ഞാൻ ജീവിച്ചിരിക്കുന്നതിന് കാരണം ആപ്പിൾ; ടിം കുക്കിന് നന്ദി പറഞ്ഞ് ഇന്ത്യൻ കൗമാരക്കാരൻ
ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽപ്പെട്ട് അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ തളർന്നിരിക്കുന്ന ഘട്ടത്തിൽ കിട്ടുന്ന ഒരു കച്ചിത്തുരുമ്പിനു പോലും ജീവന്റെ വിലയുണ്ട്. അത്തരം നിർണായകമായ ഘട്ടങ്ങളിലൂടെ കടന്നുപോയശേഷം നിശ്ചയദാർഢ്യം കൊണ്ട് രക്ഷപ്പെട്ട നിരവധി പേർ നമ്മുടെ ചുറ്റുമുണ്ട്. ജീവിതത്തിലേക്ക് ഉള്ള ഈ മടക്കയാത്രയിൽ അവർക്ക് തീർച്ചയായും ആരോടെങ്കിലും നന്ദി പറയാൻ ഉണ്ടാകും.

എന്നാൽ സ്മിത് നിലേഷ് മേത്ത എന്ന മഹാരാഷ്ട്ര സ്വദേശിയായ പതിനേഴുകാരൻ നന്ദി പറയുന്നത് ഏതെങ്കിലും വ്യക്തികളോടല്ല. ഒരു 'പ്രസ്ഥാന' ത്തോടാണ്. താൻ ഇപ്പോൾ ജീവനോടെ ഉണ്ടാകാൻ കാരണം തന്നെ ആപ്പിൾ (apple) എന്ന ടെക്നോളജി ഭീമന്റെ ഉൽപ്പന്നമായ ആപ്പിൾ വാച്ച് ആണെന്ന് സ്മിത് സാക്ഷ്യപ്പെടുത്തുന്നു. റായ്ഗഡ് സ്വദേശിയും മെഡിക്കൽ വിദ്യാർത്ഥിയുമായ സ്മിത് ലോണാവാലയ്ക്കടുത്തുള്ള വിസാപൂർ ഫോർട്ടിൽ ട്രക്കിങ്ങിനായി കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു.

കനത്ത മഴയ്ക്കിടയിലും ട്രക്കിങ് ഒക്കെ ആവേശകരമായി പൂർത്തിയാക്കിയ ശേഷം ഫോട്ടോയൊക്കെ എടുത്ത് മടങ്ങുന്നതിനിടെ സ്മിത് കാൽവഴുതി 150 അടി താഴ്ചയിലേക്ക് വീണു. മരങ്ങൾ നിറഞ്ഞ ചരിവിലൂടെ 130- 150 അടി താഴ്ചയിലേക്ക് ഉരുണ്ടു വീണുകൊണ്ടിരുന്ന സ്മിത് ഇടയ്ക്ക് ഒരു മരത്തിൽ തങ്ങി കല്ലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അതോടെ കൂടുതൽ താഴ്ചയിലേക്ക് വീണ് ജീവൻ നഷ്ടമാകുന്നതിൽ നിന്ന് സ്മിത് കഷ്ടിച്ച് രക്ഷപ്പെട്ടു.

വീഴ്ചയിൽ ബോധം നഷ്ടമായില്ലെങ്കിലും കല്ലിലിടിച്ച് സ്മിത്തിന്റെ രണ്ട് കണങ്കാലുകളും തകർന്നു. എണീറ്റു നിൽക്കാനാകാത്ത അവസ്ഥയിൽ ജീവൻ നിലനിർത്താൻ പൊരുതുന്നതിനിടെ എങ്ങനെയെങ്കിലും കൂട്ടുകാരെ ബന്ധപ്പെടാനായി സ്മിത്തിന്റെ ശ്രമം. എന്നാൽ ട്രക്കിങ്ങിനിടെ ഫോണുകൾക്ക് അപകടമുണ്ടാകാതിരിക്കാൻ എല്ലാവരുടെയും മൊബൈലുകൾ ഒരു ബാഗിലാക്കി മാറ്റിവച്ചിരുന്നു. അതിനാൽത്തന്നെ അപകടസമയത്ത് തന്റെ കൈവശം ഫോൺ ഉണ്ടായിരുന്നില്ലെന്ന് സ്മിത് പറയുന്നു.

ഈ ഘട്ടത്തിലാണ് തന്റെ കൈയിലുള്ള ആപ്പിൾ വാച്ചും അതിൽ ജിയോയുടെ നെറ്റ്വർക്ക് കാണിക്കുന്നതും സ്മിത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വാച്ചിന്റെ സഹായത്താൽ മുകളിലുള്ള കൂട്ടുകാരെ വിവരം അറിയിക്കുകയും അവർ രക്ഷാപ്രവർത്തകരെ വിവരം അറിയിക്കുകയുമായിരുന്നു. രക്ഷാപ്രവർത്തനത്തിൽ സ്മിത്തിനെ വേഗം കണ്ടെത്താനും തക്ക സമയത്ത് ചികിത്സ ഉറപ്പാക്കാനും കഴിഞ്ഞു.

സ്മിത് മേത്ത കുടുങ്ങിയ ചരിവിൽ നിന്ന് ഇയാളെ പുറത്തെത്തിച്ച ശേഷം രക്ഷാപ്രവർത്തകർ ലോണാവാലയിലെ പ്രാദേശിക ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. തുടർന്ന് പൂനെയിലെ ഓർത്തോപീഡിക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും രണ്ടു കാലുകളും നീര് വന്ന് വീർത്തതിനാൽ ഓപ്പറേഷൻ സാധ്യമായിരുന്നില്ല. തുടർന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് സ്മിത്തിന്റെ കാലുകളുടെ ഓപ്പറേഷൻ നടത്തിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഈ പതിനേഴുകാരൻ ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്. ഉല്ലാസയാത്ര തന്റെ അന്ത്യയാത്രയാകാതെ രക്ഷപ്പെട്ടത് ആപ്പിൾ വാച്ച് ഒപ്പമുണ്ടായിരുന്നതിനാലാണ് എന്നാണ് സ്മിത്തിന്റെ വിശ്വാസം. തുടർന്ന് ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ടുതന്നെ ആപ്പിൾ സിഇഒ ടിം കുക്കിന് നന്ദി അറിയിച്ചുകൊണ്ട് സ്മിത് കത്തെഴുതി. അവിടെയും ആപ്പിൾ സ്മിത്തിനെ ഞെട്ടിച്ചു.

''നിങ്ങൾ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ് എന്നറിഞ്ഞതിൽ സന്തോഷം'' എന്ന് മറുപടി നൽകിയാണ് ടിം കുക്ക് സ്മിത്തിനെ വിസ്മയിപ്പിച്ചത്. ടിം കുക്കിനെപ്പോലെ ലോകമറിയുന്നൊരു പ്രമുഖൻ തിരക്കുകൾക്കിടയിലും തന്റെ ഇ-മെയിലിന് മറുപടി നൽകിയെന്നതാണ് സ്മിത്തിനെ അമ്പരപ്പിച്ചത്. അതേസമയം ഇത് ആദ്യമായല്ല ആപ്പിൾ വാച്ച് ആളുകളുടെ ജീവൻ രക്ഷിക്കുന്നത്.

എന്നാൽ മുൻ സംഭവങ്ങളിൽനിന്ന് സ്മിത്തിന്റെ സംഭവത്തെ വ്യത്യസ്തമാക്കുന്നത് ആപ്പിൾ വാച്ചിന്റെ ഏതെങ്കിലും മുന്നറിയിപ്പ് കൊണ്ടല്ല സ്മിത് രക്ഷപ്പെട്ടത് എന്നുള്ളതാണ്. അതായത് ആപ്പിൾ വാച്ച് ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ മുമ്പും നിർണായക ഘടകമായിട്ടുണ്ടെങ്കിലും അതെല്ലാം ആപ്പിൾ തങ്ങളുടെ വാച്ചിൽ സജ്ജീകരിച്ചിരുന്ന സുരക്ഷാ ഫീച്ചറുകളുടെ പിൻബലത്തിലായിരുന്നു. എന്നാൽ ഇവിടെ അത്തരം സുരക്ഷാ ഫീച്ചറുകൾക്കൊന്നും കാര്യമായ റോൾ ഉണ്ടായിരുന്നില്ല.


Click it and Unblock the Notifications