കശ്മീർ ഫയൽസ് വാട്സ്ആപ്പ് സ്കാമിനെക്കുറിച്ച് അറിയേണ്ടതെല്ലാം
കശ്മീർ ഫയൽസ് സിനിമ ഇപ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെടുകയാണ്. സിനിമയുടെ പ്രമേയം സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നു. എന്നാൽ സിനിമയെക്കുറിച്ച് നടക്കുന്ന ചർച്ചകൾക്കൊപ്പം അപകടം പിടിച്ച ഒരു തട്ടിപ്പും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. കശ്മീർ ഫയൽസ് സിനിമയുടെ പേര് പറഞ്ഞ് സാധാരണക്കാരായ ഉപയോക്താക്കളെ കബളിപ്പിക്കുകയാണ് സൈബർ കുറ്റവാളികൾ. വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ തങ്ങളുടെ ഇരകളെ ലക്ഷ്യമിടുന്നത്.

'കശ്മീർ ഫയൽസ്' വാട്സ്ആപ്പ് സ്കാം
കശ്മീർ ഫയൽസ് സിനിമയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടക്കുന്നത്. കശ്മീർ ഫയൽസ് സിനിമ സൌജന്യമായി ഡൌൺലോഡ് ചെയ്യാൻ നൽകുമെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച് വ്യാജ ലിങ്ക് ലഭിക്കുന്നതായി അധികൃതർ കണ്ടെത്തി. തട്ടിപ്പ് തിരിച്ചറിയാൻ സാധിക്കാത്ത ഉപയോക്താക്കൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യും. അതോടെ അവരുടെ ഡിവൈസുകൾ മാൽവെയർ ആക്രമണത്തിന് ഇരയാകുകയും ചെയ്യും.

'ദ കശ്മീർ ഫയൽസ്' സിനിമയുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് തട്ടിപ്പിനെക്കുറിച്ച് നോയിഡ പൊലീസ് മൊബൈൽ യൂസേഴ്സിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ ലഭിച്ച ഒരു ലിങ്കും അതിന്റെ ആധികാരികത പരിശോധിക്കാതെ ക്ലിക്ക് ചെയ്യരുതെന്ന് നോയിഡ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രൺവിജയ് സിംഗ് അറിയിച്ചു. ഡൽഹിയിലും ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നുണ്ട്. ദ കശ്മീർ ഫയൽസ് വാട്സ്ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

കശ്മീർ ഫയൽസ് സിനിമ സൌജന്യമായി ഡൌൺലോഡ് ചെയ്യാൻ സാധിക്കുമെന്ന് അവകാശപ്പെട്ട് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് വ്യാജ ലിങ്ക് അയക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. തെറ്റിദ്ധരിക്കാത്ത യൂസേഴ്സ് സിനിമ കാണാൻ വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ മാൽവെയറുകൾ പ്രവേശിക്കും. ഈ മാൽവെയറുകൾ ഉപയോഗിച്ച് സൈബർ കുറ്റവാളികൾക്ക് ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോൺ ഹാക്ക് ചെയ്യാനും ബാങ്ക് വിവരങ്ങൾ ചോർത്താനും സാധിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

കൊവിഡ് ബൂസ്റ്റർ സ്കാം
'ദി കശ്മീർ ഫയൽസ്' വാട്സ്ആപ്പ് സ്കാം പോലെ അടുത്തിടെ വാർത്തയായ സൈബർ തട്ടിപ്പുകളിൽ ഒന്നാണ് കൊവിഡ് ബൂസ്റ്റർ സ്കാം. ഒമിക്രോൺ ആശങ്ക കണക്കിലെടുത്ത് ആരംഭിച്ച ബൂസ്റ്റർ ഡോസ് വാക്സിനേഷന്റെ പേരിലായിരുന്നു ഈ തട്ടിപ്പ് നടന്നത്. ആരോഗ്യ വകുപ്പ് അധികൃതർ എന്ന് ചമഞ്ഞ് ആളുകളെ വിളിച്ച് ബാങ്ക് അക്കൌണ്ട് വിവരങ്ങൾ സ്വന്തമാക്കുന്നതായിരുന്നു ഈ തട്ടിപ്പിന്റെ രീതി. കൊവിഡ് ബൂസ്റ്റർ സ്കാമിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞാണ് തട്ടിപ്പുകാർ ആളുകളെ ബന്ധപ്പെട്ടിരുന്നത്. കൂടുതലും പ്രായമായ ആളുകളാണ് തട്ടിപ്പിന് ഇരയാകുന്നതെന്നാണ് വിഷമകരമായ കാര്യം. തട്ടിപ്പുകാർ ആധികാരികമായി സംസാരിക്കുകയും സെക്കൻഡ് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് ചോദിച്ച് അറിയുകയും ചെയ്യും. പിന്നാലെ അഡ്രസ്, ഫോൺ നമ്പർ എന്നീ വിവരങ്ങളും സ്വന്തമാക്കും. ചില സമയത്ത് വിളിക്കുന്ന തട്ടിപ്പുകാർ നേരത്തെ വാക്സിൻ എടുത്ത തീയതി അടക്കമുള്ള വിശദാംശങ്ങൾ പറയുകയും ചെയ്യും.

ഇത്തരം വിവരങ്ങൾ എല്ലാം സ്വന്തമാക്കിയ ശേഷം തട്ടിപ്പുകാർ തുടർ ഫോൺ കോളുകൾ വരുമെന്ന് അറിയിച്ച ശേഷം പിൻവാങ്ങും. ശേഷം ബൂസ്റ്റർ ഡോസ് എടുക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ച് കൊണ്ട് അവരുമായി വീണ്ടും ബന്ധപ്പെടും. സ്ലോട്ട് അടക്കം നൽകാമെന്നായിരിക്കും ഓഫർ. സമ്മതം ആണെന്ന് പറഞ്ഞാൽ വാക്സിനേഷൻ തീയതിയും സമയവും നൽകും. ശേഷം മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപിയും തട്ടിപ്പുകാർ അയയ്ക്കും. ചിലപ്പോൾ എനിഡെസ്ക് പോലെ ഡിവൈസ് ദൂരത്തിരുന്ന് നിയന്ത്രിക്കാൻ സഹായിക്കുന്ന റിമോട്ട് കൺട്രോളിങ് ആപ്പുകൾ ആപ്പുകൾ ഡൌൺലോഡ് ചെയ്യിപ്പിക്കുകയും ചെയ്യും. ബുക്കിങ് പ്രോസസിൽ സഹായിക്കാൻ എന്ന് പറഞ്ഞാണ് ഇങ്ങനെ ചെയ്യിപ്പിക്കുന്നത്.

ഇങ്ങനെ ഫോണിൽ വരുന്ന ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പുകാർ യൂസേഴ്സിന്റെ അക്കൌണ്ടിൽ നിന്നും പണം മോഷ്ടിക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ ഫോണിൽ വരുന്ന ഒടിപി തട്ടിപ്പുകാർ ആവശ്യപ്പെടും. വാക്സിൻ ബുക്കിങ് ആണെന്ന് കരുതി ഇരകളാകുന്നവർ ഈ ഒടിപി പറഞ്ഞ് കൊടുക്കുകയും ചെയ്യും. ഒടിപി കൈമാറിക്കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം തട്ടിപ്പുകാർ കൈക്കലാക്കും.

രാജ്യത്തെ ഗ്രാമീണ മേഖലകളിലാണ് ബൂസ്റ്റർ സ്കാം വ്യാപകമായത്. അതും വാക്സിൻ സ്ലോട്ട് ബുക്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് പ്രത്യേകിച്ച് ധാരണകൾ ഇല്ലാത്ത മുതിർന്ന ആളുകളെ ലക്ഷ്യമിട്ട്. ഇവർക്ക് വളരെ പരിമിതമായ സാങ്കേതിക അറിവുകൾ മാത്രമായിരിക്കും ഉള്ളത്. അതിനാൽ തന്നെ തട്ടിപ്പുകാർക്ക് ഇവരെ വളരെ എളുപ്പം പറ്റിക്കാൻ കഴിയുന്നു. ഒടിപിയുടെ പ്രാധാന്യത്തെക്കുറിച്ചും ഇവർക്ക് അത്ര ബോധ്യം ഉണ്ടാകില്ല. ഇതും തട്ടിപ്പുകാർക്ക് കാര്യങ്ങൾ കൂടുതൽ ഈസിയാക്കുന്നു.

കൊവിഡ് സ്കാമുകളിൽ നിന്നും രക്ഷ നേടാം
കൊവിഡ് സ്ലോട്ട് ബുക്കിങിന്റെ പേരിൽ വരുന്ന സ്പാം കോളുകൾ, ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പ് എന്നിവയിൽ പെടാതിരിക്കാൻ ജാഗ്രത പുലർത്തുക എന്നാണ് ആദ്യ മാർഗം. ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫോൺ കോളുകൾ വഴി വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ സർക്കാർ നൽകിയിട്ടില്ല എന്നുള്ളതാണ്. വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള മാർഗം കോവിൻ പോർട്ടൽ അല്ലെങ്കിൽ ആരോഗ്യ സേതു ആപ്പ് എന്നിവ ഉപയോഗിക്കുക എന്നതാണ്.


Click it and Unblock the Notifications








