ഈ ആപ്പിളിന്റെ ഒരു കാര്യം! എയർടാഗ് സഹായിച്ചു റോക്കിയും ഡെനിസും വീണ്ടും ഒത്തുചേർന്നു
ചില ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ടത് അവരുടെ വളർത്തുമൃഗങ്ങളാണ്. അവർ കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും. നായകളാണ് ഭൂരിഭാഗം പേരുടെയും പ്രിയപ്പെട്ട ചങ്ങാതി. സ്ത്രീകൾക്കാകട്ടെ നായ്ക്കുട്ടികളോടും ചെറിയ നായകളോടുമാണ് കൂടുതൽ താൽപര്യം. സ്നേഹംകൊണ്ട് ഉടമയുടെ മനസ് കീഴടക്കുന്ന ഇത്തരം ഓമനമൃഗങ്ങളുടെ വേർപാട് പലർക്കും സഹിക്കാൻ കഴിയില്ല. എന്നാൽ പലപ്പോഴും ഈ വളർത്തുമൃഗങ്ങളെ കാണാതാകാറുണ്ട്. ഇത് ഉടമകൾക്ക് വലിയ മനപ്രയാസമാണ് ഉണ്ടാക്കുക.

അത്തരം ഒരു വൻ പ്രശ്നത്തിൽ നിന്ന് തന്നെ രക്ഷിച്ചതിനും നഷ്ടമാകുമായിരുന്ന തന്റെ നായ്ക്കുട്ടിയെ കണ്ടെത്താൻ സഹായിച്ചതിനും ആപ്പിളി(Apple)നും അവരുടെ എയർടാഗ്(AirTag) സംവിധാനത്തിനും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിനിയായ ഡെനിസ് എന്ന യുവതി. കാണാതായ തന്റെ നായ്ക്കുട്ടി റോക്കിയെ കണ്ടെത്താൻ സഹായിച്ചത് എയർടാഗ് ആണെന്ന് അവകാശപ്പെട്ടാണ് യുവതി ആപ്പിളിന് അഭിനന്ദനവും നന്ദിയുമായി എത്തിയത്.

ഫ്ലോറിഡയിലെ തന്റെ വീട്ടിൽ റോക്കിയുമൊത്ത് അടിച്ചുപൊളിച്ചു വരികയായിരുന്നു ഡെനിസ്. ഇതിനിടെ യുവതിയുടെ കണ്ണുതെറ്റിയ ഗ്യാപ്പിൽ റോക്കി സ്ഥലം കാലിയാക്കി. തിരിച്ച് വീണ്ടും റോക്കിയുടെ കൂടിനരികിൽ എത്തിയ യുവതി റോക്കിയെ കാണാതെ ആകെ പരിഭ്രാന്തയാകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് റോക്കിയുടെ കോളറിൽ ആപ്പിളിന്റെ എയർടാഗ് ഘടിപ്പിച്ചിട്ടുള്ള വിവരം താൻ ഓർത്തത് എന്ന് യുവതി പറയുന്നു.

തുടർന്ന് ഫോൺ എടുത്ത് എയർടാഗ് ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചു. ഏകദേശം 20 മിനിറ്റ് ദൂരത്തിൽ റോക്കി ഉള്ളതായി ഡെനിസ് കണ്ടെത്തി. ആരോ വഴിയിൽനിന്ന് രക്ഷിച്ച് മൃഗങ്ങൾക്കായുള്ള ഒരു സംരക്ഷണ കേന്ദ്രത്തിൽ ഏൽപ്പിച്ചിരിക്കുകയായിരുന്നു റോക്കിയെ. തുടർന്ന് അവർ റോക്കിയെ തിരികെ വാങ്ങി മടങ്ങുകയായിരുന്നു. യഥാർഥത്തിൽ ഇത്തരം ഒരു അനുഭവം തനിക്ക് ആദ്യമായിട്ടാണെന്നും റോക്കിയെ തിരിച്ചുകിട്ടിയതിൽ സാങ്കേതിക വിദ്യയോടും ആപ്പിളിനോടും ഏറെ കടപ്പെട്ടിരിക്കുന്നു എന്നുമാണ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ഡെനിസ് പ്രതികരിച്ചത്.

ഈ നിലവാരത്തിൽ ഉള്ള ഒരു സാങ്കേതികവിദ്യ ആദ്യമായാണ് തങ്ങൾ അഭിമുഖീകരിക്കുന്നത് എന്ന് സംരക്ഷണ കേന്ദ്രത്തിലെ തൊഴിലാളികളും പറഞ്ഞതായി ഫോക്സ് 4 നൗ റിപ്പോർട്ട് ചെയ്യുന്നു. ആപ്പിളിന്റെ എയർടാഗ് ഉപയോഗിച്ച് ഇത് ആദ്യമായല്ല കാണാതെ പോയ മൃഗങ്ങളെ കണ്ടെത്തുന്നത്. എന്നാൽ ജീവനുള്ളവയിൽ എയർടാഗ് ഒരു കാരണവശാലും ഉപയോഗിക്കരുത് എന്നാണ് ആപ്പിൾ നൽകുന്ന മുന്നറിയിപ്പ്.

ഇത് വകവയ്ക്കാതെയാണ് ആളുകൾ എയർടാഗ് മൃഗങ്ങളുടെ ശരീരവുമായി ബന്ധിപ്പിക്കുകയും കൊണ്ടുനടക്കുകയും ചെയ്യുന്നത്. നിത്യോപയോഗ സാധനങ്ങൾ നഷ്ടപ്പെട്ടാൽ അവ എളുപ്പത്തിൽ കണ്ടെത്താനുള്ള ഒരു മാർഗം എന്ന നിലയിലാണ് ആപ്പിൾ എയർടാഗ് അവതരിപ്പിച്ചിരിക്കുന്നത്. എയർടാഗ ഘടിപ്പിച്ചാൽ അത് ലൊക്കേറ്റ് ചെയ്ത് നഷ്ടപ്പെട്ടവ വീണ്ടെടുക്കാം എന്നതാണ് എയർടാഗിന്റെ ഉപയോഗം. സ്വകാര്യ വസ്തുക്കളിൽ ടാഗ് ചെയ്യുന്ന എയർടാഗ് സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഉടമയ്ക്ക് ട്രാക്ക് ചെയ്യാം.

യാത്രകളിലും മറ്റും ബാഗുകൾ ഉൾപ്പെടെയുള്ളവ നഷ്ടപ്പെടാതിരിക്കാൻ നിരവധി പേർ എയർടാഗ് സംവിധാനം ഉപയോഗിച്ച് വരുന്നുണ്ട്. വിമാനയാത്രകളും മറ്റും നടത്തുന്നവരാണ് ഈ ട്രാക്കിങ് ഡിവൈസ് കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ അടുത്തിടെ ലുഫ്താൻസ എയർലൈൻസ് ആപ്പിളിന്റെ എയർടാഗ് നിരോധിച്ചത് ഏറെ ചർച്ചയായിരുന്നു. വിമാനത്തിന് അപകടഭീഷണിയുയർത്തുന്ന വസ്തുക്കളുടെ പട്ടികയിൽ വരുന്നതാണ് എന്നായിരുന്നു കമ്പനിയുടെ വാദം.

എന്നാൽ വിലക്കിനെതിരേ ആപ്പിൾ രംഗത്ത് എത്തിയതോടെ നിരോധനം ഏർപ്പെടുത്തി മണിക്കൂറുകൾക്കകം ലുഫ്താൻസ അത് പിൻവലിക്കുകയും യാത്രക്കാർക്ക് എയർടാഗ് അനുവദിക്കുകയും ചെയ്തിരുന്നു. എങ്കിലും ജീവനുള്ള വസ്തുക്കളിൽ എയർടാഗ് ഘടിപ്പിക്കുന്നത് അപകടം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം തങ്ങൾക്ക് ഉണ്ടായിരിക്കില്ല എന്നും ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഈ വിലക്ക് മറികടന്ന് നിരവധി പേർ വളർത്തുമൃഗങ്ങളെയും മറ്റും ട്രാക്ക് ചെയ്യാൻ ഈ എയർടാഗ് ഘടിപ്പിക്കാറുണ്ട്. വളർത്തുമൃഗങ്ങളുടെ ജിപിഎസിനെക്കാൾ ചിലവ് കുറവാണ് എന്നതാണ് പലരെയും ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. അതേസമയം വളർത്തുമൃഗങ്ങൾ ഉൾപ്പെടെ ജീവനുള്ളവയെ ട്രാക്ക് ചെയ്യണമെങ്കിൽ അതിനായി ആപ്പിളിന്റെ സ്മാർട്ട് വാച്ച് ഉപയോഗിക്കാം എന്നും കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ മാർഗം അതാണ് എന്നുമാണ് ആപ്പിൾ ചൂണ്ടിക്കാട്ടുന്നത്.


Click it and Unblock the Notifications