ബാങ്കുകൾക്ക് വരുമാനം വർദ്ധിപ്പിക്കണം: ഏപ്രിൽ 1 മുതൽ യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കാൻ നീക്കം
ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് നിരക്ക് ഇടാക്കിത്തുടങ്ങുമെന്ന് റിപ്പോർട്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്‌ട്രുമെന്റ്‌സ് (പിപിഐ) വഴി നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ് ശുപാർശ ചെയ്തത്.
1.1 ശതമാനം വരെ ഇന്റർചേഞ്ച് ഫീസായി എൻപിസിഐ നിർദ്ദേശിച്ചിട്ടുണ്ട്. യുപിഐ ഇടപാടുകളുടെ ഉയർന്ന ചിലവ് കൊണ്ട് ബുദ്ധിമുട്ടുന്ന ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 2023 സെപ്റ്റംബർ 30-നകം ഇന്റർചേഞ്ച് നിരക്കുകൾ അവലോകനം ചെയ്യും.

മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ തൽക്ഷണം പണം ട്രാൻസ്ഫർ ചെയ്യാൻ അനുവദിക്കുന്ന പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ദൈനംദിന ആവശ്യങ്ങൾക്കായി നിരവധി ഇന്ത്യക്കാർ വിവിധ യുപിഐ സേവനങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. നിലവിൽ ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ളതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതുമായ പണം കൈമാറ്റ സംവിധാനമാണ് യുപിഐ.
പിപിഐകൾ ഡിജിറ്റൽ വാലറ്റുകളാണ്, അത് ഉപയോക്താക്കളെ പണം സംഭരിക്കാനും പേയ്‌മെന്റുകൾ നടത്താനും അനുവദിക്കുന്നു. പേടിഎം, ഫോൺപേ, ഗൂഗിൾപേ തുടങ്ങിയവയെല്ലാം പിപിഐകളാണ്. ഈ പിപിഐകൾ വഴി നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് നിരക്ക് ഈടാക്കുക. എന്നാൽ എൻപിസിഐയുടെ പുതിയ ഉത്തരവിന്റെ ആഘാതം ഉപയോക്താക്കൾക്ക് നേരിടേണ്ടിവരില്ല.
കാരണം, ഒരു ഇടപാട് പ്രോസസ്സ് ചെയ്യുന്നതിന് ഒരു ബാങ്ക് മറ്റൊരു ബാങ്കിൽ നിന്ന് ഈടാക്കുന്ന ഫീസാണ് ഇന്റർചേഞ്ച് ഫീസ്. യുപിഐ ഇടപാടുകളുടെ കാര്യത്തിൽ പേയ്‌മെന്റ് സ്വീകരിക്കുന്ന വ്യക്തിയുടെ അല്ലെങ്കിൽ ബിസിനസ്സ് സ്ഥാപനത്തിന്റെ ബാങ്ക്, പേയ്‌മെന്റ് നടത്തുന്നയാളുടെ ബാങ്കിന് ഇന്റർചേഞ്ച് ഫീസ് അടയ്ക്കുന്നു. അതിനാൽ ഉപയോക്താക്കൾക്ക് നഷ്ടം ഉണ്ടാകില്ല.

യുപിഐ ഉപയോഗിച്ച് വ്യക്തിഗത ഇടപാടുകൾ നടത്തുന്ന വ്യക്തികളിൽ നിന്നും അധിക ഫീസും ഈടാക്കില്ല. മൊബൈൽ വാലറ്റുകൾ പോലുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ (പിപിഐകൾ) ഉപയോഗിച്ച് 2,000 രൂപയിൽ കൂടുതൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികൾക്ക് മാത്രമേ യുപിഐ ഇടപാടുകളുടെ പുതിയ ഫീസ് ബാധകമാകൂ.
യുപിഐ ഇടപാടുകൾക്ക് 1.15 ശതമാനം വരെ ഇന്റർചേഞ്ച് ഫീസ് നിർദ്ദേശിക്കുന്ന പേയ്‌മെന്റ് ആൻഡ് മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചേഴ്‌സ് കമ്മിറ്റിയുടെയും ലോക ബാങ്കിന്റെയും ശുപാർശകൾക്ക് അനുസൃതമാണ് നിർദ്ദിഷ്ട ഇന്റർചേഞ്ച് ഫീസ് എന്നാണ് എൻപിസിഐ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ എൻപിസിഐ ശുപാർശ സമർപ്പിച്ചിട്ടുണ്ട് എങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് ആർബിഐ ആണ്.
കാരണം, ഇന്ത്യയിലെ പേയ്‌മെന്റ് സംവിധാനങ്ങൾ നിയന്ത്രിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആണ്. ഇക്കാര്യത്തിൽ അന്തിമ തീരമാനം എടുക്കുന്നതും ആർബിഐ ആയിരിക്കും. എൻപിസിഐ ശുപാർശ ആർബിഐ അംഗീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ശുപാർശ അംഗീകരിക്കപ്പെട്ടാൽ, അത് പിപിഐ സേവനദാതാക്കളിലും വ്യാപാരികളിലും കാര്യമായ സ്വാധീനം ചെലുത്തും.

പേടിഎം, ഫോൺപേ, ഗൂഗിൾപേ തുടങ്ങിയ പിപിഐ സേവനദാതാക്കൾ ഫീസ് ഘടനകൾ ഇന്റർചേഞ്ച് ഫീസായി ക്രമീകരിക്കേണ്ടി വന്നേക്കാം, കൂടാതെ യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് വ്യാപാരികൾക്ക് ഉയർന്ന ചിലവ് നേരിടേണ്ടിയും വന്നേക്കാം. 2023 സെപ്റ്റംബർ 30-ന് അകം ഇന്റർചേഞ്ച് നിരക്കുകൾ വീണ്ടും അവലോകനം ചെയ്യും എന്നാണ് സർക്കുലർ വ്യക്തമാക്കുന്നത്.
ഇപ്പോൾ പ്രത്യക്ഷത്തിൽ 2,000 രൂപയിൽ കൂടുതൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികൾക്ക് മാത്രമേ യുപിഐ ഇടപാടുകളുടെ പുതിയ ഫീസ് ബാധകമാകുന്നുള്ളൂ എങ്കിലും ഭാവിയിൽ ഈ നിരക്കിന്റെ ഭാരം ഉപയോക്താവിലേക്ക് വന്നുചേരുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു നീക്കത്തോട് വ്യാപാരികൾ ഏതുരീതിയിലാണ് പ്രതികരിക്കുക എന്നതും കണ്ടറിയേണ്ടതുണ്ട്.


Click it and Unblock the Notifications








