'കിളി' ഒഴിഞ്ഞ 'കൂട്ടിൽ' ആളെക്കയറ്റാൻ മസ്ക് പണം വാങ്ങുന്നു! ബോട്ടിനെ തോൽപ്പിക്കാൻ വേണ്ടിയെന്ന് ന്യായം
ട്വിറ്ററിന്റെ മുഖമായിരുന്ന നീലക്കിളി ട്വിറ്റർ ഒഴിഞ്ഞുപോയിട്ട് മാസങ്ങളായി. ട്വിറ്റർ എന്ന പേരും മാറ്റപ്പെട്ടു. മസ്കിന്റെ ഉടമസ്ഥതയ്ക്കും ഭരണത്തിനും കീഴിലായതോടെ വന്ന മാറ്റങ്ങളുടെ ഭാഗമായി പഴയ ട്വിറ്റർ ഇപ്പോൾ എക്സ് എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. കിളി പോയി പകരം എക്സ് ലോഗോയും എത്തി.
കിളിയും ചത്ത്, പേരിലെ ട്വിറ്ററും പോയെങ്കിലും എക്സിൽ ഇപ്പോഴും സജീവമായി തുടരുന്ന നിരവധി പേരുണ്ട്. എക്സ് ഉടമയായ ഇലോൺ മസ്ക് ആകട്ടെ തന്റെ പരീക്ഷണങ്ങൾ തുടരുകയും ചെയ്യുന്നു. ഏറെ നാളായി പറഞ്ഞുകൊണ്ടിരുന്ന ഒരു തീരുമാനം കൂടി മസ്ക് ഇപ്പോൾ എക്സിൽ നടപ്പാക്കിയിരിക്കുന്നു.

ഇനി എക്സിൽ പുതിയതായി അക്കൗണ്ട് എടുക്കണമെങ്കിൽ തുടക്കക്കാർ ഫീസ് നൽകണം എന്നതാണ് പുതിയ നയം. എക്സിൽ അക്കൗണ്ട് എടുക്കുന്നവരിൽ നിന്ന് പണം ഈടാക്കാൻ മസ്ക് ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ രണ്ട് രാജ്യങ്ങളിൽ മസ്ക് ഈ തീരുമാനം നടപ്പാക്കിക്കഴിഞ്ഞിരിക്കുന്നു എന്നാണ് വിവരം.
അക്കൗണ്ടിന് പണം ഈടാക്കാനുള്ള സബ്സ്ക്രിപ്ഷൻ പ്ലാനിനെ നോട്ട് എ ബോട്ട് എന്നാണ് എക്സും മസ്കും വിശേഷിപ്പിക്കുന്നത്. ന്യൂസിലാൻഡും ഫിലിപ്പൈനുമാണ് എക്സിന്റെ നോട്ട് എ ബോട്ട് സബ്സ്ക്രിപ്ഷൻ ആരംഭിച്ച രാജ്യങ്ങൾ. ബോട്ടുകൾക്ക് എതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് പുതിയ സബ്സ്ക്രിപ്ഷൻ പ്ലാൻ നടപ്പാക്കുന്നത് എന്നാണ് മസ്കിന്റെ വിശദീകരണം.
സ്‌പാമും കൃത്രിമത്വവും കുറയ്ക്കാനുമുള്ള ഞങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് "നോട്ട് എ ബോട്ട്" എന്ന പുതിയ പരീക്ഷണം നടപ്പാക്കിയിരിക്കുന്നത് എന്ന് എക്‌സിന്റെ ഹെൽപ്പ് സെന്റർ പേജിലെ ഒരു കുറിപ്പ് പറയുന്നു. ചെറിയ ഫീസ് ഉപയോഗിച്ച് പ്ലാറ്റ്‌ഫോം പ്രവേശനക്ഷമത സുരക്ഷിതമാക്കുമ്പോൾ എക്സിലെ ബോട്ടുകളെയും സ്‌പാമർമാരെയും നേരിടുന്നതിനുള്ള ശക്തമായ ഒരു നടപടിയായി അത് മാറുമെന്നാണ് കമ്പനി പറയുന്നത്.
ഈ പരിശോധനയിൽ, നിലവിലുള്ള ഉപയോക്താക്കളെ ബാധിക്കില്ല എന്ന് എക്സ് വിശദീകരിക്കുന്നു. ഒരു വെബ് അക്കൗണ്ട് സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ഇത്തരത്തിൽ നിരക്ക് നൽകേണ്ടിവരിക. തുടക്കത്തിൽ നോട്ട് എ ബോട്ട് സബ്സ്ക്രിപ്ഷൻ പരീക്ഷണം നടത്താൻ ഈ രണ്ട് രാജ്യങ്ങൾ തന്നെ തെരഞ്ഞെടുത്തതിന്റെ കാരണം എന്താണെന്നും കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് ഉടൻ വ്യാപിപ്പിക്കുമോയെന്നും വ്യക്തമല്ല.
സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് അടയ്‌ക്കാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്ക് തുടർന്നും അക്കൗണ്ട് സൃഷ്‌ടിക്കാം. പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്. പോസ്റ്റുകളിലൂടെ പോകുക, വീഡിയോകൾ കാണുക, അക്കൗണ്ടുകൾ പിന്തുടരുക തുടങ്ങിയ "റീഡ് ഒൺലി ആക്ഷൻസ്" മാത്രമേ അവർക്ക് ചെയ്യാൻ കഴിയൂ. സ്വന്തം ഉള്ളടക്കം പോസ്‌റ്റ് ചെയ്യാനോ മറ്റുള്ളവരുടെ പോസ്റ്റുകളുമായി സംവദിക്കാനോ കഴിയില്ല.
മസ്ക് തന്നെ എക്സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. "സൗജന്യമായി വായിക്കുക, പക്ഷേ എഴുതാൻ 1 ഡോളർ. യഥാർത്ഥ ഉപയോക്താക്കളെ തടയാതെ ബോട്ടുകളോട് പോരാടാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. ഇത് ബോട്ടുകളെ പൂർണ്ണമായും നിർത്തില്ല, പക്ഷേ ഇത് പ്ലാറ്റ്ഫോമിനെ ദുരുപയോഗം ചെയ്യുന്നത് കുറയ്ക്കാൻ ആയിരം മടങ്ങ് സഹായിക്കും'' എന്നാണ് മസ്ക് പറഞ്ഞത്.
എങ്ങനെ സൈൻ അപ്പ് ചെയ്യാം?: നിലവിൽ രണ്ട് രാജ്യങ്ങളിലാണ് നോട്ട് എ ബോട്ട് സബ്സ്ക്രിപ്ഷൻ പ്ലാൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളിലെയും പുതിയ ഉപയോക്താക്കൾക്ക് എക്സിൽ സൈൻ അപ്പ് ചെയ്യാൻ തങ്ങളുടെ ഫോൺ നമ്പർ സ്ഥിരീകരിക്കുക എന്നതാണ് ആദ്യപടി. ഇത് ചെയ്തുകഴിഞ്ഞാൽ, അവർക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ തിരഞ്ഞെടുക്കാം. രാജ്യത്തിന്റെയും കറൻസിയുടെയും അടിസ്ഥാനത്തിൽ നിരക്കുകൾ വ്യത്യാസപ്പെടും.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ആണ് ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങിയത്. തുടർന്ന് കൂട്ടപ്പിരിച്ചുവിടലുകളും പുതിയ പരീക്ഷണങ്ങളും ഒരുപാട് അരങ്ങേറി. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങളാണ് ട്വിറ്ററിന്റെ ലോഗോ, പേര് എന്നിവയുടെ കാര്യത്തലുണ്ടായത്. എക്സിനെ ഒരു സമ്പൂർണ്ണ പ്ലാറ്റ്ഫോം ആക്കി മാറ്റാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു മാറ്റം എന്നാണ് മസ്ക് വിശദീകരിച്ചത്.
എന്തും സാധ്യമാകുന്ന ഒരു സമ്പൂർണ്ണമായ പ്ലാറ്റ്ഫോം എന്ന ലക്ഷ്യത്തിലേക്ക് എക്സിനെ പരുവപ്പെടുത്താൻ ഇനിയും ഒരുപാട് മാറ്റങ്ങളും പുതിയ ഐഡിയകളും മസ്ക് കരുതിവച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ. അതെല്ലാം വഴിയേ കാണാം. സബ്സ്ക്രിപ്ഷൻ ഫീസ് നൽകി എക്സിൽ അംഗത്വമെടുക്കാൻ എത്രപേർ തയാറാകും എന്നതും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








