ആപ്പിൾ ആപ്പ് സ്റ്റോറിൽ മുമ്പിലെത്തി ട്രംപിന്റെ ട്രൂത്ത് സോഷ്യൽ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും വിലക്കപ്പെട്ട യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വന്തം സോഷ്യൽ പ്ലാറ്റ്ഫോം ട്രൂത്ത് സോഷ്യൽ കഴിഞ്ഞ ദിവസമാണ് ലോഞ്ച് ചെയ്യപ്പെട്ടത്. ആപ്പിൾ ആപ്പ് സ്റ്റോറിലാണ് ട്രൂത്ത് സോഷ്യൽ ആദ്യം ലോഞ്ച് ആയത്. ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ് മണിക്കൂറുകൾക്ക് അകം തന്നെ ആപ്പിൾ ആപ്പ് സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്യപ്പെട്ട ആപ്പായി ട്രൂത്ത് സോഷ്യൽ മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണെന്ന് ആരോപിച്ചാണ് ട്രംപ് ട്രൂത്ത് സോഷ്യൽ ആരംഭിച്ചത്. സത്യത്തെ പിന്തുടരൂ എന്നാണ് ആപ്പിന്റെ ടാഗ് ലൈൻ.

ആപ്പ് സ്റ്റോറിൽ ലഭ്യമായ സൗജന്യ ആപ്ലിക്കേഷനുകളിൽ ഏറ്റവും ഡൌൺലോഡ് ചെയ്യപ്പെട്ട ആപ്പായി തിങ്കളാഴ്ച തന്നെ ട്രൂത്ത് സോഷ്യൽ മാറിയിരുന്നു. മുൻകൂട്ടി ഓർഡർ ചെയ്ത ഉപയോക്താക്കൾക്ക് ട്രൂത്ത് സോഷ്യൽ ആപ്പ് ഓട്ടോമാറ്റിക്കായി ലഭ്യമായിരുന്നു. വലിയ വാഗ്ദാനങ്ങളുമായി ലോഞ്ച് നടത്തിയെങ്കിലും കാര്യങ്ങൾ അത്ര സുഗമം ആയിരുന്നില്ല. ഡൌൺലോഡ് ചെയ്ത മിക്കവാറും ഉപയോക്താക്കളെയും സാങ്കേതിക തകരാറുകൾ ബാധിച്ചു. മിക്കവർക്കും അക്കൌണ്ട് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. സാങ്കേതിക പ്രശ്നങ്ങൾ കാരണം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചവരെയെല്ലാം വെയിറ്റിങ് ലിസ്റ്റിലേക്ക് ചേർത്തിരിക്കുകയാണ്. " വലിയ ഡിമാൻഡ് കാരണം, ഞങ്ങൾ നിങ്ങളെ ഞങ്ങളുടെ വെയ്‌റ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു" എന്ന സന്ദേശവും ഇങ്ങനെ വെയിറ്റിങ് ലിസ്റ്റിൽ ആയവർക്ക് ലഭിച്ചിട്ടുണ്ട്.

ആപ്പിൾ ആപ്പ് സ്റ്റോറിൽ കൂടുതൽ ആളുകൾക്ക് ആപ്ലിക്കേഷൻ ലഭ്യമാകുമെന്ന് ട്രൂത്ത് സോഷ്യൽ സിഇഒയും മുൻ റിപ്പബ്ലിക് പാർട്ടി അംഗവുമായ ഡെവിൻ ന്യൂൺസ് മാധ്യമങ്ങളോട് പറഞ്ഞു. മാർച്ച് അവസാനത്തോടെ അമേരിക്കയിലെങ്കിലും ട്രൂത്ത് സോഷ്യൽ പൂർണ തോതിൽ പ്രവർത്തന ക്ഷമമാകും. "ഈ ആഴ്ച ഞങ്ങൾ ആപ്പിൾ ആപ്പ് സ്റ്റോറിൽ പുറത്തിറങ്ങാൻ തുടങ്ങും. അത് ഗംഭീരമായിരിക്കും, കാരണം പ്ലാറ്റ്‌ഫോമിൽ കൂടുതൽ ആളുകളെ ലഭിക്കാൻ പോകുന്നു. ഇത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും, ഈ ലക്ഷ്യം ഞങ്ങൾ കൈവരിക്കുമെന്നും ഞാൻ കരുതുന്നു. മാർച്ച് അവസാനത്തോടെ ഞങ്ങൾ പൂർണമായും പ്രവർത്തനക്ഷമമാകുമെന്നും ഞാൻ കരുതുന്നു, കുറഞ്ഞത് യുണൈറ്റഡ് സ്റ്റേറ്റ്സിനകത്തെങ്കിലും, ന്യൂൺസ് പറഞ്ഞു.

ട്രൂത്ത് സോഷ്യൽ ആപ്പ് ട്വിറ്ററിന് സമാനമാണ്. ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ശ്രദ്ധേയരായ വ്യക്തികളെയും മറ്റ് യൂസേഴ്സിനെയും പിന്തുടരാനാകും. ഉപയോക്താക്കളെ അവർ ഫോളോ ചെയ്യുന്ന ആളുകൾക്ക് വ്യക്തിഗത സന്ദേശങ്ങൾ അയയ്‌ക്കാനും ആപ്പ് അനുവദിക്കും. യൂസേഴ്സിന് തങ്ങൾ ഫോളോ ചെയ്യുന്നവരുടെ ട്വീറ്റുകൾ റീപോസ്റ്റ് ചെയ്യാനും അവരുടെ ട്വീറ്റുകളിൽ അഭിപ്രായം പറയാനും കഴിയും. ട്രൂത്ത് സോഷ്യൽ ആപ്പ് ഒരു ഡാർക്ക് തീമുമായിട്ടാണ് വരുന്നത്. കൂടാതെ ഹാഷ് ടാഗുകൾ സൃഷ്ടിക്കാനും യൂസേഴ്സിന് അവസരം ഉണ്ട്. ട്രൂത്ത് സോഷ്യലിനെ കണ്ണും പൂട്ടി ട്വിറ്ററിന്റെ ക്ലോൺ എന്നും വിളിക്കാം.

കഴിഞ്ഞ ജനുവരിയിൽ ട്രംപ് അനുകൂലികൾ അമേരിക്കൻ പാർലമെന്റിൽ നടത്തിയ അതിക്രമങ്ങൾക്ക് പിന്നാലെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നീ നവമാധ്യമങ്ങളെല്ലാം ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. ജനുവരി ആറിന് ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ കലാപത്തിന് പിന്നാലെയായിരുന്നു നിരോധനം. അധികാരം നഷ്ടമായതിന് പിന്നാലെ ക്യാപ്പിറ്റോൾ മന്ദിരത്തിലേക്ക് മാർച്ച് ചെയ്യാൻ അനുയായികൾക്ക് ആഹ്വാനം നൽകിയതിനായിരുന്നു നടപടി. പിന്നാലെയാണ് ട്രൂത്ത് സോഷ്യൽ എന്ന സ്വന്തം പ്ലാറ്റ്ഫോം ട്രംപ് പ്രഖ്യാപിച്ചത്.

ട്രംപിന്റെ കീഴിലുള്ള ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പും ഡിജിറ്റൽ അക്വിസിഷൻസ് ഗ്രൂപ്പും കൂടി ലയിച്ചാണ് പുതിയ പ്ലാറ്റ്ഫോം തുടങ്ങിയത്. ഫോളോ ദ ട്രൂത്ത് എന്ന ടാഗ് ലൈനോടെയാണ് ട്രൂത്ത് സോഷ്യലെത്തുന്നത്. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ വിവേചനം കൽപ്പിക്കാത്ത നവമാധ്യമമെന്നാണ് വിവരണം നൽകിയിരിക്കുന്നത്. അമേരിക്കക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന സിലിക്കൺ വാലിയിലെ ടെക് ഭീമന്മാർക്കെതിരെ പോരാടാനാണ് ട്രൂത്ത് സോഷ്യൽ എത്തുന്നതെന്ന് ടിഎംടിജി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലും പറഞ്ഞിരുന്നു.


Click it and Unblock the Notifications