2000 രൂപ നോട്ടുകൾ വെറും കടലാസുകളായി മാറി; ഇനി മാറ്റിയെടുക്കാൻ ഇത് മാത്രമാണ് വഴി
രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾക്ക് മൂല്യം ഇല്ലാതെയായി. നോട്ടുകൾ മാറ്റി വാങ്ങാനായി സെപ്റ്റംബർ 30 വരെ ജനങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സമയം അനുവദിച്ചിരുന്നു. ഒക്ടോബർ 1 മുതലാണ് 2000 രൂപയുടെ നോട്ടിന് മൂല്യം നഷ്ടപ്പെട്ടത്. ഇനി മുതൽ ഈ പണം കൊണ്ട് ഇടപാടുകൾ നടത്താൻ സാധിക്കുന്നതല്ല.
വെറും കടലാസിന് തുല്യമാണ് നിലവിൽ 2000 രൂപയുടെ നോട്ടകൾ. നാല് മാസം മുമ്പാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി കേന്ദ്ര സർക്കാർ ജനങ്ങളെ അറിയിച്ചത്. തുടർന്ന് മെയ് മാസം മുതൽ നോട്ടുകൾ തിരിച്ചെടുക്കുന്ന പ്രവർത്തനം ആർബിഐ ആരംഭിച്ചിരുന്നു. ഇതിനായി ഉപഭോക്താക്കൾക്ക് തൊട്ടടുത്തുള്ള ബാങ്കുകളിൽ പോയി നോട്ട് മാറ്റി വാങ്ങാൻ ആർബിഐ അവസരം നൽകിയിരുന്നു. സെപ്റ്റംബർ 1 വരെയുള്ള കണക്ക് അനുസരിച്ച് പുറത്തിറക്കിയതിൽ 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്.

അതേ സമയം ഇപ്പോഴും 2000 രൂപയുടെ നോട്ട് കൈവശം വെച്ചിരിക്കുന്നവർക്ക് ഇത് മാറ്റാനായി ആകെയുള്ള വഴി ആർബിഐയെ സമീപിക്കുക എന്നതാണ്. കേരളത്തിൽ നിലവിൽ കൊച്ചിയിലും തിരുവനന്തപുരത്തും ആർബിഐയുടെ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിൽ ലിസി ജംഷനിലും തിരുവനന്തപുരത്ത് ബേക്കറി ജംഷനിലുമാണ് ഈ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ 2000 രൂപ നോട്ട് മാറ്റണമെങ്കിൽ ഇവിടെ നിന്ന് മാത്രമാണ് ഇനി സാധ്യമാകു.
ഇനി 2000 നോട്ടിന്റെ ആവശ്യമില്ല എന്ന നിഗമനത്തില്‍ എത്തിയ സാഹചര്യത്തിലാണ് പിന്‍വലിക്കുന്നത് എന്ന് കേന്ദ്ര സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ നോട്ടുകൾ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂർത്തീകരിച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. "മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്തും ആർബിഐയുടെ 'ക്ലീൻ നോട്ട് പോളിസി'യുടെ അടിസ്ഥാനത്തിലാണ് കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചത്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016-ൽ 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ പുതിയ 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. നിരോധിച്ച പഴയ 500 രൂപയുടെ നോട്ടിന് പകരം പുതിയ 500 രൂപയും കേന്ദ്രം പുറത്തിറക്കിയിരുന്നു. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ പഴയ നോട്ടുകൾ നിരോധിച്ചത്. എന്നാല്‍ വിപണിയില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ ഏറെകുറെ തിരിച്ചുവന്നതോടെ സര്‍ക്കാര്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തു.
അതേ സമയം 2000 രൂപയുടെ നോട്ടുകൾ സാധാരണക്കാർക്ക് വലിയ തോതിൽ പ്രയോജനപ്പെട്ടിരുന്നില്ല. ഇതിനെ തുടർന്നും കേന്ദ്ര സർക്കാരിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ആഗസ്റ്റ് 31 വരെ ബാങ്കുകളില്‍ എത്തിയത് 3.32 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 നോട്ടുകളാണ്. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ വിപണിയില്‍ അടിയന്തരമായി പണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സർക്കാർ 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയത്.
1934ലെ ആര്‍ബിഐ നിയമത്തിലുള്ള സെക്ഷന്‍ 24(1) പ്രകാരം ആയിരുന്നു ഈ നീക്കം. 2000 രൂപയ്ക്ക് പിന്നാലെ പുതിയ 500, 200, 100, 50, 20, 10 എന്നീ നോട്ടുകളും ആർബിഐ പുറത്തിറക്കിയിരുന്നു. അതേ സമയം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടിന്റെ ക്രയവിക്രയം നടത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് നോട്ട് പിൻവലിക്കുന്ന കാര്യം ആർബിഐ അറിയിച്ചത്.
സെപ്തംബർ 30ന് ശേഷവും 2000 രൂപയുടെ കറൻസി നോട്ട് നിയമപരമായി തന്നെ നിലവിൽക്കും. എന്നാൽ ഇവ ഇടപാടുകൾക്കായി സ്വീകരിക്കാൻ സാധിക്കില്ല എന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. അതായത് ഒക്ടോബർ 1 മുതൽ ഈ നോട്ട് കൈവശം വെയ്ക്കുന്നതിന് കുഴപ്പം ഒന്നും ഉണ്ടായിരിക്കില്ല എന്നാൽ വെറും കടലാസ് കൈയ്യിൽ വെച്ചിരിക്കുന്നത് പോലെയെ ഇത് കൈവശം വെയ്ക്കാൻ സാധിക്കു. ഇത് മാറ്റിവാങ്ങാൻ ആർബിഐയെ തന്നെ സമീപിക്കേണ്ടി വരും.


Click it and Unblock the Notifications








