ഉള്ളിലിരിപ്പ് ശരിയല്ല, 'നീലക്കുറുക്കനെ' പുറത്താക്കി യൂട്യൂബും!
പഞ്ചതന്ത്രം കഥയിലെ നീലക്കുറുക്കനെ ഓർമയില്ലേ. മറ്റ് മൃഗങ്ങളെ ഒക്കെ പറ്റിച്ച് രാജാവായി സുഖിച്ച് കഴിയുന്നതിനിടെ ഒരു പൗർണമിദിവസം നിലാവ് കണ്ട് മറ്റ് കുറുക്കൻമാർ ഓരിയിടുന്നത് കേട്ട് ഓരിയിടുകയും പിടിക്കപ്പെടുകയും ചെയ്ത നീലക്കുറുക്കനെ അറിയാത്തവർ ഉണ്ടാകാൻ വഴിയില്ല. എത്ര ഒളിപ്പിച്ചു വച്ചാലും ഉള്ളിലുള്ള തനി സ്വഭാവം ചിലപ്പോൾ അറിയാതെ പുറത്തുവന്നുപോകും എന്നതിന്റെ ഒരു ഉദാഹരണമാണ് നമ്മുടെ ഈ നീലക്കുറുക്കൻ.

ഏതാണ്ട് ഈ നീലക്കുറുക്കന്റെ അവസ്ഥയിലാണ് പോൺഹബ് എന്ന പ്രമുഖ ഓൺലൈൻ അഡൾട്ട് വെബ്സൈറ്റ് ഇപ്പോഴുള്ളത്. 9 ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന പോൺഹബ്ബിന്റെ യൂട്യൂബ് ചാനൽ കഴിഞ്ഞ ദിവസം യൂട്യൂബ് ഇടപെട്ട് എന്നെന്നേക്കുമായി പൂട്ടി. നിരവധി തവണ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അതെല്ലാം അവഗണിച്ച് യൂട്യൂബിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കൽ.

ഒരു കാര്യം ചെയ്യരുതെന്ന് എത്ര പറഞ്ഞാലും ചിലർക്ക് അത് അനുസരിക്കാൻ പറ്റിയെന്നു വരില്ല. അറിയാതെ ഉള്ളിലുള്ളത് പുറത്തുവരും. അത്തരത്തിൽ 'ഉള്ളിലുള്ളത് പുറത്ത് കാട്ടുന്ന' തനി സ്വഭാവം പുറത്തെടുത്തതാണ് ഇത്തവണയും പോൺഹബ്ബിന്റെ അക്കൗണ്ട് പൂട്ടിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. നഗ്നത, അശ്ലീല ഉള്ളടക്കം (അഡൾട്ട് കണ്ടന്റ്) എന്നിവ വിലക്കുന്ന യൂട്യൂബിന്റെ നയങ്ങൾ മുഖവിലയ്ക്ക് എടുക്കാതെയുള്ള ഉള്ളടക്കങ്ങൾ പങ്കുവച്ചതിനെ തുടർന്നാണ് നടപടി എന്നാണ് വിവരം.

"അവലോകനത്തിന് ശേഷമാണ് തീരുമാനം, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ഒന്നിലധികം ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് പോൺഹബ് ഔദ്യോഗിക ചാനൽ പൂട്ടി," "ഞങ്ങൾ ഞങ്ങളുടെ നയങ്ങൾ എല്ലാവർക്കുമായി ഒരുപോലെ നടപ്പിലാക്കുന്നു, നയം ലംഘിക്കുന്ന ഉള്ളടക്കം പങ്കുവയ്ക്കുന്ന ചാനലുകൾ പൂട്ടിക്കുമെന്നും യൂട്യൂബ് വക്താവ് ജാക്ക് മലോൺ വെർജ് പറഞ്ഞു.

പോൺഹബിന് യൂട്യൂബിൽ ഏകദേശം 900,000 വരിക്കാരുണ്ടായിരുന്നു. 18 വയസോ അതിൽ കൂടുതലോ ഉള്ളവർക്ക് മാത്രമാണ് പോൺഹബ് യൂട്യൂബിൽ പോസ്‌റ്റ് ചെയ്യുന്ന വീഡിയോകൾ ആക്‌സസ് ചെയ്യാൻ അനുവാദമുണ്ടായിരുന്നത്. അതേസമയം അശ്ലീല ഉള്ളടക്കമോ ലിങ്കോ പോസ്റ്റ് ചെയ്തിട്ടില്ലെന്ന് ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് പോൺഹബ് വ്യക്തമാക്കി. "പോൺഹബ് ഇന്റർനെറ്റിൽ ഏറ്റവും മികച്ച വിശ്വാസവും സുരക്ഷാ നടപടികളും പാലിച്ചുപോരുന്ന സ്ഥാപനമാണ്.

യൂട്യൂബിന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളൊന്നും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നതായും പോൺഹബ് പ്രതികരിച്ചു. പ്രായപൂർത്തിയായവർക്ക് മാത്രമായുള്ള കണ്ടന്റുകളോടുള്ള വിവേചനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യൂട്യൂബിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വിലക്ക് എന്നും പോൺഹബ് ആരോപിക്കുന്നു. ഇതാദ്യമായല്ല പോൺഹബ്ബിന്റെ അക്കൗണ്ട് മറ്റ് പ്ലാറ്റ്ഫോമുകൾ പൂട്ടുന്നത്.

ഏതാനും മാസം മുമ്പ് മെറ്റ കോർപറേഷനു കീഴിലുള്ള ഇൻസ്റ്റാഗ്രാമും പോൺഹബ്ബിന്റെ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടിയിരുന്നു. ഇപ്പോൾ പോൺഹബ് അക്കൗണ്ട് പൂട്ടാൻ യൂട്യൂബ് നിരത്തിയ കാരണങ്ങൾ തന്നെയാണ് നടപടിയെടുക്കാൻ അന്ന് ഇൻസ്റ്റാഗ്രാമും ചൂണ്ടിക്കാട്ടിയത്. ലോകത്തിലെ പ്രമുഖ പോൺ വീഡിയോ സൈറ്റ് ആണ് പോൺഹബ്. ലോകമെങ്ങുമായി നിരവധി ആരാധകരും കാഴ്ചക്കാരുമുള്ള പോൺഹബിന്റെ പ്രീമിയം മെമ്പർമാരും സൗജന്യ സന്ദർശകരും നമ്മുടെ നാട്ടിലും നിരവധിയുണ്ട്.

നഗ്നത, അശ്ലീല ഉള്ളടക്കം (അഡൾട്ട് കണ്ടന്റ്), ലൈംഗിക അഭ്യർഥനകൾ എന്നിവയുടെ പേരിലാണ് പോൺഹബ്ബിന് ഇൻസ്റ്റാഗ്രാം വിലക്ക് ഏർപ്പെടുത്തിയത്. നിരവധി തവണ മുന്നറിയിപ്പും താക്കീതും നൽകിയിട്ടും ഇൻസ്റ്റാഗ്രാമിന്റെ പോളിസികൾക്ക് വിരുദ്ധമായി പോൺഹബ് തുടർച്ചയായി പ്രവർത്തിക്കുന്നു എന്ന് ഇൻസ്റ്റാഗ്രാമിന്റെ ഉടമകളായ മെറ്റ കോർപറേറ്റും അന്ന് വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ നിന്ന് പോൺഹബ്ബിന്റെ സൈറ്റിലേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകാൻ പ്രേരിപ്പിക്കുകയും ലിങ്ക് 'വഴി' വഴി ഒരുക്കുകയും ചെയ്തു എന്നാണ് പോൺഹബ്ബിന്റെ വിലക്കിനുള്ള ഒരു കാരണമായി മെറ്റ ചൂണ്ടിക്കാട്ടിയത്.

പോൺഹബിന്റെ ഉള്ളടക്കം തന്നെ സെക്സുമായി ബന്ധപ്പെട്ടതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ''ഉള്ളിലുള്ളത് അല്ലേ പുറത്തു കാട്ടാൻ കഴിയൂ. അതിൽ എന്താണ് തെറ്റ് '' എന്നാകും പോൺഹബ്ബ് ആരാധകർക്ക് ചോദിക്കാനുണ്ടാകുക. എന്നാൽ ''തനി സ്വഭാവം സ്വന്തം സൈറ്റിൽ മതി, ഇവിടെ ഞങ്ങൾക്ക് ചില പോളിസികൾ ഒക്കെയുണ്ട്. അത് അനുസരിക്കാൻ പറ്റുന്നവർ മതി, അല്ലാത്തവരെല്ലാം ഉടൻ സ്ഥലം വിട്ടോണം'' എന്നായിരുന്നു അന്ന് ഇക്കാര്യത്തിൽ മെറ്റ സ്വീകരിച്ച നിലപാട്. അതോടെ കച്ചവടം മതിയാക്കി പോൺഹബ്ബിന് ഇൻസ്റ്റാഗ്രാം വിടേണ്ടിവന്നു. ഇപ്പോൾ യൂട്യൂബിലും അതേ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്.


Click it and Unblock the Notifications








