യുപിഐ പണമിടപാടുകൾ സൌജന്യമായി തന്നെ തുടരും: ഫോൺപേ
ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് ഫോൺപേ. യുപിഐ ട്രാൻസാക്ഷൻ സർവസാധാരണമായ ഇക്കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നും ഫോൺപേ തന്നെ. ഈയിടെ ഫോൺപേ വഴിയുള്ള യുപിഐ ട്രാൻസാക്ഷനുകൾക്ക് പണം നൽകണം എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. അതിന് പിന്നാലെയാണ് 50 രൂപയ്ക്ക് മുകളിലുള്ള മൊബൈൽ ഫോൺ റീചാർജുകൾ ഒഴികെയുള്ള എല്ലാ യുപിഐ ട്രാൻസാക്ഷനുകളും സൌജന്യമായി തുടരുമെന്ന് ഫോൺപേ പ്രഖ്യാപിച്ചത്. ആപ്പിലൂടെ ഓൺലൈനായോ ഓഫ്‌ലൈനായോ ചെയ്യുന്ന എല്ലാ യുപിഐ പണമിടപാടുകളും (യുപിഐ, വാലറ്റ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും) സൗജന്യമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നുമാണ് പ്രഖ്യാപനം.

അതോടൊപ്പം 50 രൂപയ്ക്ക് മുകളിലുള്ള മൊബൈൽ ഫോൺ റീചാർജുകൾക്ക് പ്രോസസിങ് ഫീ ഈടാക്കുന്നതിലും കമ്പനി വിശദീകരണം നൽകുന്നുണ്ട്. ഒരു ചെറിയ വിഭാഗം ഉപയോക്താക്കളിൽ നിന്നും പരീക്ഷണാടിസ്ഥാനത്തിലാണ് ചാർജ് ഈടാക്കുന്നതെന്നാണ് ഫോൺപേയുടെ നിലപാട്. " ഒരു ചെറിയ വിഭാഗം ഉപയോക്താക്കളിൽ നിന്ന് 51-100 രൂപയുടെ റീചാർജുകൾക്ക് 1 രൂപയും 100 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്ക് 2 രൂപയും പ്രോസസ്സിംഗ് ഫീ ഈടാക്കുന്നു." കമ്പനി പറയുന്നു. യുപിഐ, വാലറ്റ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവയിലെല്ലാം ഈ നിരക്ക് ബാധകമാണ്. 50 രൂപയിൽ കുറഞ്ഞ റീചാർജുകൾ തികച്ചും സൌജന്യമാണെന്നും കമ്പനി അറിയിച്ചു.

നിലവിൽ ഒരു യുപിഐ പ്ലാറ്റ്ഫോമുകളും ഇത്തരത്തിൽ ഫീസ് ഈടാക്കുന്നില്ല. യുപിഐ വഴിയുള്ള റീചാർജുകൾക്കോ ബിൽ പേയ്‌മെന്റുകൾക്കോ ഫീസ് ഈടാക്കുന്ന ഏക പ്ലാറ്റ്ഫോം ഫോൺപേ മാത്രമാണ്. മറ്റ് പ്രധാനപ്പെട്ട യുപിഐ ആപ്പുകളായ ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ എന്നിവരൊന്നും ഇപ്പോൾ ഫീസ് ഈടാക്കുന്നില്ല. ഈ പ്ലാറ്റ്ഫോമുകൾ നിലവിൽ റീചാർജ് തുക മാത്രമാണ് ഈടാക്കുന്നതെന്നും ഓർക്കണം. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ചാർജ് ഈടാക്കുന്ന രാജ്യത്തെ തന്നെ ആദ്യ പേയ്മെന്റ് ആപ്പാണ് ഫോൺപേ എന്നതും ശ്രദ്ധേയമാണ്. റീചാർജ് ചെയ്യുമ്പോൾ ചില ഉപയോക്താക്കളിൽ നിന്നും ഫോൺപേ 2 രൂപ ഈടാക്കിയതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

റീചാർജ് ചെയ്യുമ്പോൾ വില കുറഞ്ഞ പ്ലാനുകളാണെങ്കിൽ പോലും 2 രൂപ ഈടാക്കിയെന്നും പരാതികൾ ഉയർന്ന് തുടങ്ങിയിട്ടുണ്ട്. ഒരു ഉപഭോക്താവ് 149 രൂപയുടെ പ്ലാൻ റീചാർജ് ചെയ്തപ്പോഴും 2 രൂപ ഇടാക്കിയെന്നാണ് പുതിയ റിപ്പോർട്ട്. ഫോൺപേയുടെ പുതിയ നീക്കത്തിൽ ഉപയോക്താക്കൾക്കിടയിൽ വലിയ അതൃപ്തി രൂപപ്പെട്ടിട്ടുണ്ട്. നവമാധ്യമങ്ങളിലടക്കം ഫോൺപേയ്ക്കെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്.

ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ബിൽ പേയ്മെന്റുകൾക്ക് നിലവിൽ ഫോൺപേ ഫീസ് ഈടാക്കുന്നുണ്ട്. ഇത് എല്ലാ പേയ്മെന്റ് ആപ്പുകളിലും ബില്ലർ പ്ലാറ്റ്ഫോമുകളിലും സാധാരണമാണ്. പല കമ്പനികൾ പല മാനദണ്ഡം അനുസരിച്ചാണ് നിരക്ക് ഈടാക്കുന്നത്. ഒരേ സേവനങ്ങൾക്ക് പലതരം ചാർജുകളുമാണ് നിലവിൽ ഉള്ളത്. ബിൽ പേയ്‌മെന്റുകൾക്കായി, ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പേയ്‌മെന്റുകൾക്ക് ഫോൺപേ ഒരു ഫീസ് ഈടാക്കുന്നു, ഇത് ഇപ്പോൾ ഒരു വ്യവസായ മാനദണ്ഡമാണ്, ഇത് പല പേയ്‌മെന്റ് ആപ്പുകൾക്കും ബില്ലർ പ്ലാറ്റ്‌ഫോമുകൾക്കും സാധാരണമാണ്. അടുത്തിടെ പ്രീപെയ്ഡ് മൊബൈൽ റീചാർജുകളിൽ 50 രൂപ വരെ ഉറപ്പായ ക്യാഷ് ബാക്കും ഫോൺപേ പ്രഖ്യാപിച്ചിരുന്നു. ഫോൺപേ ആപ്പ് വഴി 51 രൂപയ്ക്ക് മുകളിൽ മൂന്ന് പ്രീപെയ്ഡ് മൊബൈൽ റീചാർജുകൾ പൂർത്തിയാക്കുമ്പോഴും ഉറപ്പായ ക്യാഷ് ബാക്കുകളും ഫോൺപേ വാഗ്ദാനം ചെയ്യുന്നു.

നിലവിൽ 325 ദശലക്ഷത്തിലധികം പേർ ഫോൺപേ യൂസ് ചെയ്യുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള 22 ദശലക്ഷത്തിലധികം മർച്ചന്റ് ഔട്ട്‌ലെറ്റുകളിലും ഫോൺപേ വഴിയുള്ള പണമിടപാടുകൾ സ്വീകാര്യമാണ്. ഈ പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് പണം അയയ്‌ക്കാനും സ്വീകരിക്കാനും മൊബൈൽ, ഡിടിഎച്ച്, ഡാറ്റാ കാർഡുകൾ റീചാർജ് ചെയ്യാനും സ്‌റ്റോറുകളിൽ പണമടയ്‌ക്കാനും യൂട്ടിലിറ്റി പേയ്‌മെന്റുകൾ നടത്താനും സ്വർണം വാങ്ങാനും നിക്ഷേപം നടത്താനും കഴിയും. 2017ൽ ഫോൺപേ പ്ലാറ്റ്ഫോമിൽ നിന്ന് സ്വർണം വാങ്ങാനുള്ള ഓപ്ഷനും തുടങ്ങിയിരുന്നു. 24 കാരറ്റ് സ്വർണം സുരക്ഷിതമായി വാങ്ങാനുള്ള അവസരമാണ് അന്ന് ഫോൺപേ കസ്റ്റമേഴ്സിന് നൽകിയത്.


Click it and Unblock the Notifications








