സ്പാം കോളുകൾ തിരിച്ചറിയും, വാട്സ്ആപ്പ് ഉപയോക്താക്കളുടെ പണത്തിന് കാവലാകാൻ ട്രൂകോളർ എത്തുന്നു!
ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വാട്സ്ആപ്പ് ഉപയോക്താക്കൾ വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നുണ്ട്. വിദേശരാജ്യങ്ങളിലെ നമ്പരുകളിൽനിന്ന് എത്തുന്ന വാട്സ്ആപ്പ് കോളുകളിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. പരിചിതമല്ലാത്ത നമ്പരുകളിൽനിന്നുള്ള കോളുകൾ സ്വീകരിക്കരുതെന്ന മുന്നറിയിപ്പ് അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകിയിരുന്നു. എന്നാൽ പലരും ഇപ്പോഴും തട്ടിപ്പിന് ഇരയാകുന്നുണ്ട്.
സ്പാം കോളുകളും മെസേജുകളും തിരിച്ചറിയാൻ കഴിയാത്തതാണ് പലരെയും സൈബർ ക്രിമിനലുകളുടെ വലയിലേക്ക് കൊണ്ടെത്തിക്കുന്നത്. ഇന്ത്യയിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കളെല്ലാം ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് വാട്സ്ആപ്പ്. പ്രതിമാസം ഏതാണ്ട് 500 ദശലക്ഷം പേരാണ് ഇന്ത്യയിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. അതിനാൽത്തന്നെ വാട്സ്ആപ്പ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നതിലൂടെ സൈബർ ക്രിമിനലുകൾക്ക് ചാകരയാണ്പ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ പ്രതിസന്ധി പരിഹരിക്കാനും വാട്സ്ആപ്പ് ഉടമകളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സ്പാം കോളുകളിൽനിന്നും മെസേജുകളിൽനിന്നും അവരെ സംരക്ഷിക്കാൻ തയാറെടുക്കുകയാണ് ട്രൂകോളർ. വാട്സ്ആപ്പിനായുള്ള കോളർ ഐഡന്റിഫിക്കേഷൻ സേവനം ഉടൻ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ ബീറ്റാ ഘട്ടത്തിലുള്ള ഈ ഫീച്ചർ ഈ മാസം ആഗോളതലത്തിൽ പുറത്തിറക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് അലൻ മമേദി വ്യക്തമാക്കി.
സ്പാം സന്ദേശങ്ങൾ തിരിച്ചറിയാനും ബ്ലോക്ക് ചെയ്യാനും ഈ ഫീച്ചർ വാട്സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കും. ഇന്ത്യയിൽ ടെലിമാർക്കറ്റിംഗും സ്‌കാമിംഗ് കോളുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് 2021 ൽ തന്നെ ട്രൂക്കോളർ കണ്ടെത്തിയിരുന്നു. പ്രതിമാസം ശരാശരി 17 സ്പാം കോളുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത് എന്നായിരുന്നു ട്രൂകോളറിന്റെ അന്നത്തെ കണക്ക്. എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറം ഈ കണക്ക് കുതിച്ചുയർന്നിരിക്കുകയാണ്.

ഇന്ത്യൻ ടെലിക്കോം റെഗുലേറ്ററായ ട്രായിയുടെ നിർദേശപ്രകാരം, ടെലിമാർക്കറ്റിംഗ് കോളുകൾ എഐ ഉപയോഗിച്ച് ഫിൽട്ടർ ചെയ്യുന്ന സംവിധാനം തങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റിലയൻസ് ജിയോ, എയർടെൽ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാരുമായി ഇക്കാര്യത്തിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അലൻ മമേദി പറഞ്ഞു. "കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, വാട്സ്ആപ്പിലൂടെയുള്ള സ്പാം കോളുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ ഉണ്ടായ വർധന ഞങ്ങൾ ശ്രദ്ധിച്ചു''.
ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കാനുള്ള പുതിയ തന്ത്രമാണിത്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ആപ്പാണ് വാട്സ്ആപ്പ്. അതിനാൽത്തന്നെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഈ സ്പാം കോൾ അപകടത്തിന്റെ ഭീഷണി നേരിടുന്നുണ്ട്. ട്രൂകോളർ സ്പാം ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് അത്തരം കോളർമാരെ തിരിച്ചറിയാനും അത് റിപ്പോർട്ട് ചെയ്യാനും അവസരമൊരുക്കും എന്നാണ് മമേദി പറയുന്നത്.
ട്രൂകോളറിന്റെ പുതിയ സ്പാം ഐഡി കണ്ടെത്തൽ ഫീച്ചർ ബീറ്റ പതിപ്പിൽ ലഭ്യമാണ്, ഭാവിയിലെ ആപ്പ് അപ്‌ഡേറ്റുകളിൽ ഇത് എല്ലാവർക്കും ലഭ്യമാകും. ഫീച്ചർ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ പരീക്ഷിക്കുന്നതിന് ബീറ്റ ടെസ്റ്റർമാരായി ചേരാവുന്നതാണ്. ട്രൂകോളറിനെ സംബന്ധിച്ചിടത്തോളം, 250 ദശലക്ഷം ഉപയോക്താക്കളുള്ള ഇന്ത്യയാണ് അതിന്റെ ഏറ്റവും വലിയ വിപണി.
അതേസമയം, രാജ്യാന്തര നമ്പരിൽനിന്നുള്ള സ്പാം കോളുകൾ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകിയിട്ടും ആളുകൾ കബളിപ്പിക്കപ്പെടുന്നത് തുടരുകയാണ്. പലരും ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി അറിഞ്ഞിട്ടുകൂടിയില്ല എന്നതും തട്ടിപ്പിന് ആക്കം കൂട്ടുന്നു. രാജ്യാന്തര മൊബൈൽ നമ്പരുകളിൽനിന്നുള്ള വാട്സ്ആപ്പ് കോളുകളെ ഏറെ സൂക്ഷ്മതയോടെ ഒഴിവാക്കുക എന്നതാണ് നിലവിൽ തട്ടിപ്പിൽനിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴി.

എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്‌നാം (+84) തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നമ്പരുകളിൽ നിന്നാണ് തട്ടിപ്പ് കോളുകൾ എത്തുന്നത്. എന്നാൽ ഈ സ്പാം കോളുകൾ എത്തുന്ന നമ്പരുകൾ വിവിധ രാജ്യങ്ങളിലെ കോഡുകളിൽ ഉള്ളതാണ് എങ്കിലും അവ യഥാർഥത്തിൽ ആ രാജ്യത്തുനിന്നുതന്നെ എത്തുന്നത് ആയിരിക്കണമെന്നില്ല.
വാട്ട്‌സ്ആപ്പ് കോളുകൾ ഇന്റർനെറ്റ് വഴിയാണ് എത്തുന്നത്. നമ്മുടെ പല നഗരങ്ങളിലും വാട്‌സ്ആപ്പ് കോളുകൾക്കായി രാജ്യാന്തര നമ്പറുകൾ വിൽക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഈ മാർഗം പ്രയോജനപ്പെടുത്തിയും സൈബർ ക്രിമിനലുകൾ സ്പാം കോളുകൾ വിളിക്കാൻ സാധ്യത നിലനിൽക്കുന്നു. നിരവധി വാട്സ്ആപ്പ് ഉപയോക്താക്കൾ അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് ഒന്നിലധികം തവണ തങ്ങൾക്ക് കോൾ എത്തിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ട്.


Click it and Unblock the Notifications








