലെ വമ്പന്മാരോട് ഏറ്റുമുട്ടാനാണ് ജിയോസിനിമ പദ്ധതിയിടുന്നത്. അതിന്റെ ഭാഗമായി ജിയോ പുതിയ സിനിമകളും വെബ് സീരീസുകളും ജിയോ സിനിമയിൽ കൂട്ടിച്ചേർക്കും. ഇതോടൊപ്പമാണ് നിരക്ക് വർധനയും നടപ്പാക്കുന്നത്. ഈ വർഷത്തെ അവസാന ഐപിഎൽ മത്സരം 2023 മെയ് 28-ന് നടക്കും.

നിരക്ക് വർധന ഇതിനു പിന്നാലെയാകും നടപ്പിൽ വരിക. നൂറിലധികം സിനിമകളും ടിവി സീരീസുകളും തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ചേർക്കാൻ ജിയോസിനിമ ഒരുങ്ങുന്നതായി റിലയൻസ് ജിയോയുടെ മീഡിയ ആൻഡ് കണ്ടന്റ് ബിസിനസ് പ്രസിഡന്റ് ജ്യോതി ദേശ്പാണ്ഡെ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ ആണ് വ്യക്തമാക്കിയത്.
നിരക്ക് ഏർപ്പെടുത്തുമെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇത് എത്രയായിരിക്കുമെന്ന് നിശ്ചയിച്ചിട്ടില്ല. നിരക്ക് സംബന്ധിച്ച ആലോചനകൾ നടക്കുകയാണ്. എങ്കിലും താരതമ്യേന കുറഞ്ഞ നിരക്കിലാകും ജിയോ സിനിമ പുതിയ പ്ലാനുകൾ അവതരിപ്പിക്കുക. ജിയോസിനിമയിൽ നൂറിലധികം സിനിമകളും ടിവി സീരീസുകളും കൊണ്ടുവരാനുള്ള തീരുമാനം കമ്പനിയുടെ വരുമാനം വർദ്ധിപ്പിക്കുമെന്നും മത്സരാധിഷ്ഠിതമായ ഇന്ത്യൻ സ്ട്രീമിംഗ് വ്യവസായത്തിൽ ജിയോയുടെ സാന്നിധ്യം ശക്തമാക്കുമെന്നും കമ്പനി കരുതുന്നു.
മറ്റൊരു പ്രധാന കാര്യം ഐപിഎൽ മത്സരം 2023 മെയ് 28-ന് ആണ് അവസാനിക്കുക. അതിനു മുമ്പ് തന്നെ പുതിയ കണ്ടന്റുകൾ ജിയോസിനിമയിൽ അവതരിപ്പിക്കും. ഐപിഎൽ കഴിഞ്ഞാൽ നിലവിലുള്ള കാഴ്ചക്കാർ കൊഴിഞ്ഞ് പോകും. കാഴ്ചക്കാർ ഉള്ളപ്പോൾ തന്നെ മികച്ച കണ്ടന്റുകൾ എത്തിച്ചാൽ അത് അവരുടെ ശ്രദ്ധയിൽപ്പെടും.
അതുവഴി ക്രിക്കറ്റ് മത്സരങ്ങൾ തീർന്നാലും ആളുകൾ ജിയോസിനിമ തേടി എത്തുന്ന അവസ്ഥ സൃഷ്ടിക്കാമെന്നാണ് ജിയോയുടെ കണക്കുകൂട്ടൽ. നിലവിലെ ഒടിടി പ്ലാറ്റ്ഫോമുകളിൽ അധികവും പുറത്തുനിന്നുള്ള കണ്ടന്റുകളാണ് ഉള്ളത്. എന്നാൽ ജിയോ സിനിമ ഇന്ത്യയിൽനിന്നുതന്നെയുള്ള മികച്ച വീഡിയോകൾ അവതരിപ്പിക്കും എന്നാണ് ദേശ്പാണ്ഡെ പറയുന്നത്. നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നത് ആകുമെന്നും ജിയോ പറയുന്നു.

നിലവിൽ പ്രാദേശിക സിനിമകൾക്ക് ഒടിടിയിൽ നിറയെ കാഴ്ചക്കാരെ ലഭിക്കുന്നുണ്ട്. ഈ സിനിമകൾ സ്വന്തമാക്കി അവതരിപ്പിക്കാനായാൽ ഒടിടി മേഖലയിൽ വളരാം എന്നാണ് ജിയോ കണക്കുകൂട്ടുന്നത്. ഐപിഎൽ മത്സരങ്ങൾ സൗജന്യമായി കാണാൻ അവസരം നൽകിയതിലൂടെ നിരവധി കാഴ്ചക്കാരെ നേടിയ ജിയോ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം കാഴ്ചക്കാരുള്ള ഒടിടി പ്ലാറ്റ്ഫോം ആണ്.
ക്രിക്കറ്റ് മത്സരങ്ങൾ ഇല്ലാത്തപ്പോഴും ഈ മേൽക്കൈ തുടരുന്ന നിലയിലേക്ക് കാര്യങ്ങൾ മാറ്റാനാണ് ജിയോ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുന്നത്. നിലവിൽ ജിയോ സിനിമ ആപ്പിലൂടെ 12 വ്യത്യസ്ത ഭാഷകളിലായി ഐപിഎൽ മത്സരങ്ങൾ കാണാനാകും. ഇതിൽ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഭോജ്പുരി എന്നിവയും ഉൾപ്പെടുന്നുണ്ട്.
പ്രേക്ഷകരുടെ ഇടയിൽ ജനപ്രീതി നേടിയശേഷം പതിയെ നിരക്കുകൾ കൊണ്ടുവരുന്ന പതിവ് തന്ത്രമാണ് ജിയോ ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. ഐപിഎൽ സൗജന്യ സ്ട്രീമിങ്ങിലൂടെ നിരവധി കാഴ്ചക്കാരെ നേടാൻ ജിയോയ്ക്ക് ആയി. അതോടെ ശക്തമായ ഒരു അടിത്തറ ഉണ്ടായി. ഈ അടിത്തറയ്ക്കുമേൽ നല്ലൊരു മേൽപ്പുര പണിഞ്ഞ് ഉയരങ്ങളിലേക്ക് കുതിക്കാനാണ് ജിയോയുടെ നീക്കം.


Click it and Unblock the Notifications