ആ വരവ് കാത്തിരുന്നത് ഇത്രയും പേരോ? വിഎൽസി മീഡിയ പ്ലെയർ വിലക്കിന് ശേഷം തിരിച്ചെത്തി, ഡൗൺലോഡിങ് 73 ലക്ഷം കടന്നു
ഇന്ത്യയിൽ ഏറെ ഉപയോക്താക്കൾ ഉണ്ടായിരുന്ന വിഎൽസി മീഡിയ പ്ലെയർ(VLC media player) ഒൻപതു മാസത്തോളം നീണ്ട വിലക്കിനു ശേഷം വീണ്ടും തിരിച്ചെത്തി. ചൈനീസ് ഹാക്കർമാരുമായുള്ള ബന്ധം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് 2022 ഫെബ്രുവരിയോടെയാണ് വിഎൽസി മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിക്കപ്പെട്ടത്. തുടർന്ന് കമ്പനിയുടെ വെബ്സൈറ്റും ഡൗൺലോഡ് ലിങ്കും ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഉപയോക്താക്കൾക്ക് വിഎൽസി മീഡിയ പ്ലെയർ ഡൗൺലോഡ് ചെയ്യാൻ സാധിച്ചിരുന്നില്ല.

എന്നാൽ വിലക്ക് നീക്കിയതോടെ ഇപ്പോൾ വിഎൽസി മീഡിയ പ്ലെയർ ഡൗൺലോഡ് ചെയ്യാൻ ആളുകൾ ഇടിച്ചുകയറുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയമാണ് വിഎൽസി മീഡിയ പ്ലെയറിന്റെ വെബ്‌സൈറ്റിലെ വിലക്ക് നീക്കിയത്. വിലക്കുമായി ബന്ധപ്പെട്ട് വിഎൽസിക്ക് നിയമപരമായ പിന്തുണ നൽകുന്നതിൽ കമ്പനിയെ സഹായിച്ച ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഓഫ് ഇന്ത്യയാണ് (IFF) വിഎൽസി മീഡിയപ്ലെയർ തിരിച്ചെത്തിയ വാർത്ത ആദ്യം പുറത്തുവിട്ടത്.

ഇനിയും വിഎൽസി വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയാത്തവർ തങ്ങളുടെ ഐഎസ്പി വിവരങ്ങൾ നൽകിയാൽ മതിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തങ്ങൾക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വിഎൽസി ട്വീറ്റ് ചെയ്തിട്ടുമുണ്ട്. വിഡിയോലാൻ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയ മീഡിയ പ്ലെയർ സോഫ്‌റ്റ്‌വെയറും സ്‌ട്രീമിങ് മീഡിയ സെർവറുമായ വിഎല്‍സി മീഡിയ പ്ലെയർ കേന്ദ്രം വിലക്കിയ വാർത്ത രണ്ടുമാസത്തിനു ശേഷമാണ് പുറത്തുവന്നത്. എന്നാൽ വിലക്കിനുള്ള കാരണം കേന്ദ്ര സർക്കാരോ കമ്പനിയോ വെളിപ്പെടുത്തിയിരുന്നില്ല.

ചൈനയുടെ പിന്തുണയുള്ള ഹാക്കിങ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണങ്ങൾക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചതിനാൽ വിഎൽസി മീഡിയ പ്ലെയർ രാജ്യത്ത് നിരോധിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ദീർഘകാല സൈബർ ആക്രമണ ക്യാമ്പയിന്റെ ഭാഗമായി മാൽവെയർ ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് എന്നായിരുന്നു പ്രചരിച്ചത്.

അതേസമയം ചൈനയുമായി വിഎൽസി പ്ലെയറിന് പ്രത്യക്ഷത്തിൽ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പാരീസ് ആസ്ഥാനമായുള്ള വിഡിയോലാൻ ആണ് വിഎൽസി പ്ലെയർ വികസിപ്പിച്ചത്. വിലക്കിനു പിന്നിലെ കാരണം വ്യക്തമാക്കാഞ്ഞതോടെ കമ്പനി സർക്കാരിനെതിരേ രംഗത്ത് എത്തിയിരുന്നു. മുൻ കൂട്ടി അറിയിക്കാതെ മാർച്ച് മുതൽ കേന്ദ്രം വിഎൽസി പ്ലെയറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയെന്നും ഇതിന്റെ കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയത്തിനും ടെലികോം വകുപ്പിനും കമ്പനി നോട്ടീസ് അയച്ചു.

തുടർന്ന് കമ്പനി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സഹായം തേടുകയായിരുന്നു. ഇതോടെയാണ് വിലക്കു നീങ്ങുന്ന സാഹചര്യമുണ്ടായത്. മുൻപ് കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ 404 എറർ മെസേജ് ആയിരുന്നു കാണിച്ചിരുന്നത്. എന്നാലിപ്പോൾ വെബ്സൈറ്റ് പ്രവർത്തനക്ഷമമാണ്. ഇതുവരെ 73 ലക്ഷം ഡൗൺലോഡുകൾ(ആകെ) പിന്നിട്ടതായാണ് കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.

മുൻപും ലക്ഷക്കണക്കിന് പേരാണ് വിഎൽസി ഡൗൺലോഡ് ചെയ്തിരുന്നത്. ഏതാണ്ട് എല്ലാവിധ ഫയലുകളും പ്ലേ ചെയ്യാൻ സാധിക്കും എന്നതാണ് വിഎൽസി പ്ലെയറിനെ ആളുകളുടെ പ്രിയപ്പെട്ട മാധ്യമമാക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 25 ദശലക്ഷം ഡൗൺലോഡുകൾ ലഭിക്കാറുണ്ടായിരുന്നെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനിടയിലായിരുന്നു യാതൊരു മുന്നറിയിപ്പും, നോട്ടീസും കൂടാതെയുള്ള സർക്കാർ നിരോധനം.

വിലക്ക് നീങ്ങി ലഭ്യമായിത്തുടങ്ങിയതോടെ ഇനിയുള്ള ദിവസങ്ങളിൽ വിഎൽസി മീഡിയ പ്ലെയറിന്റെ ഡൗൺലോഡിങ് ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു പാട് ഫീച്ചറുകൾ പ്രദാനം ചെയ്യും എന്നതും വിഎൽസി മീഡിയപ്ലെയറിന്റെ പ്രത്യേകതയാണ്. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഒരു വീഡിയോ പ്ലെയർ എംഎക്സ് പ്ലെയറാണ്. എന്നാൽ ചില എംഎക്സ് പ്ലെയർ വേർഷനുകളിൽ ചില ഫയലുകളുടെ ഓഡിയോ സപ്പോർട്ട് ചെയ്തിരുന്നില്ല. ഇത് ആളുകൾക്ക് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത്തരം ഫയലുകൾ യാതൊരു കുഴപ്പവും കൂടാതെ പ്ലേ ചെയ്യാൻ സാധിക്കും എന്നതാണ് വിഎൽസി പ്ലെയറിനെ കൂടുതൽ ആശ്രയിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്.


Click it and Unblock the Notifications