ലുക്കിൽ അല്ല വർക്കിലാണ് കാര്യം; വോട്ടർ മെഷീൻ വർക്കിങ്ങിനെ കുറിച്ച് കൂടുതൽ അറിയാം!
1990 വരെ ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ പേപ്പർ ബാലറ്റുകളാണ് ഉപയോഗിച്ചിരുന്നത്. സ്വമേധയാലുള്ള വോട്ടിംഗ് രീതി ആയത്കൊണ്ട് തന്നെ ഇവയിൽ കൃതൃമത്വം കാണുവാൻ തുടങ്ങി. വോട്ടെണ്ണലിൽ പല വോട്ടുകളും അസാധുവായി. ഇത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലേക്ക് മാറാൻ ഹൈക്കോടതികളെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് അധികാരികളെയും നിർബന്ധിതരാക്കി.
2000 മുതൽ ഇന്ത്യ വോട്ട് രേഖപ്പെടുത്താൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ വർഷം, ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 4ന് നടക്കും. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെ (ഇവിഎം) ചൊല്ലി സുപ്രീം കോടതിയിൽ നടക്കുന്ന നിയമപോരാട്ടത്തിനിടയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്ന വിമർശനത്തിന് ഇടയാക്കിയ ഇവിഎം മെഷീൻ എന്താണ്, എങ്ങനെ പ്രവർത്തിക്കുന്നു, എന്താണ് വിവിപാറ്റ് എന്നീ കാര്യങ്ങൾ പലർക്കും അറിയില്ല. എന്നാൽ നമ്മൾ നൽകുന്ന ഓരോ വോട്ടും വിലപ്പെട്ടതാണ്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക്, അതെങ്ങനെ എണ്ണപ്പെടുന്നു എന്നും അതിന്റെ പിന്നിലെ പ്രോസസ്സിനെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണ്.
എന്താണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ? ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) തിരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന ഒരു പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണമാണ്. 1982ൽ കേരളത്തിലെ പറവൂർ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനാണ് ഇന്ത്യയിൽ ആദ്യമായി ഇവിഎം ഉപയോഗിച്ചത്. പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിലും മുനിസിപ്പാലിറ്റികൾ പോലെയുള്ള തദ്ദേശ സ്ഥാപനങ്ങളിലും ആണ് ഇവ ഉപയോഗിക്കാറ്.

ഇവിഎമ്മിന് മൈക്രോകൺട്രോളർ അടിസ്ഥാനമാക്കിയുള്ള ഡിസൈൻ ആണ് ഉള്ളത്. സുരക്ഷിതമായ വോട്ടിംഗ് രീതിക്ക് വേണ്ടിയാണ് ഇത്തരം ഡിസൈൻ ഇതിൽ കൊടുത്തിരിക്കുന്നത്. ഒരു ഇവിഎമ്മിൽ ഒരാൾക്ക് 1 വോട്ട് മാത്രമേ രേഖപ്പെടുത്താൻ കഴിയൂ. അസാധുവായ വോട്ടുകൾ ഉണ്ടാകാതിരിക്കാനും എളുപ്പത്തിൽ വോട്ടെണ്ണൽ പൂർത്തിയാക്കാനും ഇത് ഉപകാരപ്പെടുന്നുണ്ട്. വർഷങ്ങളോളം വോട്ടിംഗ് ഡാറ്റ നിലനിർത്താനും എവിഎമ്മിന് കഴിയും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ഇവിഎമ്മിന് രണ്ട് യൂണിറ്റുകളുണ്ട്. കൺട്രോൾ യൂണിറ്റും ബാലറ്റിംഗ് യൂണിറ്റും. ഇവ കേബിൾ വഴി ബന്ധിപ്പിച്ചിരിക്കുന്നവയാണ്. കൺട്രോൾ യൂണിറ്റ് കൈകാര്യം ചെയ്യുവാനായി ഒരു പോളിംഗ് ഓഫീസർ ഉണ്ടാകും. ബാലറ്റിംഗ് യൂണിറ്റ്, വോട്ട് രേഖപ്പെടുത്തുന്നതിനായി ഒരു പ്രത്യേക കമ്പാർട്ടുമെൻ്റിൽ സൂക്ഷിക്കുകയും ചെയ്യുന്നു.
6V ആൽക്കലൈൻ ബാറ്ററികളിലാണ് ഇവിഎമ്മുകൾ പ്രവർത്തിക്കുന്നത്. വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ഈ ഫീച്ചർ. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ പേരുകളും ചിഹ്നങ്ങളും ഓരോ സ്ഥാനാർത്ഥികൾക്ക് നേരെയും നീല ബട്ടണുകളും കാണാം. വോട്ടർ തിരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥിയുടെ പേരിന് അടുത്തുള്ള ബട്ടൺ അമർത്തിയാൽ അവർക്ക് വോട്ട് പോകുന്നതാണ്. നോട്ട എന്ന ഓപ്‌ഷനും പേരുകൾക്ക് ഒപ്പം കാണാം. നൽകിയിരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കും വോട്ട് നല്കാൻ താല്പര്യം ഇല്ലെങ്കിൽ നോട്ട അമർത്താവുന്നതാണ്.

ഓരോ ബാലറ്റ് യൂണിറ്റിനും നോട്ട ഉൾപ്പടെ 16 കാൻഡിഡേറ്റ് ഓപ്‌ഷനുകൾ ഉൾപ്പെടുത്താം. അത്തരം മൊത്തം 24 ബാലറ്റ് യൂണിറ്റുകളെ ഒരു കൺട്രോൾ യൂണിറ്റുമായി ബന്ധിപ്പിക്കാൻ കഴിയും. അതായത് ഒരു സീറ്റിൽ 384 സ്ഥാനാർത്ഥികൾക്ക് വരെ മത്സരിക്കാൻ സാധിക്കും. മുഴുവൻ സജ്ജീകരണത്തിനും ഏകദേശം 34,000 രൂപ ചിലവാകുമെങ്കിലും ഈ എവിഎം മെഷീനുകൾക്ക് ഏകദേശം 15 വർഷത്തേക്ക് പ്രവർത്തിക്കാനാകും.
എന്താണ് വിവിപാറ്റ്? വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നാണ് വിവിപാറ്റിന്റെ പൂർണ്ണരൂപം. പേര് പോലെതന്നെ വോട്ടിംഗ് മെഷീനിൽ നൽകിയ വോട്ടുകൾ ഉദ്ദേശിച്ച രീതിയിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വോട്ടർമാരെ പ്രാപ്തരാക്കുന്ന ഒരു സ്ലിപ്പ് ആണ് വിവിപാറ്റ്. 2014ലെ ഇന്ത്യൻ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് വിവിപാറ്റ് ആദ്യമായി നടപ്പിലാക്കിയത്.
ഇവിഎമ്മുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾക്കൊപ്പം വിവിപാറ്റ് സ്ലിപ്പുകളും 100% ക്രോസ് ചെക്ക് ചെയ്യണമെന്നാണ് സുപ്രീം കോടതിയിലെ ഹർജികൾ ആവശ്യപ്പെടുന്നത്. എന്നാൽ വിവിപാറ്റ് പൂർണ്ണമായി എണ്ണണ മെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി. പേപ്പർ സ്ലിപ്പ് വോട്ടർമാർക്ക് നൽകണമെന്നായിരുന്നു മറ്റൊരു നിർദേശം. ഇത് വോട്ടർമാരുടെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെ എതിർത്തു.
എന്തുകൊണ്ട് ഇവിഎമ്മുകൾ? തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതനുസരിച്ച് പേപ്പർ ബാലറ്റുകളിൽ തെറ്റായ അടയാളപ്പെടുത്തൽ, മഷി പുരട്ടൽ, വ്യാജ വോട്ടുകളോ മുൻകൂട്ടി അടയാളപ്പെടുത്തിയ ബാലറ്റ് പേപ്പറുകൾ, അസാധുവായ വോട്ടുകൾ എന്നിവ മറികടക്കാൻ ഇവിഎമ്മുകൾ സഹായിക്കും. മാത്രവുമല്ല ബാലറ്റുകൾ സ്വമേധയാ എണ്ണുന്നത് പിശകുകൾക്കും കുഴപ്പങ്ങൾക്കും സാധ്യതയുണ്ടെന്നും അതിന് ദിവസങ്ങൾ എടുക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഒരു ഇവിഎമ്മിൽ മിനിറ്റിൽ നാല് വോട്ടിൽ കൂടുതൽ അനുവദിക്കില്ല എന്നതും കൃത്രിമത്വ സാധ്യതകൾ കുറയ്ക്കാൻ സഹായിക്കും.
Image credits: Election commision of India


Click it and Unblock the Notifications