പ്രവർത്തിക്കുന്നെങ്കിൽ അത് 'മാന്യമായി'! ഇന്ത്യ വിടുമെന്ന് വാട്സ്ആപ്പിന്റെ ഭീഷണി
ആളുകളുടെ സ്വകാര്യത ലംഘിക്കുന്ന വിധത്തിലുള്ള നിയമങ്ങൾ പാലിക്കണമെന്ന് നിർബന്ധിച്ചാൽ ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇൻഫർമേഷൻ ടെക്‌നോളജി (ഇൻ്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ് 2021നെതിരേ നൽകിയ ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ് വാട്സ്ആപ്പ് നിലപാട് വ്യക്തമാക്കിയത്.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉറപ്പാക്കിയാണ് വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. അതായത് അയയ്ക്കുന്ന ആളും സ്വീകരിക്കുന്ന ആളും മാത്രമാണ് വാട്സ്ആപ്പ് സന്ദേശങ്ങൾ കാണുക. മൂന്നാമതൊരാൾക്കോ ഏജൻസിക്കോ അത് കാണാനാകില്ല. കേന്ദ്രത്തിന്റെ പുതിയ നിയമം പാലിക്കണമെങ്കിൽ ഈ സ്വകാര്യത ലംഘിക്കേണ്ടിവരും. അതിന് തയാറല്ല എന്നാണ് വാട്സ്ആപ്പിന്റെ നിലപാട്.

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ഐതിഹാസികമായ പോരാട്ടത്തിലെ തിളങ്ങുന്ന പോരാട്ടങ്ങളിൽ ഒന്നായിരുന്നു ക്വിറ്റ് ഇന്ത്യ സമരം. പ്രവർത്തിക്കുക അല്ലങ്കിൽ മരിക്കുക എന്ന പ്രസിദ്ധമായ മുദ്രാവാക്യം പിറന്നത് ഈ പോരാട്ടവുമായി ബന്ധപ്പെട്ടായിരുന്നു. 1942-കാലഘട്ടത്തിലാണ് ക്വിറ്റ് ഇന്ത്യ സമരം ഉടലെടുക്കുന്നത്. അങ്ങനെയുള്ള നിരവധി പോരാട്ടങ്ങളുടെ ഫലമായി നാം സ്വാതന്ത്ര്യം നേടി.
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഇപ്പോൾ മറ്റൊരു വിധത്തിൽ വാട്സ്ആപ്പ് തിരിച്ച് ഉയർത്തിയിരിക്കുന്നു എന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കേന്ദ്രം പറയുന്നത് ആളുകളുടെ സ്വകാര്യത ലംഘിക്കുന്ന കാര്യമാണ്. എന്നാൽ, പ്രവർത്തിക്കുന്നെങ്കിൽ മാന്യമായി പ്രവർത്തിക്കുക, അല്ലെങ്കിൽ എല്ലാം അവസാനിപ്പിക്കുക എന്ന നിലപാടാണ് വാട്സ്ആപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്.

വാട്സ്ആപ്പ് നൽകുന്ന ഈ ഉറച്ച സ്വകാര്യത കണക്കിലെടുത്താണ് ആളുകൾ അത് ഉപയോഗിക്കുന്നത് എന്നും കമ്പനി കോടതിയിൽ വ്യക്തമാക്കി. പുതുക്കിയ ഐടി നിയമങ്ങൾ പ്രകാരം, മെസേജ് അയച്ചയാളെ തിരിച്ചറിയാൻ കമ്പനികൾ ചാറ്റുകൾ പരിശോധിക്കേണ്ടതുണ്ട്. എന്നാലിത് ഉള്ളടക്കത്തിൻ്റെ എൻക്രിപ്ഷനെയും ഉപയോക്താക്കളുടെ സ്വകാര്യതയെയും ദുർബലപ്പെടുത്തുന്നുവെന്ന് വാട്സ്ആപ്പ് പറയുന്നു.
പുതിയ ഐടി നിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 എന്നിവ ഉറപ്പുനൽകുന്ന പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നു എന്നും വാട്സ്ആപ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.
"ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു നിയമം ഇല്ല. കേന്ദ്രത്തിന്റെ ആവശ്യം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വിരുദ്ധമാണെന്നും ഒരു കൂടിയാലോചനയും കൂടാതെയാണ് നിയമം കൊണ്ടുവന്നത്'' എന്നും അദ്ദേഹം പറഞ്ഞു.
"ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിൽ ഞങ്ങൾ പറയുന്നു, എൻക്രിപ്ഷൻ തകർക്കാൻ ഞങ്ങളോട് പറഞ്ഞാൽ വാട്‌സ്ആപ്പ് പോകും," എന്ന് വാട്സ്ആപ്പിനായി അഭിഭാഷകൻ തേജസ് കറിയ ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന് മുൻപാകെ വ്യക്തമാക്കുകയായിരുന്നു.

നിയമത്തിൽ പറയും പോലെ ഒരു മെസേജ് അയച്ച ആളെ കണ്ടെത്തണമെങ്കിൽ ഒരു സമ്പൂർണ്ണ ശൃംഖല സൂക്ഷിക്കേണ്ടിവരും, ഏതൊക്കെ സന്ദേശങ്ങളാണ് ഡീക്രിപ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. അതിനാൽ ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ വർഷങ്ങളോളം സൂക്ഷിക്കേണ്ടിവരും. ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം വാട്സ്ആപ്പ് ഉപയോക്താക്കളുണ്ടെന്നും അവരിൽ ബഹുഭൂരിപക്ഷവും സ്വകാര്യത കണക്കിലെടുത്താണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത് എന്നും വാട്സ്ആപ്പ് വാദിച്ചു.
എന്നാൽ, ബിസിനസ്/വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോക്താക്കളുടെ വിവരങ്ങളിൽ നിന്ന് ധനസമ്പാദനം നടത്തുന്ന വാട്സ്ആപ്പിനും ഫെയ്സ്ബുക്കിനും സ്വകാര്യത സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടാൻ നിയമപരമായി അർഹതയില്ല എന്നാണ് കേന്ദ്ര നിലപാട്. ഇത് കേന്ദ്രം നേരത്തെ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. സന്ദേശങ്ങളുടെ സൃഷ്ടാവിനെ കണ്ടെത്തുക എന്നതാണ് മാർഗനിർദേശങ്ങൾക്ക് പിന്നിലെ ആശയമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കീർത്തിമാൻ സിംഗ് വാദിച്ചു.
സന്ദേശം അയച്ച ഉറവിടം കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ വാദിച്ചു. ഇരുവാദങ്ങളും കേട്ട ഡൽഹി ഹൈക്കോടതി വിശദമായ വാദം കേൾക്കുന്നതിനായി കേസ് ആഗസ്റ്റ് 14-ലേക്ക് മാറ്റിവച്ചു. അതേസമയം വാട്സ്ആപ്പ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചാൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും വാട്സ്ആപ്പിനും അത് ഒരേപോലെ നഷ്ടമാണ്. ലോകത്ത് ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ.


Click it and Unblock the Notifications