നേട്ടം കൊയ്ത് ഇയർബഡ്സ് വിപണി; ആധിപത്യം തുടർന്ന് ബോട്ട്
കൊവിഡ് മഹാമാരിയും പിന്നാലെ വന്ന ലോക്ക്ഡൌണുമെല്ലാം നമ്മുടെ നിത്യ ജീവിതത്തെ മാറ്റിമറിച്ചിരുന്നു. ലോക്ക്ഡൌൺ സാർവത്രികമാക്കിയ പുതിയ രീതികളിൽ ഒന്നാണ് വർക്ക് ഫ്രം എനിവെയറും ഡിജിറ്റൽ വിദ്യാഭ്യാസവും. ഇവയ്ക്കൊപ്പം വളരെ വേഗം വളർന്ന ഇലക്ട്രോണിക്സ് ഉപകരണ വിഭാഗം ആണ് ഇയർബഡ്സുകൾ. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാനും വിദ്യാഭ്യാസം നേടാനും തുടങ്ങിയതോടെ ഇയർബഡ്സുകൾക്കുള്ള ഡിമാൻഡിലും വലിയ കുതിച്ച് ചാട്ടമുണ്ടായി. ജൂലൈ സെപ്റ്റംബർ (2021 മൂന്നാം പാദം) കാലയളവിൽ ഇയർബഡ്സ് വിൽപ്പനയിൽ 55 ശതമാനത്തിന്റെ വർധനവ് ആണ് ഉണ്ടായത്. ഒപ്പം കയറ്റുമതി മേഖലയിലും വലിയ നേട്ടമുണ്ടാക്കാൻ കമ്പനികൾക്കായി.

സ്മാർട്ട്ഫോണുകൾ അടക്കമുള്ള വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക ബ്രാൻഡുകൾ ആണ് ടിഡബ്ല്യൂഎസ് ( ട്രൂ വയർലെസ് സ്റ്റീരിയോ) വിപണിയിൽ മുന്നിട്ട് നിൽക്കുന്നത്. 63 ശതമാനം ആണ് ഇന്ത്യൻ ബ്രാൻഡുകളുടെ വിപണി വിഹിതം. പ്രാദേശിക വിപണികളിൽ മാത്രമല്ല, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിലും ഈ ബ്രാൻഡുകൾ വലിയ മുന്നേറ്റം കാഴ്ച വയ്ക്കുന്നുണ്ട്. 2021ന്റെ മൂന്നാം പാദത്തിൽ ഇയർബഡ്സ് കയറ്റുമതി സർവകാല റെക്കോർഡിലാണ്. 80 ലക്ഷം ടിഡബ്ല്യൂഎസ് ഡിവൈസുകളാണ് കയറ്റുമതി ചെയ്യപ്പെട്ടത്. കയറ്റുമതിയിലും പ്രാദേശിക വിപണികളിലുമെല്ലാം ഒന്നാം സ്ഥാനത്ത് ഇന്ത്യൻ കമ്പനിയായ ബോട്ടിന്റെ ആധിപത്യവും തുടരുന്നു.

പ്രാദേശിക വിപണികളിൽ പ്രാദേശിക ബ്രാൻഡുകൾ സ്വാധീനം ശക്തിപ്പെടുത്തുന്നത് കസ്റ്റമേഴ്സിനും ഗുണകരമാണ്. ഡിവൈസുകളുടെ വിലയിൽ വലിയ കുറവുണ്ടാകാൻ ബോട്ട് അടക്കമുള്ള ബ്രാൻഡുകളുടെ കടന്ന് വരവ് വലിയ രീതിയിൽ സഹായിച്ചു. ശരാശരി വിൽപ്പന വിലയിൽ (എഎസ്‌പി) 22 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. വിപണിയിലെ മത്സരത്തിനൊപ്പം വേഗം കൂട്ടിയ ഇന്ത്യൻ കമ്പനികൾ ഇയർബഡ്സിന്റെ മിഡ് റേഞ്ച് വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ നൽകി. ഇത് കൂടുതൽ മിഡ് റേഞ്ച് ഡിവൈസുകൾ വിപണിയിൽ എത്താനും കാരണമായി. സമീപ മാസങ്ങളിൽ കൂടുതൽ ലോഞ്ചുകളും നടന്നത് 3,000 രൂപയ്ക്ക് താഴെയുള്ള സെഗ്മെന്റിലാണെന്നും ഓർക്കണം.

രാജ്യത്തെ ടിഡബ്ല്യൂഎസ് വിപണിയുടെ 35.8 ശതമാനവും നിലവിൽ ബോട്ടിന്റെ കയ്യിലാണ്. ബ്രാൻഡ് പുറത്തിറങ്ങിയ കാലം മുതൽ നേടിയ വലിയ വളർച്ചയും കയറ്റുമതി കൂടിയതും ബോട്ടിന്റെ നേട്ടത്തിന് കാരണം ആണ്. ടിഡബ്ല്യൂഎസ് വിപണിയിൽ തുടർച്ചയായ അഞ്ചാം പാദത്തിലാണ് ബോട്ട് മുന്നിൽ എത്തുന്നത്. നിലവിൽ 35.8 ശതമാനവുമായി ബോട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. 8.1 ശതമാനം വിപണി വിഹിതമുള്ള റിയൽമി രണ്ടാമതും 7.7 ശതമാനം വിപണി വിഹിതവുമായി നോയിസ് മൂന്നാം സ്ഥാനത്തുമാണ്. 7.6 ശതമാനം വിപണി വിഹിതവുമായി ആപ്പിൾ നാലാം സ്ഥാനത്തുമുണ്ട്.

വിപണിയിലെ തന്ത്രങ്ങൾ
ഉത്സവ സീസൺ ലക്ഷ്യമിട്ട് ബ്രാൻഡുകൾ റീട്ടെയിൽ വിൽപ്പനയ്ക്കായി വലിയ രീതിയിൽ പ്രോഡക്ട്സ് എത്തിച്ചിരുന്നു. കൃത്യമായ ആസൂത്രണം, പുതിയ ഉൽപ്പന്നങ്ങൾ, ഡിസ്കൌണ്ടുകൾ, ആമസോൺ പോലെയുള്ള ഇ-കൊമേഴ്സ്സ് പ്ലാറ്റ്ഫോമുകളിലും മറ്റും നടന്ന സെയ്ൽസ് ഇവന്റുകൾ എന്നിങ്ങനെ കച്ചവടം കൊഴുപ്പിക്കാൻ പല തന്ത്രങ്ങളും കമ്പനികൾ പയറ്റി. ഫലം ഒരു പാദത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയും കയറ്റുമതിയും. വയേർഡ് ഹെഡ്ഫോണുകൾ കൈകാര്യം ചെയ്യുന്നതിലും എളുപ്പമാണ് ഇയർബഡ്സ് എന്നതാണ് കൂടുതലായും ഉപഭോക്താക്കളെ ആകർഷിച്ചിരുന്ന കാര്യം. പക്ഷെ ഇയർബഡുകളുടെ ഉയർന്ന വില ഇവ സ്വന്തമാക്കുന്നതിൽ നിന്നും കസ്റ്റമേഴ്സിനെ പിന്നോട്ട് വലിച്ചു. ഒടുവിൽ ബ്രാൻഡുകൾ വില കുറയ്ക്കാൻ തയ്യാറായതോടെയാണ് ഇയർബഡ്സ് സെഗ്നെന്റിലേക്ക് ഉപഭോക്താക്കൾ തള്ളിക്കയറാൻ തുടങ്ങിയത്. ഒപ്പം നൽകുന്ന പണത്തിന്റെ മൂല്യം ഡിവൈസുകൾക്ക് ഉണ്ട് എന്നതും ഈ വിഭാഗത്തിലേക്ക് ആളുകളെ ആകർഷിക്കുന്നു.

ഇതേ പാദത്തിൽ വ്യത്യസ്തമായ തന്ത്രമായിരുന്നു റിയൽമിയും വൺമോറും പിന്തുടർന്നത്. ഇരു കമ്പനികളും പുതിയ ബ്രാൻഡുകൾ പുറത്തിറക്കി മത്സരം കടുപ്പിച്ചു. (ഡിസോ, ഓംതിങ്). ഇതിലൂടെ തങ്ങളുടെ റീച്ച് വർധിപ്പിക്കാനും വിപണിയിലെ മത്സരശേഷി കൂട്ടാനും ഇരു കമ്പനികൾക്കുമായി. ഇതിൽ ഡിസോ വിപണിയിൽ പ്രവേശിച്ച മൂന്നാം പാദത്തിൽ തന്നെ അതിവേഗം വളരുന്ന ബ്രാൻഡ് ആയി മാറിയിട്ടുണ്ട്. നാല് പുതിയ മോഡലുകളാണ് ടിസോ വിപണിയിൽ എത്തിച്ചത്. ഫീച്ചറുകളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകളും ഇല്ലാതെയാണ് ടിസോ മോഡലുകൾ വിപണിയിൽ എത്തുന്നത്. ഇത് പുതിയ ബ്രാൻഡിന്റെ ഡിമാൻഡ് കൂടാനും കാരണമായിട്ടുണ്ട്.

ട്രൂക്കും ട്രോണും പോലെയുള്ള കമ്പനികൾ പുതിയ ഫീച്ചറുകൾക്കും സൗകര്യങ്ങൾക്കും കൂടുതൽ ശ്രദ്ധ കൊടുത്തു. ആക്ടീവ് നോയിസ് ക്യാൻസലേഷൻ. ഗെയിമിങ് സൌകര്യങ്ങൾ എന്നിവയ്ക്കാണ് അവർ പ്രാധാന്യം നൽകിയത്. കൂടാതെ, പ്രമുഖ ബ്രാൻഡുകൾ പ്രീമിയം സെഗ്‌മെന്റിലും ടെക് പ്രേമികൾക്കുമായും വിവിധ മോഡലുകൾ അവതരിപ്പിച്ചു. ഉദാഹരണത്തിന് ആപ്പിൾ എയർപോഡ്സ്, വൺപ്ലസ് ബഡ്സ് പ്രോ, സാംസങ് ഗാലക്സി ബഡ്സ് 2, നത്തിങ് ഇയർ 1, ജെബിഎൽ പ്രോ പ്ലസ് എന്നിവയൊക്കെ ഈ പാദത്തിൽ അവതരിപ്പിക്കപ്പെട്ട മോഡലുകളാണ്. ഇത്രയധികം പുതിയ ഡിവൈസുകൾ എത്തിയത് പ്രീമിയം സെഗ്‌മെന്റിന്റെ ശരാശരി വിൽപ്പന വിലയിൽ 20 ശതമാനത്തിന്റെ വർധനവ് ഉണ്ടാക്കി. പ്രീമിയം സെഗ്മെന്റിൽ മുമ്പിൽ ആപ്പിൾ തന്നെയാണ്. ഈ വിഭാഗത്തിലെ വിൽപ്പനയുടെ 63 ശതമാനവും കയ്യാളുന്നത് ആപ്പിളിന്റെ എയർപോഡുകളാണ്. ഇയർബഡ്സ് സെഗ്‌മെന്റിന്റെ വരവ് അറിയിച്ച മോഡലും എയർപോഡ്സ് തന്നെയാണ്.

ഇയർബഡ്സ് വിപണിയുടെ ഭാവി
ആഭ്യന്തര ഡിജിറ്റൽ ഉത്പാദനം ശക്തിപ്രാപിക്കുകയാണ്. അതിന് അനുസരിച്ച് കൂടുതൽ ബ്രാൻഡുകൾ പ്രാദേശിക കമ്പനികളുമായി സഹകരിച്ച് മെയ്ഡ് ഇൻ ഇന്ത്യ ഡിവൈസുകൾ പുറത്ത് ഇറക്കാൻ ശ്രമം തുടരുകയാണ്. ഉദാഹരണമായി പറയാവുന്നതാണ് നോയിസ്, ഒപ്റ്റിമസ് സഹകരണം. അത് പോലെ തന്നെ റിയൽമി, ഖൈ ഇലക്ട്രോണിക്സും സഹകരണം പ്രഖ്യാപിച്ചിരുന്നു. പ്രാദേശികമായി നിർമ്മിച്ച ഒന്നിലധികം ഉപകരണങ്ങളാണ് ഈ കമ്പനികളെല്ലാം വാഗ്ദാനം ചെയ്യുന്നത്. വരുന്ന പാദങ്ങളിലും ഇയർബഡ്സ് വിപണി സമാനമായ നേട്ടം കൈവരിക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ അന്ന് വിപണിയിലെ മേധാവിത്വം ആർക്കായിരിക്കും എന്നതടക്കമുള്ള കാര്യങ്ങൾ കാത്തിരുന്ന് കാണേണ്ടതാണ്.


Click it and Unblock the Notifications