1987-88 ല്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോയെടുത്ത് മെയില്‍ ചെയ്‌തെന്ന് നരേന്ദ്രമോദി; വ്യാപക ട്രോള്‍
1987-88 കാലഘട്ടത്തില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നും ഇ-മെയില്‍ ചെയ്തിട്ടുമുണ്ടെന്നാണ് മോദിയുടെ അവകാശവാദം.
ബാലകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ടുള്ള ക്ലൗഡ് തിയറി അവതരിപ്പിച്ച് ഏറെ വിമര്‍ശനം കേട്ടശേഷം ഡിജിറ്റല്‍ ക്യാമറ/ ഇ-മെയില്‍ വിഷയത്തില്‍ പുലിവാലുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

1987-88 കാലഘട്ടത്തില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നും ഇ-മെയില്‍ ചെയ്തിട്ടുമുണ്ടെന്നാണ് മോദിയുടെ അവകാശവാദം.

ഗാഡ്ജറ്റുകളോടുള്ള ഇഷ്ടം
ഒരു അഭിമുഖത്തിനിടെ റഡാറിന്റെ പ്രതിരോധിക്കാനായി മേഘങ്ങള്‍ സഹായിക്കുമെന്ന മോദിയുടെ പ്രതികരണം ഏറെ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു. ന്യൂസ് നേഷന്‍ നടത്തിയ ഇതേ അഭിമുഖത്തില്‍ തന്നെയാണ് ക്യാമറ/ ഇ-മെയില്‍ വിഷയത്തിലും പ്രധാനമന്ത്രി പ്രതികരണം നടത്തിയത്. ഗാഡ്ജറ്റുകളോടെ ഇഷ്ടം കൂടുതലാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ ക്യാമറ
ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനു മുന്നേതന്നെ തനിക്ക് ഇലക്ട്രോണിക് ഉപകരണങ്ങളോട് ഏറെ താത്പര്യമുണ്ടായിരുന്നതായി മോദി പറയുന്നു. 1987-88 കാലഘട്ടത്തില്‍ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് എല്‍.കെ അദ്വാനിയുടെ ചിത്രം പകര്‍ത്തുകയും അത് ഇ-മെയിലിലൂടെ ഡല്‍ഹിക്ക് അയച്ചുനല്‍കിയെന്നും മോദി പറയുന്നു.

ഇ-മെയില്‍ സേവനം
എന്നാല്‍ 1995-ല്‍ ലഭ്യമായി തുടങ്ങിയ ഇ-മെയില്‍ സേവനം 1988-ല്‍ മോദി എങ്ങനെ ഉപയോഗിച്ചുവെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. മാത്രമല്ല 1987-ല്‍ പുറത്തിറങ്ങിയ ആദ്യ നിക്കോണ്‍ ക്യാമറയ്ക്ക് വലിയ വിലയായിരുന്നു. ദാരിദ്ര്യത്തില്‍ ജീവിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന മോദി ഇത് എങ്ങനെ വാങ്ങി ഉപയോഗിച്ചുവെന്ന് മനസിലാകുന്നില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

നിരവധി ട്രോളുകൾ
ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ബി.ജെ.പി ഗുജറാത്ത് പേജിലും മോദിയുടെ അഭിമുഖം പങ്കുവെച്ചിട്ടുണ്ട്. കൊമേഡിയനായ കുണാല്‍ കമ്ര മോദിയുടെ ചിത്രം ഉപയോഗിച്ച് നിരവധി ട്രോളുകളും സൃഷ്ടിച്ചുകഴിഞ്ഞു. അഭിമുഖത്തിന്റെ ക്ലിപ്പുകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.


Click it and Unblock the Notifications








