Apple IPhone: 15ാം വയസിൽ ലോകത്തിന്റെ നെറുകയിൽ; ആപ്പിൾ ഐഫോണുകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ
ആപ്പിൾ ഐഫോണുകൾ വിപണിയിൽ എത്തിയിട്ട് 15 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 2007 ജൂൺ 29നാണ് അമേരിക്കയിൽ ആദ്യമായി ഐഫോൺ വിൽപ്പനയ്ക്ക് എത്തിയത്. ഐഫോണുകളോടെ വരവോടെ മൊബൈൽ വ്യവസായം അടിമുടി മാറിയെന്നത് വെറും അതിശയോക്തിയല്ല. ആൻഡ്രോയിഡ് ഫോൺ നിർമാതാക്കൾ പോലും വിപണിയിൽ ഐഫോണുകൾക്കുള്ള ഫാൻ ഫോളോവിങും വിശ്വസ്തതയും നിഷേധിക്കില്ല. എകദേശം ഒന്നര പതിറ്റാണ്ടായി ലോകത്തെ ഏറ്റവും ജനപ്രിയവും മോഹിപ്പിക്കുന്നതുമായ smartphone ആയി ഐഫോണുകൾ ഒന്നാം സ്ഥാനത്ത് തുടരുന്നു ( IPhone ).

ലോകത്തെ പല വലിയ കമ്പനികളെക്കാളും വിറ്റ് വരവുള്ള ഒറ്റ ഉത്പന്നം കൂടിയാണ് Apple IPhone. മൈക്രോസോഫ്റ്റ്, നൈക്കീ, പി&ജി തുടങ്ങിയ കമ്പനികളേക്കാളും വിറ്റ് വരവ് ഐഫോണുകൾക്ക് ഉണ്ട്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആദ്യ നാല് സ്മാർട്ട്ഫോണുകളും ഐഫോണുകളാണ് ( കൌണ്ടർപോയിന്റ് റിസർച്ച് ഡാറ്റ പ്രകാരം ). 15ാം വയസിലെത്തി നിൽക്കുന്ന ഐഫോണുകളെക്കുറിച്ച് നിങ്ങൾക്കത്ര പരിചയമില്ലാത്ത ചില കാര്യങ്ങൾ നോക്കാം.

Apple IPhone: ഐഫോൺ - പേരിനെച്ചൊല്ലി കോടതി കയറിയ ആപ്പിൾ
ഐഫോൺ എന്ന പേരിനെച്ചൊല്ലി ആപ്പിൾ കോടതി കയറേണ്ടി വന്നിട്ടുണ്ട്. നെറ്റ്‌വർക്കിങ് ഭീമനായ സിസ്‌കോയാണ് ഐഫോൺ എന്ന പേര് ഉപയോഗിക്കുന്നത് തടയാൻ ആപ്പിളിനെതിരെ കേസ് കൊടുത്തത്. 2007ലായിരുന്നു സംഭവം. സിസ്‌കോയുടെ ഒരു ഡിവിഷനായ ലിങ്ക്‌സിസിന്റെ രജിസ്റ്റർ ചെയ്ത ട്രേഡ് മാർക്ക് ആണ് ഐഫോൺ എന്ന പേര്. 2000ത്തിൽ ഇൻഫോഗിയർ എന്ന കമ്പനി വാങ്ങിയപ്പോഴാണ് ലിങ്ക്‌സിസിന് ഐഫോൺ എന്ന പേരിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. ഐഫോൺ ട്രേഡ് മാർക്കിനെച്ചൊല്ലി ആപ്പിളുമായി ചർച്ചകൾ നടത്തി വരികയാണെന്നും ലോസ്യൂട്ടിൽ സിസ്കോ വ്യക്തമാക്കിയിരുന്നു. പിന്നീട് രണ്ട് കമ്പനികളും കേസ് ഒത്ത് തീർപ്പാക്കുകയും ചെയ്തു.

Apple IPhone: ഐഫോൺ പരസ്യങ്ങളിൽ സമയം എപ്പോഴും രാവിലെ 9:41 ആകാനുള്ള കാരണം
ഐഫോണുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങളിൽ ഫോണിലെ സമയം എപ്പോഴും 9.41 ആണ്. ഇതിനുള്ള കാരണം ആദ്യ ഐഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ 9 മണിക്ക് ആണ് ലോഞ്ച് അവതരണം സ്റ്റീവ് ജോബ്സ് തുടങ്ങിയത്. കൃത്യം 40 മിനുട്ടാണ് അവതരണത്തിന് നിശ്ചയിച്ചിരുന്നത്. അധികമായി ഒരു മിനുട്ട് കൂടി നൽകി. 9.41ന് ഡിവൈസ് അവതരിപ്പിക്കുകയും ചെയ്തു. 9.41ന് അവതരിപ്പിച്ച ഡിവൈസ് ആദ്യമായി സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഫോണിലെ സമയവും 9.41 എഎം ആയിരുന്നു. ഈ ട്രഡിഷൻ ആണ് ആപ്പിൾ ഇപ്പോഴും പിന്തുടരുന്നത്.

Apple IPhone: അവതരിപ്പിച്ചത് പ്ലാസ്റ്റിക് സ്ക്രീനുമായി, ലോഞ്ച് ചെയ്തത് ഗ്ലാസ് ഡിസ്പ്ലെയുമായി
2007 ജനുവരിയിൽ സ്റ്റീവ് ജോബ്‌സ് ഐഫോൺ അവതരിപ്പിച്ചത് 3.5 ഇഞ്ച് പ്ലാസ്റ്റിക് ഡിസ്‌പ്ലെയുമായാണ്. എന്നാൽ 2007 ജൂണിൽ ഐഫോൺ വിൽപ്പനയ്ക്ക് എത്തിയത്. ഗ്ലാസ് ഡിസ്പ്ലെയുമായിട്ടാണ്. മികച്ച സ്ക്രാച്ച് റെസിസ്റ്റൻസ്, ഒപ്റ്റിക്കൽ ക്ലാരിറ്റിഎന്നിവയ്ക്ക് വേണ്ടിയാണ് ഡിസ്പ്ലെ അപ്ഗ്രേഡ് ചെയ്തത് എന്ന് ആപ്പിൾ തങ്ങളുടെ ഐഫോൺ റിലീസ് നോട്ടിൽ പറഞ്ഞിരുന്നു. 5 മാസത്തെ അശ്രാന്ത പരിശ്രമം കൊണ്ടാണ് ആപ്പിളിലെ എഞ്ചിനീയർമാർ പ്ലാസ്റ്റിക് ഡിസ്പ്ലെ ഗ്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്തത്.

Apple IPhone: ആപ്പിളിന്റെ വരുമാനത്തിൽ പകുതിയിൽ അധികവും ഐഫോണിൽ നിന്ന്
2022ലെ രണ്ടാം പാദത്തിൽ 97.3 ബില്യൺ ഡോളറിന്റെ വരുമാനമാണ് ആപ്പിളിന് ഉണ്ടായിരുന്നത്. ഇതിൽ 52 ശതമാനവും ഐഫോണുകളുടെ വിൽപ്പനയിൽ നിന്നാണ് ലഭിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 സ്മാർട്ട് ഫോണുകളുടെ പട്ടികയിൽ അഞ്ച് എണ്ണവും ഐഫോൺ മോഡലുകളാണ്. ആദ്യ നാല് സ്ഥാനങ്ങളിലും ഐഫോണുകൾ മാത്രമാണ് ഉള്ളത്.

Apple IPhone: ഐഫോണിൽ നിന്നുള്ള ആദ്യത്തെ പ്രാങ്ക് കോൾ ചെയ്തത് സ്റ്റീവ് ജോബ്‌സ്
ഐഫോൺ ഉപയോഗിച്ച് ആദ്യമായി പ്രാങ്ക് കോൾ ചെയ്തത് ആപ്പിളിന്റെ സ്ഥാപകരിൽ ഒരാളായ സ്റ്റീവ് ജോബ്സ് തന്നെയാണ്. ലോകത്തെ ഏറ്റവും വലിയ കോഫീ ഹൌസ് ശൃംഖലയായ സ്റ്റാർബക്സിന്റെ സാൻ ൻസിസ്കോയിലെ ഒരു ഔട്ട്ലെറ്റിലേക്കായിരുന്നു ജോബ്സിന്റെ കോൾ. സ്റ്റാർബക്സ് കോൾ അറ്റൻഡ് ചെയ്തതോടെ 4,000 ലാറ്റേകളും ജോബ്സ് ഓർഡർ ചെയ്തു. എന്നാൽ വളരെപ്പെട്ടെന്ന് തന്നെ ഇതൊരു തമാശ കോളാണെന്നും വ്രോങ് നമ്പർ ആണെന്നും സ്റ്റീവ് ജോബ്സ് പറഞ്ഞു.

Apple IPhone: സ്ലൈഡ് ടു അൺലോക്ക് ഫീച്ചറിന് പ്രചോദനമായത് വിമാനത്തിലെ ബാത്ത്റൂം
ഐഫോണിന്റെ ഏറ്റവും സുപരിചിതമായ ഫീച്ചറുകളിൽ ഒന്നാണ് സ്ലൈഡ് ടു അൺലോക്ക്. ഇതിന് പ്രചോദനമായത് വിമാനങ്ങളിലെ ബാത്ത്റൂം ആണ്. ഡിസൈനർ ആയ അൻസുറസ് ന്യൂയോർക്കിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. ബാത്ത്റൂമിൽ പോയപ്പോൾ അവിടെ സ്ലൈഡ് ലോക്ക് കൊടുത്തിരിക്കുന്നതായി കണ്ടു. ഇതിൽ നിന്നാണ് "സ്ലൈഡ് ടു അൺലോക്ക്" ഫീച്ചർ എന്ന ആശയം ഉടലെടുത്തത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Apple IPhone: ഗൂഗിളിന്റെ പ്ലാനുകൾ പൊളിച്ച ഐഫോൺ
മൈക്രോസോഫ്റ്റിന്റെ മൊബൈൽ ഒഎസിനെ തോൽപ്പിക്കാൻ ഗൂഗിൾ കഠിന ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് ഐഫോണിന്റെ എൻട്രി. വളരെ രഹസ്യമായി ഒരു മൊബൈൽ പ്രോഡക്ട് ഗൂഗിൾ ഡെവലപ്പ് ചെയ്ത് കൊണ്ടിരിക്കുകയാരുന്നു അപ്പോൾ. അതെന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ന് ലോകത്തെ ഏറ്റവും ജനപ്രിയമായ മൊബൈൽ ഒഎസ് ആയ ആൻഡ്രോയിഡ് ആണ് ഗൂഗിളിന്റെ പണിപ്പുരയിലെ അന്നത്തെ സീക്രട്ട് പ്രോഡക്ട്. ഐഫോണുകൾ വിപണിയിൽ എത്തിയതിന് പിന്നാലെ അത്രയും നാൾ വികസിപ്പിച്ച ആൻഡ്രോയിഡ് ഒഎസ് ഗൂഗിൾ പൊളിച്ച് പണിയുകയും ചെയ്തു. ഐഫോൺ വന്നതോടെ ആൻഡ്രോയിഡ് ഫോണുകൾ പുറത്തിറങ്ങില്ലെന്ന് കരുതിയവർ പോലും ഗൂഗിളിലുണ്ട്.

Apple IPhone: ആപ്പിളിന്റെ ആദ്യത്തെ കൺമണി ഐഫോൺ അല്ല
ആപ്പിൾ വിൽപ്പനയ്ക്ക് എത്തിച്ച ആദ്യ ഫോൺ ആണ് ഐഫോൺ. എന്നാൽ ആപ്പിൾ നിർമിച്ച ആദ്യ ഫോൺ ഐഫോൺ അല്ല. ഐഫോണുകൾക്ക് മുമ്പ് സ്റ്റൈലസ് കൺട്രോൾഡ് ഇന്റർഫേസ് ഉണ്ടായിരുന്ന ഒരു ലാൻഡ് ലൈൻ ഫോണും ആപ്പിൾ ഡിസൈൻ ചെയ്തിരുന്നു. ഈ ഫോൺ പക്ഷെ ലോഞ്ചിന് എത്തിയിട്ടില്ല. 1983 ഐഫോൺ എന്നൊക്കെ ഈ ഡിവൈസിനെ വിളിക്കാറുണ്ട്.

Apple IPhone: ഐഫോണിന് മുമ്പേ വന്ന ഐപാഡ് ഐഡിയ
ഐപാഡുകളെക്കുറിച്ചാണ് ആപ്പിൾ ആദ്യം ചിന്തിച്ചിരുന്നത്. 2010ൽ നടന്ന ഓൾ തിംഗ്സ് കോൺഫറൻസിൽ ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് തന്നെയാണ് ഇക്കാര്യം വെളിപ്പടുത്തിയത്. ഡിവൈസുകളിലെ കീബോർഡുകൾ ഉപേക്ഷിക്കാൻ ഉള്ള ആശയം 2000ത്തിന്റെ തുടക്കത്തിൽ തന്നെ ഉണ്ടായതാണ്. മൾട്ടി ടച്ച് ഡിസ്പ്ലെ എന്നാണ് കമ്പനി ഈ സംവിധാനത്തെ വിളിച്ചിരുന്നത്. ഈ സൌകര്യം ഉപയോഗിച്ചുള്ള പ്രോട്ടോടൈപ്പ് ഡിവൈസ് സ്റ്റീവ് ജോബ്സിന്റെ മുമ്പിലേക്ക് വരികയുമുണ്ടായി. എന്നാൽ ഇതേ ആശയം ഉപയോഗിച്ച് ഐഫോൺ പുറത്തിറക്കാൻ അദ്ദേഹം തീരുമാനിച്ചു. ടാബ്ലെറ്റ് ഐഡിയ തത്കാലം പെട്ടിയിൽ വച്ച് പൂട്ടുകയും ചെയ്തു.

Apple IPhone: ഐഫോൺ 4എസ് പുറത്തിറക്കി ഒരു ദിവസത്തിനകം സ്റ്റീവ് ജോബ്‌സ് അന്തരിച്ചു
ഐഫോൺ 4എസ് പുറത്തിറക്കി ഒരു ദിവസത്തിനകം ആപ്പിൾ സഹസ്ഥാപകൻ ആയ സ്റ്റീവ് ജോബ്‌സ് അന്തരിച്ചു. സ്റ്റീവ് ജോബ്‌സിന്റെ നേതൃത്വത്തിലുള്ള അവസാന ഐഫോണായിരുന്നു അത്. അന്ന് മുതൽ കമ്പനി ടിം കുക്കിന്റെ മേൽനോട്ടത്തിലാണ്. ഐഫോൺ 4എസ് കമ്പനിയിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ ഡിവൈസുകളിൽ ഒന്നാണ്. 2011 ഒക്ടോബറിൽ പുറത്തിറക്കി 24 മണിക്കൂറിനുള്ളിൽ ആപ്പിൾ 1 മില്യണിൽ കൂടുതൽ iPhone 4s മോഡലുകൾ വിറ്റഴിച്ചിട്ടുണ്ട്.

Apple IPhone: ബഹിരാകാശത്തേക്ക് പോയ ഐഫോണുകൾ
ആതേ ബഹിരാകാശ ദൌത്യത്തിലും ആപ്പിൾ ഐഫോണുകൾ പങ്കാളികൾ ആയിട്ടുണ്ട്. 2011 ജൂലൈയിൽ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി നാസ രണ്ട് ഐഫോണുകൾ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ പരീക്ഷണങ്ങളെ സഹായിക്കാൻ വേണ്ടിയാണ് ഐഫോണുകൾ കൊണ്ട് പോയത്. STS 135 സ്‌പേസ് ഷട്ടിലിൽ ആണ് നാസ ഐഫോണുകൾ ബഹിരാകാശത്തേക്ക് അയച്ചത്.


Click it and Unblock the Notifications