സ്മാർട്ട്ഫോൺ വഴി ഷുഗർ പരിശോധിക്കാം, ആപ്പ് വികസിപ്പിച്ച് ഐഐടി ജോധ്പൂരിലെ മിടുക്കന്മാർ
നിരവധി ഇന്ത്യക്കാരെ അലട്ടുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. വളരെ സാധാരണമായ ഒരു രോഗമായി മാറിയെങ്കിലും പ്രമേഹം മനുഷ്യ ജീവന് വളരെയധികം വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അതിനാൽത്തന്നെ പ്രമേഹ പരിശോധന ഇടയ്ക്കിടയ്ക്ക് നടത്തേണ്ടത് അനിവാര്യമായി മാറുന്നു. ഗ്ലൂക്കോമീറ്റർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വീട്ടിൽത്തന്നെ പ്രമേഹ പരിശോധന നടത്താനാകും.
ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് നടത്തുന്ന പരിശോധനകൾ പോലും അൽപ്പം ചെലവ് വരുന്നകാര്യമാണ്. എന്നാലിപ്പോൾ ഒരു സ്മാർട്ട്ഫോണിന്റെ സഹായത്തോടെ ഏറ്റവും ലളിതമായി പ്രമേഹ പരിശോധന നടത്താനും വിലയിരുത്താനും സഹായിക്കുന്ന ഒരു ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജോധ്പൂരിലെ (IIT Jodhpur) ഒരുസംഘം ഗവേഷകർ.
10-40 mM എന്ന റേഞ്ചിൽ ഗ്ലൂക്കോസ് കണ്ടെത്തൽ സുഗമമാക്കുന്ന ഈ സിസ്റ്റം Paper-based Analytical Device ( PAD ) അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഒരു പ്രത്യേക ആപ്പ് വഴി ആൻഡ്രോയിഡ് സ്മാർട്ട്ഫോണുമായി ഈ സിസ്റ്റത്തെ ബന്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കാനും സാധിക്കും.
പോയിൻ്റ്-ഓഫ്-നീഡ് ടെസ്റ്റിംഗിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ 'പാഡ്' സിസ്റ്റത്തിന് സാധിക്കുമെന്ന് കരുതപ്പെടുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിലയെ അടിസ്ഥാനമാക്കി നിറം മാറ്റുന്ന ഫങ്ഷണലൈസ്ഡ് ബയോഡീഗ്രേഡബിൾ പേപ്പർ ഈ ഡിവൈസിൽ ഉൾപ്പെടുന്നു. ബയോകെമിക്കൽ സാമ്പിളുകൾ വേഗത്തിൽ വിശകലനം ചെയ്യാൻ ഈ സിസ്റ്റത്തിന് സാധിക്കും. സ്‌മാർട്ട്‌ഫോൺ കണക്ഷൻ ഇതിന്റെ പ്രക്രിയയെ വേഗത്തിലാക്കുന്നു.

സങ്കീർണ്ണമായ ലബോറട്ടറി സജ്ജീകരണങ്ങളെ ആശ്രയിക്കാതെ തന്നെ വേഗത്തിലുള്ള ഗ്ലൂക്കോസ് ലെവൽ ട്രാക്കിംഗ് പ്രവർത്തനക്ഷമമാക്കാൻ ഈ സജ്ജീകരണത്തിന് സാധിക്കും. ചെലവ് കുറവാണ് എന്നതും ഫലപ്രാപ്തിയും മാത്രമല്ല ബയോഡീഗ്രേഡബിലിറ്റിയും ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരോഗ്യ സംരക്ഷണത്തിലെ പോരായ്മകൾ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സിസ്റ്റം വികസിപ്പിക്കപ്പെട്ടത്.
ജോധ്പൂരിലെ IIT ജോധ്പൂരിലെ പ്രൊഫ. അങ്കുർ ഗുപ്തയുടെ നേതൃത്വത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിനയ് കിഷ്‌നാനി, നിഖിൽ കശ്യപ്, ശിവം ശശാങ്ക് എന്നിവരാണ് ഈ ഗ്ലൂക്കോസ് ടെസ്റ്റിങ് ആപ്പിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. പ്രത്യേക പ്രകാശ സാഹചര്യങ്ങൾ ആവശ്യമുള്ള പരമ്പരാഗത PAD-കളിൽ നിന്ന് വ്യത്യസ്തമായി, ഈ സിസ്റ്റം വൈവിധ്യമാർന്ന ലൈറ്റിംഗിൽ ഫലപ്രദമായി പ്രവർത്തിക്കുന്നു.
എസിഎസ് പബ്ലിക്കേഷൻസിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണത്തിന്റെ റിപ്പോർട്ട് രോഗനിർണയത്തിനുള്ള സിസ്റ്റത്തിൻ്റെ കഴിവ് വ്യക്തമാക്കുന്നുണ്ട്. സ്‌മാർട്ട്‌ഫോൺ സംയോജിത ഡയഗ്‌നോസ്റ്റിക് സൊല്യൂഷനുകളിലൂടെ ആരോഗ്യ സംരക്ഷണത്തെ ജനകീയമാക്കാനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഈ ഗവേഷണം വിലയിരുത്തപ്പെടുന്നു. ഇപ്പോൾ ഗ്ലൂക്കോസ് ലെവൽ കണ്ടെത്താനാണ് ഈ പരീക്ഷണം ശ്രദ്ധകേന്ദ്രീകരിച്ചത് എങ്കിലും മറ്റ് രോഗനിർണയത്തിനും ഇത് ഉപയോഗപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കുന്നുണ്ട്.

പ്രമേഹരോഗികളുടെ എണ്ണം ദിവസത്തിന് ദിവസം കൂടിവരികയാണ്. അതിനാൽത്തന്നെ പരിശോധന എളുപ്പമാക്കാനും ജനകീയമാക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അടുത്തിടെ ടെക്നോളജി രംഗത്തെ വമ്പൻകൂടിയായ ആപ്പിൾ തങ്ങളുടെ സ്മാർട്ട് വാച്ചിൽ നോ-പ്രിക് ഗ്ലൂക്കോസ് ട്രാക്കിങ് സംവിധാനം ഒരുക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. ശരീരത്തിൽ കുത്തി രക്തമെടുക്കാതെ ഒരാളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില അറിയാൻ കഴിയുന്ന സംവിധാനമാണ് ആപ്പിൾ ലക്ഷ്യമിട്ടത്.
ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളിലൂടെ ജനപ്രീതി നേടാൻ ആപ്പിൾ പല പരീക്ഷണങ്ങളും നടത്തുന്നുണ്ട്. അതിന്റെ ഭാഗമായുള്ള ആപ്പിളിന്റെ നോ-പ്രിക് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഇപ്പോൾ പ്രൂഫ്-ഓഫ്-കൺസെപ്റ്റ് ഘട്ടത്തിലാണ്. സിലിക്കൺ ഫോട്ടോണിക്സ് എന്നറിയപ്പെടുന്ന ചിപ്പ് സാങ്കേതികവിദ്യയും ഒപ്റ്റിക്കൽ അബ്സോർപ്ഷൻ സ്പെക്ട്രോസ്കോപ്പി എന്ന മെഷർമെന്റ് പ്രക്രിയയും ഉപയോഗിച്ചാണ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം ആപ്പിൾ തയാറാക്കുന്നത്.

ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ കഴിയുന്ന ഇന്റർസ്റ്റീഷ്യൽ ഫ്ലൂയിഡ് ചർമ്മത്തിന് താഴെയുള്ള ഒരു പ്രദേശത്തേക്ക് പ്രകാശത്തിന്റെ പ്രത്യേക തരംഗദൈർഘ്യം പുറപ്പെടുവിക്കാൻ സിസ്റ്റം ലേസർ ഉപയോഗിക്കുന്നു. ഗ്ലൂക്കോസിന്റെ സാന്ദ്രത സൂചിപ്പിക്കുന്ന തരത്തിൽ പ്രകാശം സെൻസറിലേക്ക് പ്രതിഫലിക്കുന്നു. തുടർന്ന് ഒരു അൽഗോരിതം വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്നു- ഈ വിധത്തിലാണ് ആപ്പിൾ പരീക്ഷണം മുന്നേറിക്കൊണ്ടിരിക്കുന്നത്.
എതിരാളികൾക്കിടയിൽ മേൽക്കൈ നേടാൻ ആപ്പിൾ സ്മാർട്ട് വാച്ചുകൾക്ക് ഈ ഫീച്ചർ കരുത്തുപകരും എന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജോധ്പൂരിലെ ഗവേഷകർ കണ്ടെത്തിയ ആപ്പ് സിസ്റ്റം വിജയിച്ചാൽ ആരോഗ്യ സംരക്ഷണ രംഗത്ത് വിപ്ലവാത്മകമായ മാറ്റം ഉണ്ടാകും എന്ന് കരുതപ്പെടുന്നു.


Click it and Unblock the Notifications








