ജോലിയില്ലെന്നു കരുതി ദുരന്തത്തിലേക്ക് ചാടരുത്; ഓൺലൈൻ തൊഴിലന്വേഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
രാജ്യത്ത് തൊഴിൽ അന്വേഷകരുടെ എണ്ണം കൂടി വരികയാണ്. ഒപ്പം തട്ടിപ്പുകളും കൂടി വരുന്നുണ്ട്. വളരെ സുരക്ഷിതമെന്ന് നാം കരുതുന്ന വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഇവരുടെ സാന്നിധ്യമുണ്ട്. ജോലി അന്വേഷിക്കുന്നവരെ അതിശയിപ്പിക്കുന്ന സാലറി ഓഫർ ചെയ്ത് സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുക, രജിസ്ട്രേഷൻ പോലെയുള്ള കാര്യങ്ങൾക്കെന്ന രീതിയിൽ പണം തട്ടിയെടുക്കുക, ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ച് നിങ്ങളുടെ ഫോണിലും മറ്റുമുള്ള ഡാറ്റ മോഷ്ടിക്കുക എന്നിങ്ങനെ പലവിധത്തിലുള്ള സ്കാമുകൾ നടക്കാറുണ്ട്.

ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികളുടെ സാഹചര്യം ചൂഷണം ചെയ്താണ് ഇത്തരം തട്ടിപ്പുകൾ എല്ലാം തന്നെ നടക്കുന്നത്. എന്നാൽ അടുത്ത കാലത്തായി ഈ സ്കാമുകളുടെ രീതികളും വ്യാപ്തിയും തന്നെ മാറിയിട്ടുണ്ട്. നിലവിലുള്ള ജോബ് സ്കാമുകളെക്കാൾ ഗുരുതരവും ഉദ്യോഗാർഥികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതുമായ തട്ടിപ്പുകളുമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ജോലി വാഗ്ദാനം ചെയ്തുള്ള സ്കാമുകൾക്ക് രാജ്യാന്തര ക്രിമിനൽ സംഘങ്ങൾ വരെ നേതൃത്വം നൽകുന്നുവെന്നതാണ് ഇതിലെ പേടിപ്പെടുത്തുന്ന വസ്തുത. ഇതിലേക്ക് തിരിച്ച് വരുന്നതിന് മുമ്പ് വ്യാജ ജോലി സ്കാമുകളിൽ പെടാതിരിക്കാനും തട്ടിപ്പ് തിരിച്ചറിയാനുമുള്ള ചില മാർഗങ്ങൾ നോക്കാം. അതും സർക്കാർ തലത്തിൽ നിന്നും നിർദേശിക്കുന്നവ.

ഈ മേഖലയിൽ നടക്കുന്ന തട്ടിപ്പുകളുടെ വ്യാപ്തി കണക്കിലെടുത്ത് അടുത്തിടെ കേന്ദ്ര സർക്കാർ ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ നിങ്ങൾക്ക് വരുന്ന ജോലി വാഗ്ദാനങ്ങളും ഓഫർ ലെറ്ററുകളും ഒറിജിനൽ ആണോ ഫേക്ക് ആണോ എന്നറിയാനുള്ള അഞ്ചിന മാർഗനിർദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിന്റെ ഹൈലൈറ്റ്.

മാർഗനിർദേശങ്ങൾ
- റിക്രൂട്ടറുമായോ സ്ഥാപന ഉടമയുമായോ ജോലിക്കാര്യം സംസാരിച്ച് കഴിഞ്ഞ് വളരെപ്പെട്ടെന്ന് തന്നെ നിങ്ങൾക്ക് അപ്പോയിൻമെന്റ് ലെറ്റർ ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നത് ഒരു തട്ടിപ്പ് സംഘവുമായിട്ടാകാനുള്ള സാധ്യത കൂടുതലാണ്.
- ജോലിയെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ. പ്രത്യേകിച്ചും ജോബ് ഡസ്ക്രിപ്ഷൻ, ഓഫർ ലെറ്ററിലോ, അപ്പോയിൻമെന്റ് ലെറ്ററിലോ എന്താണ് നിങ്ങളുടെ ജോലിയെന്ന് വ്യക്തമായി പറയാതിരിക്കുന്നതും തട്ടിപ്പിന്റെ ലക്ഷണമാണ്.
- നിങ്ങൾക്ക് വരുന്ന മെയിലുകളിലെ ഭാഷയും പ്രധാനമാണ്. ഒട്ടും പ്രൊഫഷണൽ അല്ലാത്ത ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ അതൊരു തട്ടിപ്പ് ആകാനാണ് സാധ്യത.
- ഇന്റർവ്യൂ നടക്കുമ്പോൾ തന്നെ കോൺഫിഡൻഷ്യലായുള്ള വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിൽ ഒരു കാരണവശാലും അത് ഷെയർ ചെയ്യരുത്.
- ജോബ് ഓഫറിന് രജിസ്ട്രേഷൻ ഫീസ്, പേമെന്റ് എന്നിവ ആവശ്യപ്പെടുകയാണെങ്കിലും അതൊരു തട്ടിപ്പ് സംഘമാണെന്ന് ഏകദേശം ഉറപ്പിക്കാം.


ജോബ് സ്കാമുകളിൽപെട്ട് തടങ്കൽ പാളയങ്ങളിലെത്തിയത് 100 കണക്കിന് ഇന്ത്യക്കാർ
അടുത്തിടെയായി ഉണ്ടായ നിരവധി സംഭവങ്ങളാണ് ജോലി തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന രാജ്യാന്തര സംഘങ്ങളിലേക്ക് വെളിച്ചം വീഴ്ത്തിയത്. ജോലി അന്വേഷകരായ ചെറുപ്പക്കാരെ വലിയ വാഗ്ദാനങ്ങൾ നൽകി മ്യാൻമറിലക്ക് കടത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നത്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിരുന്നു.

വാഗ്ദാനങ്ങളിൽ പെട്ട് മ്യാൻമറിലെത്തുന്ന ആളുകൾ വലിയ പീഡനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നാണ് വിദേശ കാര്യ മന്ത്രാലയം പറയുന്നത്. വളരെ മോശം സാഹചര്യങ്ങളിൽ ഇവർ ജോലി ചെയ്യേണ്ടി വരുന്നു. മ്യാൻമറിലെ വംശീയ സായുധ സംഘങ്ങളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇന്ത്യക്കാർക്ക് പുറമെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

മ്യാൻമർ, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിലായാണ് ഈ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസം തമിഴ്നാട്ടിൽ നിന്നുള്ള 50 പേരടക്കം 300 ഇന്ത്യക്കാർ മ്യാൻമറിൽ അകപ്പെട്ടതായി കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഒക്ടോബർ എട്ടിന് ലാവോസ്, കംബോഡിയ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നായി 130 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

ടെലിഫോൺ സ്കാമുകൾ
ഇത്തരത്തിൽ അകപ്പെട്ട് പോകുന്നവരെ ഉപയോഗിച്ച് ടെലിഫോൺ സ്കാമുകൾ നടത്തുന്നതാണ് സംഘങ്ങളുടെ രീതി. ടെലിഫോണുകളിലൂടെ ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുകയും അത് വിദേശത്തുള്ള ബാങ്ക് അക്കൌണ്ടുകളിൽ നിക്ഷേപിക്കുകയും വേണം. തയ്യാറാകാത്തവർ വലിയ പീഡനങ്ങൾ ഏൽക്കേണ്ടിയും വരും.


Click it and Unblock the Notifications








