ഒപ്പം കൂട്ടിയ ആപ്പിൾവാച്ച് പറഞ്ഞു അപകടം അരികിൽ; പന്ത്രണ്ടുകാരിക്ക് ക്യാൻസറിൽനിന്ന് അദ്ഭുത രക്ഷപ്പെടൽ
ബാല്യം വിട്ട് കൗമാരത്തിലേക്ക് പറന്നുയരാൻ ഒരുങ്ങുന്ന ഒരു പന്ത്രണ്ടുകാരി. ചുരുണ്ട മുടിയും പാതിയടഞ്ഞ മിഴികളുമായി അവൾ ഇന്ന് ലോകത്തെ നോക്കി ചെറിയൊരു പുഞ്ചിരി പൊഴിക്കുമ്പോൾ അതിൽ വിടരുന്നത് സന്തോഷം മാത്രമല്ല, നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം തിരികെ കിട്ടിയതിലുള്ള ഒരു കുഞ്ഞു മനസിന്റെ വലിയ പ്രതീക്ഷകൾ കൂടിയാണ്. പ്രിയപ്പെട്ട മകളുടെ ഈ പുഞ്ചിരിക്കും സ്വപ്നങ്ങളിലേക്കുള്ള അവളുടെ തിരിച്ചുവരവിനും ആ പന്തണ്ടുകാരിയുടെ മാതാപിതാക്കൾ നന്ദിപറയുന്നത് മനുഷ്യരോട് മാത്രമല്ല ആപ്പിളി(Apple) നോടും അവരുടെ സ്മാർട്ട് വാച്ചിനോടും കൂടിയാണ്.

ഓരോ മാതാപിതാക്കൾക്കും മക്കൾ പ്രിയപ്പെട്ടവരാണ്. മക്കളുടെ ആയുരാരോഗ്യവും സന്തോഷവും ഉയർച്ചയുമൊക്കെയാണ് മാതാപിതാക്കളുടെയും സന്തോഷം. കുഞ്ഞുങ്ങൾക്ക് ചെറിയ പനി വന്നാൽപ്പോലും മാനസികമായി തളരുന്ന എത്രയോ രക്ഷിതാക്കൾ നമുക്കുചുറ്റും ഉണ്ട്. മക്കളോടുള്ള സ്നേഹമാണ് അവരുടെ ആ തളർച്ചയുടെ പിന്നിലെന്ന് പ്രത്യേകം എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ. മക്കൾക്കുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും തിരിച്ചറിഞ്ഞ് അവരുടെ പ്രശ്നം മനസിലാക്കുന്നവരാണ് പല മാതാപിതാക്കളും.

എന്നാൽ ഇവിടെ മാതാപിതാക്കളെപ്പോലെ ഈ പന്ത്രണ്ടുകാരിയുടെ ജീവന്റെ ഓരോ സ്പന്ദനവും മനസിലാക്കി അപകടം വെളിപ്പെടുത്തുകയും അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കാരണമാകുകയും ചെയ്തിരിക്കുന്നത് ഊണിലും ഉറക്കത്തിലും അവൾക്കൊപ്പമുണ്ടായിരുന്ന ആപ്പിളിന്റെ സ്മാർട്ട് വാച്ച് ആണ്. ഹൃദയമില്ലാത്ത വെറും യന്ത്രങ്ങൾ എന്ന് ചില മനുഷ്യരെ നാം വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഹൃദയത്തെ അറിയുന്ന യന്ത്രം എന്ന് നമുക്ക് ആപ്പിളിന്റെ സ്മാർട്ട് വാച്ചുകളെ വിശേഷിപ്പിക്കാം.

അമേരിക്കയിലെ മിഷിഗണിലുള്ള ഇമാനി മൈൽസ് എന്ന 12 വയസ്സുകാരിയാണ് ആപ്പിൾ വാച്ച് നൽകിയ നിർണായക മുന്നറിയിപ്പിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിയിരിക്കുന്നത്. ഉത്സാഹിയായ പാറിനടന്നിരുന്ന ഇമാനി എപ്പോഴും വാച്ച് ധരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. മകളുടെ ഈ ഇഷ്ടം അറിയാവുന്ന അമ്മ ജെസീക്ക കിച്ചൻ അവൾക്ക് ആപ്പിളിന്റെ മനോഹരമായ ഒരു സ്മാർട്ട് വാച്ച് സമ്മാനിക്കുകയും ചെയ്തിരുന്നു. എപ്പോഴും ഈ വാച്ചും ധരിച്ചായിരുന്നു ഇമാനിയുടെ കറക്കം.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം വൈകുന്നേരം ആപ്പിളിന്റെ ഈ സ്മാർട്ട് വാച്ച് ഇമാനിയുടെ ഹൃദയമിടിപ്പ് അപകടത്തിലാണെന്നുകാട്ടി ഉച്ചത്തിൽ ബീപ് മുന്നറിയിപ്പ് നൽകിയത്. അസ്വാഭാവികമായി കേട്ട ബീപ് സൗണ്ടിൽ സംശയം തോന്നിയ ജെസീക്ക ഉടൻ തന്നെ മകളുമായി കുട്ടികളുടെ ആശുപത്രിയിലെത്തി. തുടർന്ന് നടന്ന വിശദമായ പരിശോധനയിൽ ഇമാനിക്ക് അപ്പന്റിസ് സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

എന്നാൽ അവിടം കൊണ്ട് തീരുന്നതായിരുന്നില്ല പ്രശ്നങ്ങൾ. ശസ്ത്രക്രിയയ്ക്ക് ശേഷവും ഇമാനിയിൽ അസ്വസ്ഥതകൾ തുടർന്നു. ഇതോടെ കൂടുതൽ പരിശോധന നടത്തിയ ഡോക്ടർമാർ കുട്ടിയുടെ അപ്പന്റിക്സിൽ അപൂർവമായുണ്ടാകുന്ന ഒരു തരം ക്യാൻസർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇമാനിയെ മിഷിഗണിലുള്ള സിഎസ് മോട്ട് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലൂടെ ക്യാൻസർ ബാധിച്ച ഭാഗങ്ങൾ നീക്കുകയും ചെയ്തു.

കാര്യമായ രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലായിരുന്ന ഇമാനിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നെങ്കിൽ രക്ഷപ്പെടുത്തുന്ന കാര്യം ദുഷ്കരമാകുമായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. അതിനാൽത്തന്നെ മകളുടെ ജീവൻ രക്ഷപ്പെട്ടതിന് ജെസീക്ക ആദ്യം നന്ദിപറയുന്നത് ആപ്പിളിന്റെ സ്മാർട്ട് വാച്ചിനോടാണ്. കാരണം വാച്ച് മുന്നറിയിപ്പ് നൽകിയിരുന്നില്ല എങ്കിൽ ഇമാനിയെ ആശുപത്രിയിലെത്തിക്കാൻ വൈകുകയും രോഗം മൂർച്ഛിച്ച് വൈദ്യശാസ്ത്രത്തിന് രക്ഷപ്പെടുത്താനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തേനെ എന്ന് ജെസീക്ക പറയുന്നു.

അതിനാൽത്തന്നെ മകളുടെ സ്മാർട്ട് വാച്ച് ജെസീക്കയ്ക്ക് ഇന്ന് വെറുമൊരു യന്ത്രമല്ല, തന്റെ എല്ലാമെല്ലാമായ മകളുടെ ജീവൻ രക്ഷിച്ച അത്രമേൽപ്രിയപ്പെട്ട വിശിഷ്ട വസ്തുവാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിവിട്ട ഇമാനിയാകട്ടെ ഇപ്പോൾ പതിയെ സുഖം പ്രാപിച്ച് പുതിയ ജീവിതത്തിലേക്ക് മെല്ലെ പിച്ചവച്ചു വരികയാണ്. ഒപ്പം കൂട്ടായി ആ സ്മാർട്ട് വാച്ചുമുണ്ട്. ഇത് ആദ്യമായല്ല ആപ്പിളിന്റെ സ്മാർട്ട് വാച്ചുകൾ ആളുകളുടെ ജീവൻ രക്ഷിക്കുന്നതും അവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്നതും.

അടുത്തിടെ ആപ്പിൾ സ്മാർട്ട് വാച്ച് ഒരു യുവതി ഗർഭിണിയാണെന്നുള്ള സൂചനകൾ നൽകിയതും ഒരു മുപ്പത്തിരണ്ടുകാരന്റെ ഗുരുതര രോഗം കണ്ടുപിടിക്കാൻ കാരണമായതും വാർത്തകളിൽ ഇടം പിടിക്കുകയും ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. ആരോഗ്യ പരിപാലനത്തിനു പുറമേ ഒട്ടനേകം ഫീച്ചറുകളും സ്മാർട്ട് വാച്ചുകൾ ഇപ്പോൾ നൽകിവരുന്നുണ്ട്. അതേസമയം ആപ്പിൾ വാച്ചിന്റെ ഈ വാർത്തകൾ ആപ്പിൾ കമ്പനിയും തങ്ങളുടെ ബ്രാൻഡിന്റെ പ്രമോഷന് ആവോളം പ്രയോജനപ്പെടുത്തുന്നുണ്ട്. അടുത്തിടെ ആപ്പിൾ വാച്ച് മൂലം പ്രയോജനം ലഭിച്ച ആളുകളെ ഉൾപ്പെടുത്തി ഒരു വീഡിയോയും കമ്പനി പുറത്തിറക്കിയിരുന്നു.


Click it and Unblock the Notifications








