സ്പാം മെസ്സേജ് ശല്യം ഇനിയുണ്ടാകില്ല; പുതിയ മാറ്റവുമായി ട്വിറ്റർ, ചെയ്യേണ്ടത് ഇത്രമാത്രം
മെസ്സേജ് സർവ്വീസുകളിൽ മാറ്റം വരുത്തി ട്വിറ്റർ. ഉപഭോക്താക്കൾക്ക് ധാരാളം സ്പാം മെസ്സേജുകൾ ലഭിക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണ് പുതിയ മാറ്റം. ഇനി മുതൽ പിന്തുടരുന്ന വ്യക്തികളുടെ മെസ്സേജ് മാത്രമെ ഡയറക്ട് ആയി ലഭിക്കു. മറ്റുള്ള മെസ്സേജുകൾ മെസ്സേജ് റിക്വസ്റ്റ് എന്ന വിഭാഗത്തിൽ ആയിരിക്കും ലഭിക്കുക.
വെരിഫെയ്ഡ് അക്കൗണ്ടുള്ളവർ വരെ സ്പാം പ്രശ്നം നേരിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേ തുടർന്നാണ് പുതിയ മാറ്റം വരുത്താൻ ട്വിറ്റർ തയ്യാറായത്. നിങ്ങൾ പിന്തുടരാത്ത വെരിഫെയ്ഡ് ആയിട്ടുള്ള അക്കൗണ്ട് ഉള്ളവരുടെ മെസ്സേജും മെസ്സേജ് റിക്വസ്റ്റ് എന്ന വിഭാഗത്തിൽ ആയിരിക്കും ലഭിക്കുന്നത്. ഈ മാറ്റത്തിന് മുമ്പ് മെസ്സേജുകൾ എല്ലാം തന്നെ ഒരു വിഭാഗത്തിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്.

ഈ മാറ്റം ട്വിറ്ററിൽ കുമിഞ്ഞുകൂടുന്ന സ്പാം മെസ്സേജുകളെ തടയും എന്നാണ് കമ്പനി വിശ്വസിക്കുന്നത്. ഇത് സംബന്ധിച്ച് ട്വീറ്റും ട്വിറ്റർ പുറത്തുവിട്ടിരുന്നു. ജൂലൈ 14 മുതലാണ് പുതിയ മാറ്റം വന്നിരിക്കുന്നത്. എല്ലാവരിൽ നിന്നും സന്ദേശ അഭ്യർത്ഥനകൾ അനുവദിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ താൽപര്യം തിരഞ്ഞെടുക്കാനാണ് മെസ്സേജിൽ രണ്ട് വിഭാഗം കൊണ്ടുവന്നതെന്നും ട്വിറ്റർ പറയുന്നു. ട്വിറ്റർ ഡയറക്ട് മെസ്സേജിന്റെ FAQ പേജും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
അതേ സമയം ഉപഭോക്താക്കൾക്ക് പഴയ മെസ്സേജിംങ് ആണ് സൗകര്യമെങ്കിൽ അത് തന്നെ ഉപയോഗിക്കാമെന്നും ട്വിറ്റർ അറിയിച്ചിട്ടുണ്ട്. മെസ്സേജിലെ മാറ്റങ്ങൾ ആവിശ്യമുള്ളവർ ഇതിനായി ആദ്യം ഇൻബോക്സ് തുറക്കുക. ഇതിന് മുകളിൽ വലതു വശത്ത് ഗിയർ ഐക്കൺ തുറക്കുക. ഇതിൽ നിങ്ങൾ പിന്തുടരുന്ന ആളുകളിൽ നിന്നുള്ള സന്ദേശങ്ങൾ അനുവദിക്കുക, പരിശോധിച്ച ഉപയോക്താക്കളിൽ നിന്ന് മാത്രം സന്ദേശ അഭ്യർത്ഥന അനുവദിക്കുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഉണ്ടാകും.

ഇതിൽ ഏത് വെണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. എഒഎസിലും ആൻഡ്രോയിഡിലും ഒരേ രീതിയിൽ തന്നെയാണ് ഈ മാറ്റം വരുത്തുന്നത്. പല ഉപഭോക്താക്കൾക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് പുതിയ മാറ്റം. എന്നാൽ പുതിയ മാറ്റത്തോടെ സ്പാം മെസ്സേജുകൾ വരാതെ ഇരിക്കില്ല. വരുന്ന മെസ്സേജുകൾ മെസ്സേജ് റിക്വസ്റ്റ് എന്ന വിഭാഗത്തിലേക്കായിരിക്കാം പൊകുന്നത് എന്ന് മാത്രം. ഉപഭോക്താക്കൾക്ക് മുൻഗണനയുള്ള ആളുകളെ ഡയറക്ട് മെസ്സേജിൽ ഉൾക്കൊള്ളിക്കാം.
മെറ്റയുടെ ത്രെഡ്സ് വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സാധ്യത തുറക്കാനാണ് ട്വിറ്റർ ഇപ്പോൾ ശ്രമിച്ചുകൊണ്ട് ഇരിക്കുന്നത്. പുറത്തിറക്കി ദിവസങ്ങൾക്കകം തന്നെ ത്രെഡ്സിന് 100 മില്യൺ ഉപഭോക്താക്കളെ ലഭിച്ചിരുന്നു. അടുത്തിടെ യൂട്യൂബ് മാതൃകയിൽ ഉപഭോക്താക്കൾക്ക് പണം നൽകാൻ ട്വിറ്റർ തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇത്തരത്തിൽ ചിലർക്ക് പണം ലഭിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
ജനപ്രിയ യൂട്യൂബറായ മിസ്റ്റർ ബീസ്റ്റ് എന്ന ജെയിംസ് ഡൊണാൾഡ്‌സണിന് ഇത്തരത്തിൽ ട്വിറ്ററിൽ നിന്ന് 25,000 ഡോളർ (21 ലക്ഷം രൂപ) ലഭിച്ചു എന്നും നിരവധി പേർക്ക് അഞ്ച് ലക്ഷത്തോളം രൂപ ലഭിച്ചു എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ട്വിറ്ററിൽ നിന്ന് പണം സമ്പാദിക്കാനായി ഉപഭോക്താക്കൾ ആഡ് റവന്യൂ ഷെയറിംഗ്, ക്രിയേറ്റർ സബ്സ്ക്രിപ്ഷൻ എന്നിവയിൽ സൈൻ അപ്പ് ചെയ്യണം.
സ്ട്രൈപ്പ് പേഔട്ടുകളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിൽ മാത്രമായിരിക്കും ഈ സൗകര്യം ഉണ്ടായിരിക്കുക. എന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ പരുധിക്ക് പുറത്തായതിനാൽ ഈ നയത്തിൽ മാറ്റം കൊണ്ടുവരാൻ ട്വിറ്റർ തയ്യാറായേക്കും. ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യണമെന്നും കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഓരോന്നിലും അവർക്ക് കുറഞ്ഞത് അഞ്ച് ദശലക്ഷം ഇംപ്രഷൻ പോസ്റ്റുകൾ ഉണ്ടായിരിക്കണം എന്നും നിബന്ധന ഉണ്ട്.


Click it and Unblock the Notifications








