ഗുണം കൂടി, വില 50 ശതമാനം കുറഞ്ഞു; ഇന്ത്യക്കാർക്ക് സ്മാർട്ട് വാച്ച് കെട്ടാൻ നല്ല സമയം
ഈ ഡിജിറ്റൽ യുഗത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു ഉപകരണമായി മാറിയിരിക്കുകയാണ് സ്മാർട്ട് വാച്ചുകൾ. അത്രയും ജനപ്രീതി ഇപ്പോൾ സ്മാർട്ട് വാച്ചുകൾക്ക് ലഭിച്ചു കഴിഞ്ഞു. പ്രധാനമായും ആരോഗ്യം സംരക്ഷിക്കുന്നവരാണ് സ്മാർട്ട് വാച്ചുകളുടെ ആരാധകർ. ഇലക്ട്രോണിക് ഗാഡ്ജറ്റ് നിർമ്മാതാക്കൾ എല്ലാവരും തന്നെ സ്മാർട്ട് വാച്ചുകൾ പുറത്തിറക്കുന്നുണ്ട്.
ഉപഭോക്താക്കൾ ധാരാളം ഉള്ളതിനാൽ ഇന്ത്യ തന്നെയാണ് ഇവരുടെ പ്രധാന മാർക്കറ്റ്. നിലവിൽ ബോട്ട്, നോയ്സ്, ഓപ്പോ, ഫയർ-ബോൾട്ട്, ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളുടെ സ്മാർട്ട് വാച്ചുകൾക്ക് ഇന്ത്യയിൽ ആവിശ്യക്കാർ ഏറെയാണ്. എന്നാൽ ഇന്ത്യയിൽ സ്മാർട്ട് വാച്ചുകളുടെ വില കുറഞ്ഞു വരുകയാണെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ കമ്പനികൾ തമ്മിലുള്ള മത്സരം നിലനിർത്താനാണ് വാച്ചുകൾക്ക് വില കുറയ്ക്കുന്നത് എന്നാണ് ഈ റിപ്പോർട്ടുകൾ പറയുന്നത്.

കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം സ്മാർട്ട് വാച്ചുകളുടെ വിലയിൽ ഏകദേശം 50 ശതമാനത്തോളം ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നാണ് സൂചന. സ്മാർട്ട് വാച്ചുകളുടെ ശരാശരി വിൽപ്പന വില 2023-ന്റെ രണ്ടാം പാദത്തിൽ 46.6 ഡോളർ (ഏകദേശം 3,800 രൂപ) എന്നതിൽ നിന്ന് 25.6 ഡോളറായി (ഏകദേശം 2,000 രൂപ) കുറഞ്ഞു. അതായത് 44.9 ശതമാനം കുറവ് അതേ സമയം സാമ്ർട്ട് വാച്ച് വിൽപന കുത്തനെ ഉയരുകയാണ്.
മൊത്തത്തിൽ 40 ശതമാനത്തോളം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ന്റെ ആദ്യ പകുതിയിൽ 26.8 ശതമാനവും രണ്ടാം പാദത്തിൽ 12.8 ശതമാനവും ആണ് വളർച്ച. സ്മാർട്ട് വാച്ച് വിപണിയിൽ ബോട്ട് ആണ് മുമ്പിൽ നിൽക്കുന്നത്. വിപണി വിഹിതത്തിന്റെ 26.6 ശതമാനവും കൈയ്യടിയിരിക്കുന്നത് ബോട്ട് ആണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന നോയിസിന് ആകട്ടെ 13.5 ശതമാനം വിപണി വിഹിതം ആണ് അവകാശപ്പെടാൻ ഉള്ളത്.

സ്‌റ്റോം കോൾ, വേവ് ഫ്ലെക്‌സ് കണക്ട്, നോയ്‌സ് കളർഫിറ്റ് ഐക്കൺ 2, കളർഫിറ്റ് ഐക്കൺ ബസ്സ് എന്നീ വാച്ചുകൾക്കാണ് ഏറ്റവും കൂടുതൽ ആവിശ്യക്കാർ ഉള്ളത്. ബോട്ട്, നോയ്സ്, ഓപ്പോ, ഫയർ- ബോൾട്ട്, ബോൾട്ട് ഓഡിയോ എന്നിവരാണ് 2023ലെ വാച്ച് വിപണിയിൽ മുന്നിട്ട് നിൽക്കുന്നത് അതേ സമയം പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് റിങ്ങുകൾ സ്മാർട്ട് വാച്ചുകളുടെ വിപണി തകർക്കുമോ എന്ന ഭയത്തിലാണ് സ്മാർട്ട് വാച്ച് ആരാധകർ.
ഇതിനോടകം തന്നെ പ്രമുഖ കമ്പനികളിൽ പലരും സ്മാർട്ട് റിങ്ങുകളുടെ നിർമ്മാണം ആരംഭിച്ചുകഴിഞ്ഞു. അതേ സമയം രാജ്യത്ത് ഇയർ ബഡുകളുടെ വിപണിയും ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 27.3 ശതമാനത്തിന്റെ വളർച്ചയാണ് ഇയർബഡുകളുടെ വിപണിയിൽ ഉണ്ടായിരിക്കുന്നത്. ഇതിൽ TWS ഇയർബഡുകൾ ആണ് വിപണിയിൽ മുന്നിൽ നിൽക്കുന്നത്. 65.6 ശതമാനം വിപണി വിഹിതമാണ് ഇവ അവകാശപ്പെടുന്നത്.
കഴിഞ്ഞ വർഷം ഇത് 52.9 ശതമാനം ആയിരുന്നു. അതേ സമയം നെക്ക്ബാൻഡ് ഇയർ ബഡുകളുടെ വിപണിയിൽ രണ്ടാം പാദത്തിൽ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ട്. താങ്ങാനാവുന്ന ഉൽപ്പന്നങ്ങളിൽ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തിയതാണ് ഇയർബഡുകളുടെ വിപണി ഉയരാൻ കാരണം ആയതെന്ന് ഐഡിസി ഇന്ത്യയിലെ വെയറബിൾ ഡിവൈസസ് സീനിയർ മാർക്കറ്റ് അനലിസ്റ്റ് വികാസ് ശർമ്മ അവകാശപ്പെട്ടു. നിരവധി ഫീച്ചറുകൾ ഇപ്പോൾ ഇയർബഡുകളിൽ ലഭിക്കുന്നുണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ആക്ടീവ് നോയിസ് ക്യാൻസലേഷൻ, മൾട്ടി മൈക്രോഫോണുകൾ, ഒരേസമയം ഇരട്ട ഉപകരണ കണക്ഷൻ, അഡ്വാൻസ് സൗണ്ട് ചിപ്സെറ്റ് എന്നിവയാണ് ഇപ്പോൾ പുതിയതായി ഇറങ്ങുന്ന ഇയർബഡുകളുടെ പ്രധാന സവിശേഷതകൾ. അതേ സമയം സ്മാർട്ട് റിങ്ങുകളുടെ കടന്നു വരവ് സ്മാർട്ട് വാച്ചുകളെ ബാധിക്കുമോ എന്നും ചിലർ ആശങ്കപ്പെടുന്നുണ്ട്. സ്മാർട്ട് വാച്ചിൽ ലഭിക്കുന്ന ഫീച്ചറുകൾ എല്ലാം സ്മാർട്ട് റിങ്ങുകളിലും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാംസങ്ങ്, ബോട്ട് എന്നിവരെല്ലാം തന്നെ ഇന്ത്യയിൽ സ്മാർട്ട് റിങ്ങ് എത്തിക്കാനുള്ള പണി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബോട്ടിന്റെ സ്മാർട്ട് റിങ്ങ് 5 എടിഎം വെള്ളവും വിയർപ്പും പ്രതിരോധിക്കും ബോട്ട് റിങിന്റെ ആപ്പുമായി ബന്ധിപ്പിച്ചായിരിക്കും റിങിന്റെ പ്രവർത്തനം. സ്മാർട്ട് വാച്ചിനെ അപേക്ഷിച്ച് സ്മാർട്ട് റിങിന്റെ ഉപയോഗം വളരെ ലളിതമായിരിക്കും എന്നതും പ്രത്യേകതയാണ്.


Click it and Unblock the Notifications








