യുപിഐ ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടുകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
രാജ്യത്ത് യുപിഐ ആപ്പുകളും ഇ - വാലറ്റുകളും ഉപയോഗിച്ചുള്ള പണമിടപാടുകളിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. നാഷണൽ പെയ്മെന്റ് കോർപ്പറേഷന്റെ കണക്ക് പ്രകാരാം യുപിഐ സംവിധാനം ഉപയോഗിച്ച് ഫെബ്രുവരിയിൽ നടന്നത് 2.2 ബില്യണിന്റെ ഇടപാടാണ്. ഒരു ഭാഗത്ത് ഓൺലൈൻ പണം കൈമാറ്റം വർദ്ധിക്കുമ്പോൾ തന്നെ മറുഭാഗത്ത് ഇതുപയോഗിച്ചുള്ള തട്ടിപ്പുകളും വർദ്ധിക്കുന്നുണ്ട്. വ്യത്യസ്ഥമായ രീതികളിലാണ് കഷ്ട്ടപ്പെട്ട് സമ്പാദിച്ച പണം തട്ടിപ്പുകാർ കവരുന്നത്. തട്ടിപ്പിന് ഇരയായ പലരും സമൂഹമാധ്യമങ്ങളിൽ തങ്ങൾക്ക് പണം നഷ്ടപ്പെട്ടതിനെ കുറിച്ച് വിവരിക്കാറുണ്ട്.

ഗ്രാമങ്ങളിൽ ജീവിക്കുന്ന ഇത്തരം ഇടപാടുകളെക്കുറിച്ച് കാര്യമായ അവബോധം ഇല്ലാത്തവർ മാത്രമല്ല തട്ടിപ്പിന് ഇരയാകുന്നത്. നഗരങ്ങളിൽ ജീവിക്കുന്ന യുപിഐ ആപ്പുകളും ഇ വാലറ്റുകളും ഉപയോഗിച്ച് ശീലമുള്ളവരും പറ്റിക്കപ്പെടുന്നു. അടുത്തിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ മകൾ ഹർഷിത കെജ്രിവാളും ഓൺലൈൻ തട്ടിപ്പിന് ഇരയായിരുന്നു. ഓൺലൈനിൽ സോഫ വിൽക്കാൻ ശ്രമിച്ച അവർക്ക് 34,000 രൂപയാണ് നഷ്ടമായത്. സോഫ വാങ്ങാനായി സമീപിച്ച ആൾ അക്കൗണ്ട് സ്ഥിരീകരിക്കാനായി മെയിലിലേക്ക് ലിങ്ക് അയക്കുകയും രണ്ട് രൂപ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ഇയാൾ അയച്ചു നൽകിയ ക്യു ആർ കോഡ് ആവശ്യപ്പെട്ട പ്രകാരം സ്കാൻ ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടെതെന്ന് പറയുന്നു.

പെയ്മെൻ്റ് റിക്വസ്റ്റ് അയച്ചുള്ള ഇത്തരം തട്ടിപ്പുകൾ ഇന്ന് സാധാരണമാണ്. എളുപ്പത്തിൽ നമ്മുടെ പണം തട്ടിപ്പുകാർക്ക് ഇതിലൂടെ നേടാനാകും. പെയ്മെൻ്റ് റിക്വസ്റ്റിന് അസപ്റ്റ് കൊടുത്താൽ നിങ്ങളുടെ യുപിഐ പിൻ അണ് ആവശ്യപ്പെടുക. ഇത് ടൈപ്പ് ചെയ്ത് ഓകെ നൽകുന്ന പക്ഷം പണം തട്ടിപ്പുകാരനിൽ എത്തും. യുപിഐ ആപ്പുകളും ഇ വാലറ്റുകളും ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് ബോധവൽക്കരിക്കാനായി ഒട്ടുമിക്ക ബാങ്കുകളും ഓൺലൈനായും ഓഫ് ലൈനായും ക്യാമ്പയിനുകൾ നടത്താറുണ്ട്. സോഷ്യൽ മീഡിയയിലൂടെ നാഷണൽ പെയ്മെൻ്റ് കോർപ്പറേഷനും ക്യാമ്പയിനുകൾ നടത്തുന്നു. അതേ സമയം ശക്തമായ നയങ്ങളും നിയമങ്ങളും കൊണ്ടു വന്നാൽ തട്ടിപ്പുകൾ വലിയ രീതിയിൽ കുറക്കാൻ ആകുമെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു.

സൈബർ ക്രിമിനലുകൾ പുതുവഴികളിലൂടെ നിഷ്ക്കളങ്കരായ ആളുകളെ പറ്റിക്കാൻ തുനിയുമ്പോൾ തങ്ങളുടെ ഉപഭോക്താക്കളെ ഇതിൽ നിന്നും സംരക്ഷിക്കുക എന്നത് ബിസിനസ് സ്ഥാപനങ്ങൾക്കും വെല്ലുവിളിയാണ്. താഴെ പറയുന്ന കാര്യങ്ങൾ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുകയാണേൽ ഒരു പരിധിവരെ തട്ടിപ്പുകളിൽ നിന്നും രക്ഷ നേടാനാകും.

അപരിചതരുമായുള്ള ഇടപാടുകൾ ഒഴിവാക്കുക
തട്ടിപ്പുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ സഹായിക്കുന്ന മികച്ച വഴിയാണിത്.വളരെ പ്രധാനപ്പെട്ടതും ഒഴിവാക്കാൻ സാധിക്കാത്തതുമായ ഘട്ടങ്ങളിൽ മാത്രമേ ഫോൺ വഴിയും മെസേജു വഴിയും ഉള്ള അപരിചിതരായ ആളുകളുമായി ഇടപെടാവൂ. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് വിളിക്കുന്നവരോട് പോലും യുപിഐ പിൻ, ഓടിപി എന്നിവ ഷെയർ ചെയ്യരുതെന്ന് ബാങ്കുകൾ തന്നെ നിർദേശം നൽകാറുണ്ട്.

ലക്ഷകണത്തിന് വ്യാജ ഇമെയിലുകളാണ് ദിവസേന ഹാക്കർമാർ അയക്കുന്നതെന്ന് നെറ്റ് വർക്ക് സെക്യൂരിറ്റി സ്ഥാപനത്തിൻ്റെ സിഇഒ ആയ കർമേഷ് ഗുപ്ത പറയുന്നു. അംഗീകൃത സ്ഥാപനങ്ങൾ എന്ന രീതിയിൽ നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനാണ് മിക്ക മെയിലുകളുടെയും ലക്ഷ്യം. ഏത് മെയിലിനോടും പ്രതികരിക്കുന്നതിന് മുമ്പ് മെയിൽ അഡ്രസ് കൃത്യമായി പരിശോധിച്ചിരിക്കണം ഏതെങ്കിലും സാഹചര്യത്തിൽ അപരിചിതരുമായി ഇടപാട് നടത്തുന്നത് നിർബന്ധമാണെങ്കിൽ ബാങ്ക് വിവരങ്ങൾ,ഒടിപി, തുടങ്ങിയവ നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വിശ്വാസ്യത നേടാൻ പലപ്പോഴും തട്ടിപ്പുകാർ സൈന്യത്തിലാണ്,പൊലീസിലാണ്,സർക്കാർ സ്ഥാപനമാണ് എന്നിങ്ങനെയുള്ള രീതിയിൽ സമീപിക്കാറുണ്ട്. സ്ഥാപനമോ വ്യക്തിയുടെ ജോലിയോ നോക്കി മാത്രം ഒരു കാരണവശാലും ആരെയും വിശ്വസിക്കരുത്. വമ്പൻ ഓഫറുകളും, ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് എത്തുന്ന മെയിലുകളിലും വലിയ ശ്രദ്ധ ആവശ്യമാണ്.

ഒടിപി ആരുമായും ഷെയർ ചെയ്യാതിരിക്കുക
ഇടപാട് സ്ഥിരീകരിക്കാൻ വേണ്ടി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന ഒന്നാണ് ഒടിപി. സുരക്ഷ ഉറപ്പാക്കുന്ന ഒടിപി പക്ഷെ തട്ടിപ്പുകാരുടെ പിടിവള്ളിയാണ്. ഒടിപി മനസിലാക്കിയാണ് ഏറ്റവും കൂടുതൽ ആളുകൾ തട്ടിപ്പിനിരായാകുന്നത്. ഫോണിലേക്ക് വിളക്കുകയോ മെസേജ് അയക്കുകയോ ചെയ്യുന്നവരുമായി ഒരു കാരണവശാലും ഒടിപി പങ്കുവെക്കരുത്. മറ്റാരെങ്കിലും ഷെയർ ചെയ്ത നെറ്റ് വർക്കിലല്ല തങ്ങളുടെ ബാങ്കിംഗ് വിവരങ്ങളും മറ്റും നൽകുന്നത് എന്നും ഉറപ്പ് വരുത്തണം.

ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പെയ്മെൻ്റ് റിക്വസറ്റ് അക്സപ്റ്റ് ചെയ്യുകയോ ചെയ്യരുത്
കൃതൃമമായ ലിങ്കുകൾ അയച്ച് പലപ്പോഴും തട്ടിപ്പുകാർ പണം കവരാറുണ്ട്. ക്യൂ ആർ കോഡ് വഴിയോ, ലിങ്ക് വഴിയോ വലിയ തുകയുടെ ഇടപാട് നടത്തുമ്പോൾ സുഷ്മമായി ശ്രദ്ധിച്ച ശേഷം മാത്രം അപ്രൂവൽ നൽകാനായി ഒരു മുന്നറിയിപ്പ് സന്ദേശം ഗൂഗിൾ പേ നൽകാറുണ്ട്. ഇങ്ങനെ ഒക്കെ ഉണ്ടെങ്കിലും ധാരാളം ആളുകൾക്ക് ഇതു വഴി പണം നഷ്ട്ടപ്പെടാറുണ്ട്. പലപ്പോഴായി വരുന്ന പെയ്മെൻ്റ് റിക്വസ്റ്റുകൾക്ക് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം എന്ന് ഫോൺ പേ, ഗൂഗിൾ പേ എന്നിവർ പറയുന്നു. പണം സ്വീകരിക്കാനായി യുപിഐ പിൻ നൽകേണ്ട ആവശ്യം ഇല്ലെന്നും കമ്പനികൾ വ്യക്തമാക്കുന്നു.

വ്യാജ ആപ്പുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുക
ഗൂഗിൾ ആപ്പിൾ എന്നിവർ അവരവരുടെ പ്ലേ സ്റ്റോറുകളിൽ നിന്ന് വ്യാജ ആപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വ്യാജ യുപിഐ ആപ്പുകൾ ഇപ്പോഴും കാണാം.മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് അതിൻ്റെ പേര്, ഡവലപ്പർ, രജിസ്റ്റർ ചെയ്‌ത വെബ്‌സൈറ്റ്, ഇമെയിൽ വിലാസം എന്നിവ പരിശോധിക്കണം.

ഒഫീഷ്യൽ ഹെൽപ്പ് ലൈൻ നമ്പരുകൾ അറിഞ്ഞിരിക്കുക
സോഷ്യൽ മീഡിയയിൽ വ്യാജ ഹെൽപ്പ് ലൈൻ അക്കൗണ്ടുകൾ ഉണ്ടാക്കിയും തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കുന്നു. സെർച്ച് എഞ്ചിനുകളിൽ ഹെൽപ്പ്ലൈൻ നമ്പറായി തട്ടിപ്പ് സംഘങ്ങളുടെ നമ്പരും വരാറുണ്ട്. ഗൂഗിൾ പേ, ഫോൺ പേ എന്നിവർ അവരുടെ സപ്പോർട്ട് ടീമിനെ നേരിട്ട് ബന്ധപ്പെടാനാണ് പറയാറ്. ആപ്പുകളിൽ തന്നെ ഇതിന് സൗകര്യം ഉണ്ട്. ബാങ്കുകളുടെ കാര്യത്തിലും സംശങ്ങൾക്കും മറ്റുമായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ കാണിച്ച നമ്പരുകളിൽ മാത്രം ബന്ധപ്പെടുക.


Click it and Unblock the Notifications








