ഊബറും ചതിച്ചു, ഡ്രൈവറും ചതിച്ചു; ഫ്ലൈറ്റ് യാത്ര മുടങ്ങിയ യുവതിക്ക് 20000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
ഓൺലൈൻ ടാക്സി സർവീസ് രംഗത്തെ പ്രമുഖരായ ഊബറിന്( uber) 20000 രൂപ പിഴ ചുമത്തി മുംബൈയിലെ ഉപഭോക്തൃ കോടതിയുടെ വിധി. ഊബർ കമ്പനിയുടെയും ഡ്രൈവറുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ യാത്രക്കാരിക്കുണ്ടാക്കിയ മാനസികമായ ബുദ്ധിമുട്ടുകളും സമയ-പണ നഷ്ടവും കണക്കിലെടുത്താണ് കോടതി കമ്പനിക്ക് പിഴ വിധിച്ചിരിക്കുന്നത്. മുംബൈ ഡോംബിവലി സ്വദേശിനിയായ കവിത എന്ന യുവതിയാണ് ഊബറനെതിരേ പരാതി നൽകുകയും നഷ്ടപരിഹാരം നേടുകയും ചെയ്തിരിക്കുന്നത്. 2018 ജൂൺ 12 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്നു പറഞ്ഞപോലെയായിരുന്നു യാത്ര ബുക്ക് ചെയ്ത കവിതയ്ക്ക് ഊബറിൽനിന്നുണ്ടായ അനുഭവങ്ങൾ. മുംബൈയിൽ അഭിഭാഷകയായ കവിതയ്ക്ക് അടിയന്തരമായി ചെന്നൈക്ക് പോകേണ്ടിവന്നു. തുടർന്ന് അവർ പുലർച്ചെ 5.50 നു ചെന്നൈക്കുള്ള വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. കവിതയുടെ വീട്ടിൽ നിന്ന് തൊട്ടടുത്ത ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലേക്ക് 36 കിലോമീറ്റർ ദൂരമാണ് ഉണ്ടായിരുന്നത്.

വിമാനത്താവളത്തിലേക്ക് ഊബറിൽ പോകാൻ തീരുമാനിച്ച കവിത പുലർച്ചെ 3:29 ന് വണ്ടി ബുക്ക് ചെയ്തു. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും ഊബർ എത്തിയില്ല. ഇതോടെ ആകെ പരിഭ്രമിച്ച അവർ തുടരെ ഡ്രൈവറെ വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ 14 മിനിറ്റ് വൈകിയാണ് ഡ്രൈവർ കാറുമായി പറഞ്ഞ സ്ഥലത്ത് എത്തിയത്. വണ്ടി എത്തിയതോടെ വേഗം വിമാനത്താവളത്തിൽ എത്താം എന്ന് കവിത കണക്കുകൂട്ടിയെങ്കിലും വണ്ടി ഓടിക്കാനുള്ള താൽപര്യമൊന്നും കാട്ടാതെ ഫോണിൽ ആരുമായോ സംസാരിക്കുന്ന തിരക്കിലായിരുന്നു ഡ്രൈവർ.

എത്ര നിർബന്ധിച്ചിട്ടും കോൾ കട്ട് ചെയ്ത് യാത്ര ആരംഭിക്കാൻ അയാൾ തയാറായില്ല എന്നാണ് കവിത ആരോപിക്കുന്നത്. പിന്നീട് കുറച്ചുനേരത്തിനു ശേഷം വണ്ടിയെടുക്കാൻ അയാൾ തയാറായി. എന്നാൽ അവിടെയും തടസങ്ങൾ അവസാനിച്ചിരുന്നില്ല. കാറിൽ ഇന്ധനം കുറവാണെന്നും യാത്രമുടങ്ങാതിരിക്കാൻ സിഎൻജി നിറയ്ക്കണം എന്നും ചൂണ്ടിക്കാട്ടി നിശ്ചയിച്ചിരുന്ന റൂട്ടിൽ നിന്ന് മാറി കുറെയേറെ ദൂരം വീണ്ടും സഞ്ചരിച്ച ശേഷമാണ് ഇന്ധനം നിറയ്ക്കാനായത്. അവിടെയും 15-20 മിനിറ്റ് നഷ്ടമായി.

വണ്ടി ബുക്ക് ചെയ്തപ്പോൾ പുലർച്ചെ ഏകദേശം 5 ന് വിമാനത്താവളത്തിൽ എത്തും എന്നാണ് ഊബർ ആപ്പിൽ കാണിച്ചിരുന്നത്. എന്നാൽ എല്ലാ തടസങ്ങളും പിന്നിട്ട് കവിത വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും 05:23 ആയിരുന്നു. അവിടെയും തീർന്നില്ല പ്രശ്നങ്ങൾ. വണ്ടി ബുക്ക് ചെയ്യുമ്പോൾ 563 രൂപയാണ് യാത്രക്കൂലിയായി ഊബർ ആപ്പിൽ കാണിച്ചിരുന്നത്. എന്നാൽ യാത്ര അവസാനിച്ചപ്പോഴേക്കും യാത്രാക്കൂലി 703 രൂപ നൽകണമെന്നായി ഊബർ.

ഒടുവിൽ അതും നൽകി എത്തിയപ്പോഴേക്കും വിമാനം ചെന്നൈക്ക് പുറപ്പെട്ടിരുന്നു. കടുത്ത മാനസിക സംഘർഷം നേരിട്ട അവർ തുടർന്ന് മറ്റ് ഏക പോംവഴി എന്ന നിലയിൽ തൊട്ടടുത്ത വിമാനത്തിൽ ചെന്നൈക്ക് യാത്ര തിരിക്കുകയായിരുന്നു. പിന്നീട് തിരിച്ചെത്തി ഊബറിനെ പരാതി അറിയിച്ചപ്പോൾ 139 രൂപ തിരികെ നൽകി പ്രശ്നങ്ങൾ എല്ലാം അവസാനിപ്പിക്കാം എന്നായിരുന്നു ഊബറിന്റെ നിലപാട്.

തുടർന്ന്, താൻ നേരിട്ട കടുത്ത മാനസിക സംഘർഷവും ഊബറിന്റെ നിരുത്തരവാദ പരമായ നടപടികളും കണക്കിലെടുത്തു കമ്പനിക്കെതിരേ കവിത വക്കീൽ നോട്ടീസ് അയച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. തുടർന്ന് കേസ് ഉപഭോക്തൃ കോടതിയിൽ എത്തുകയായിരുന്നു. ഉപയോക്താക്കളെ സോഫ്ട്വെയർ വഴി ഡ്രൈവർമാരുമായി ബന്ധപ്പെടുത്തുക മാത്രമാണ് തങ്ങൾ ചെയ്യുന്നത് എന്നും അതിനപ്പുറമുള്ള മറ്റ് കാര്യങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഊബർ കോടതിയിൽ വാദിച്ചു.

എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി ആപ്പിന്റെ ചുമതല കമ്പനിക്കാണെന്നും അതുവഴിയുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും വ്യക്തമാക്കി പിഴ നൽകാൻ ഉത്തരവിടുകയായിരുന്നു. യുവതി മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വന്നതിന് 10000 രൂപയും കോടതിച്ചെലവായി 10000 രൂപയും ചേർത്ത് 20000 രൂപ നൽകാനായിരുന്നു വിധി.


Click it and Unblock the Notifications








