ബില്ലടച്ചിട്ടില്ല, ഉടൻ ഫ്യൂസ് ഊരും എന്നു കണ്ടാൽ പേടിക്കരുത്, ശുദ്ധ തട്ടിപ്പാണ്; രക്ഷപ്പെടാൻ മാർഗമിതാ
വൈദ്യുതി ബിൽ(electricity bill ) അടയ്ക്കാൻ മറന്നുപോകുന്നവർ നമ്മുടെ നാട്ടിൽ ഏറെയാണ്. ബിൽ കിട്ടുമ്പോൾ എടുത്ത് എവിടെയെങ്കിലും ബുക്കിനുള്ളിൽ വയ്ക്കും. വച്ചത് ബുക്കിനുള്ളിൽ ആയതിനാലാകാം, പിന്നീട് ആവഴി ആരും പോകാറുമില്ല. ഒടുവിൽ ആരെങ്കിലും ചോദിക്കുമ്പോഴോ കണക്ഷൻ വിച്ഛേദിക്കാൻ കെഎസ്ഇബി ജീവനക്കാരൻ എത്തുമ്പോഴോ ആകാം ബില്ലിന്റെ കാര്യം ഓർക്കുക. എല്ലായിടത്തും ഇങ്ങനെ അല്ലെങ്കിലും ഇങ്ങനെ സംഭവിക്കുന്ന വീടുകളും ഉണ്ട് എന്നാണ് പറഞ്ഞുവന്നത്.

ഇപ്പോൾ പണ്ടത്തെപ്പോലെ കെഎസ്ഇബി ഓഫീസിൽ പോയി ക്യൂ നിൽക്കേണ്ട ആവശ്യം ഇല്ല. ബിൽ എത്രയാണെന്ന് ഫോണിൽ വിവരം ലഭ്യമാകും. ബിൽ അടയ്ക്കാനും ഓൺലൈനിൽ നിരവധി മാർഗങ്ങളുണ്ട്. അതിനാൽ കൂടുതൽ പേരും വൈദ്യുതി ചാർജും ഓൺലൈൻ ആയിത്തന്നെ ആണ് അടയ്ക്കാറ്. എന്നാലും മറവിയുടെ കാര്യത്തിൽ മാറ്റമില്ലാത്തതിനാൽ കറന്റ് ചാർജ് അടയ്ക്കാൻ വിട്ടുപോകുന്നവർ ഇപ്പോഴും ഏറെയാണ്.

ആളുകളുടെ ഈ അശ്രദ്ധയെ മുതലെടുത്ത് പുത്തൻ തട്ടിപ്പ് രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓൺലൈൻ രംഗത്തെ ആനക്കള്ളന്മാർ. വാട്സ്ആപ്പ് വഴി മെസേജ് അയച്ചാണ് ഇവരുടെ ഹൈടെക് തട്ടിപ്പ് അരങ്ങേറുന്നത്. തട്ടിപ്പുകളുടെ വിളനിലമാണ് ഓൺലൈൻ ലോകം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?. എന്നാൽ അതു പേടിച്ച് ഓൺലൈൻ മാർഗങ്ങളെ ആശ്രയിക്കാതിരിക്കാനും ഇന്ന് സാധ്യമല്ല. ആളുകളുടെ ദൗർബല്യങ്ങളെയും പിഴവുകളെയും മുതലാക്കി കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളിൽ അക്കൗണ്ട് കാലിയാക്കുന്നവർ ഇപ്പോൾ വാട്സ്ആപ്പ് ഇലക്ട്രിസിറ്റി ബില്ലിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

നിങ്ങൾ വൈദ്യുതിചാർജ് അടച്ചിട്ടില്ല. ഉടൻ തന്നെ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും എന്ന മെസേജ് ആണ് വാട്സ്ആപ്പിലൂടെയും എസ്എംഎസ് ആയും ഇവർ അയയ്ക്കുക. ബിൽ അടച്ചിട്ടുള്ളവർ പോലും ഈ മെസേജ് കാണുമ്പോൾ ഒരു നിമിഷം തങ്ങൾ അടച്ചില്ലേ എന്ന് സംശയിച്ചുപോകും. അത്തരത്തിലാകും മെസേജ്. ഇന്ന് രാത്രിക്കകം നിങ്ങളുടെ കണക്ഷൻ വിച്ഛേദിക്കും എന്ന മെസേജിനൊപ്പം ഉടൻ ബന്ധപ്പെടുക എന്നു കാട്ടി ഒരു മൊബൈൽ നമ്പറും നൽകിയിട്ടുണ്ടാകും.

നിങ്ങൾ വൈദ്യുതി ബിൽ ഓൺലൈൻ ആയാണ് അടയ്ക്കുന്നതെങ്കിൽ വളരെ സൂക്ഷിച്ച് വേണം ഇനി പണമടയ്ക്കാൻ. കാരണം ഓൺലൈനായി പണമടച്ച് വരുന്നവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരത്തിൽ വൈദ്യുതി ചാർജിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൊൽക്കത്തയിലാണ് ഈ തട്ടിപ്പ് ശ്രമം ഏറ്റവും കൂടുതൽ നടന്നിരിക്കുന്നത്.

ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര, ഒഡീഷ,ഡൽഹി എന്നിവിടങ്ങളിലും ഇത്തരം തട്ടിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ട്വിറ്ററിലൂടെ നിരവധിപേർ തങ്ങൾക്ക് ഇത്തരത്തിൽ സന്ദേശം ലഭിച്ചതായി വ്യക്തമാക്കി. അതിനാൽത്തന്നെ ഇത്തരത്തിൽ ഒരു തട്ടിപ്പ് നടന്നുവരുന്നതായി ഒരു വിഭാഗം ആളുകൾ ബോധവാന്മാരുമായി. എന്നാൽ ഇത് അറിയാത്ത നിരവധി പേർ ഇപ്പോഴും പറ്റിക്കപ്പെടുന്നുണ്ട്.

കേരളത്തിൽ ഇത്തരത്തിൽ ഒരു തട്ടിപ്പ് നടന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഇനി സംഭവിച്ചു കൂടായ്കയില്ല. എല്ലാവരും ജാഗ്രത പാലിക്കുക എന്നതാണ് കബളിപ്പിക്കപ്പെടാതിരിക്കാനുള്ള ഏക മാർഗം. ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലവിധത്തിലാണ് ഇവർ ഈ മാർഗത്തിൽ പണം തട്ടുക. അതിൽ ഒന്ന് ആപ്പ് ഉപയോഗിച്ചാണ്.

ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് മുംബൈ സ്വദേശിനിയായ ഒരു യുവതിക്ക് മെസേജ് എത്തി. അവർ അത് പിതാവിന് കൈമാറി. മെസേജിൽ കണ്ട നമ്പരിൽ വിളിച്ചപ്പോൾ ബിൽ അടയ്ക്കുന്നതിനായി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ പരീക്ഷണാർഥം 5 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അദ്ദേഹം പണം കൈമാറി. എന്നാൽ ഇതിനു പിന്നാലെ അവരുടെ അക്കൗണ്ടിൽനിന്ന് 25,000 രൂപ നഷ്ടമാകുകയായിരുന്നു.

വിശ്വസനീയമായ പേരും ലോഗോയും എല്ലാം ഉപയോഗിച്ചുള്ള മെസേജ് ആണ് എത്തുന്നത് എന്നതിനാൽ പലരും ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയാതെ പോകുകയാണ് പതിവ്. കൂടാതെ ഓൺലൈനിൽ പണം അടയ്ക്കുന്നവരെ നിരീക്ഷിച്ച്, അതിൽ പണം അടയ്ക്കാൻ വൈകുന്നവർക്ക് ഇത്തരത്തിൽ മെസേജ് അയയ്ക്കും. പണം അടച്ചിട്ടില്ലാത്തതിനാൽ അവർ ആ നമ്പറിൽ തിരിച്ചു വിളിക്കുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യും. ഇത്തരത്തിലും തട്ടിപ്പ് നടക്കുന്നുണ്ട്. വ്യാജ ആപ്പുകൾ വഴി വിവരങ്ങൾ ചോർത്തിയാണ് ഈ തട്ടിപ്പുകാർ വിവരങ്ങൾ കൂടുതലായും ശേഖരിക്കുന്നത് എന്നാണ് സൈബർ വിദഗ്ധർ പറയുന്നത്.

ഈ ചതിക്കെണിയിൽ വീഴാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം
ഠ ലഭിക്കുന്ന സന്ദേശം ആധികാരികമാണെന്ന് ആദ്യം ഉറപ്പാക്കുക.സൂക്ഷിച്ച് നിരീക്ഷിച്ചാൽ ഇത്തരം തട്ടിപ്പുകാരുടെ സന്ദേശ ഭാഷ പൊതുവെ തെറ്റുകൾ നിറഞ്ഞതാണ് എന്ന് കാണാം.
ഠ വൈദ്യുതി ചാർജ് അടയ്ക്കാത്ത ആളുകൾക്കാണ് ഇത്തരം മെസേജ് കൂടുതലായും എത്തുക. അതിനാൽ നിങ്ങൾ ബിൽ അടച്ചിട്ടില്ലെങ്കിൽ ഇത്തരം ഒരു മെസേജ് കണ്ട് ഉടൻ ഭയപ്പെട്ട് നടപടികൾ സ്വീകരിക്കരുത്. നമ്മുടെ ഭയവും എടുത്തുചാട്ടവുമാണ് തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നത്.

ഠ ഇത്തരത്തിൽ മെസേജ് എത്തിയാൽ അത് ഔദ്യോഗിക കേന്ദ്രത്തിൽ നിന്നാണ് എത്തിയത് എന്ന് ഉറപ്പിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുക.
തട്ടിപ്പുകൾ പൊളിക്കാൻ പൊതു ജാഗ്രതയാണ് മുഖ്യം. ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി ചുറ്റുമുള്ളവരെ ബോധവാന്മാരാക്കുക. പ്രായമായ ആളുകൾക്ക് ചിലപ്പോൾ ഇത്തരം തട്ടിപ്പുകൾ മനസിലാക്കാൻ ആയെന്നു വരില്ല. അതിനാൽ അവരെയും ഇത്തരം കാര്യങ്ങൾ അറിയിക്കുക.


Click it and Unblock the Notifications