ഐഫോൺ 14 നാടുകടന്നു! ചൈനയിൽനിന്ന് ചെന്നൈയിലേക്ക്; ഇന്ത്യയിൽ ഐഫോൺ 14 നിർമാണം ആരംഭിച്ച് പെഗാട്രോൺ
ആപ്പിൾ(apple) എന്നുകേട്ടാലേ ചിലർക്ക് രോമാഞ്ചം വരും. ഐഫോൺ(iPhone) എന്നു കേട്ടാലോ ചിലർക്ക് ആവേശം ഇരട്ടിയാകും. ലോകമെങ്ങും ആരാധകരുള്ള ബ്രാൻഡ് ആണ് ആപ്പിൾ എന്ന് നമുക്കറിയാം. ആപ്പിളിന്റെ ഐഫോൺ ആകട്ടെ സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിലെ രാജാവും. മറ്റു രാജ്യങ്ങളിൽ ഉള്ളതുപോലെ തന്നെ നിരവധി ഐഫോൺ ആരാധകരുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യയും.

എന്നാൽ ഇനി ഐഫോൺ ആരാധകരുടെ നാട് എന്നതിനപ്പുറം ഐഫോൺ നിർമാണത്തിൽ ചൈനയെ കടത്തിവെട്ടിയ നാട് എന്ന നിലയിലേക്ക് ഇന്ത്യ മാറുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആപ്പിളിന്റെ ഐഫോൺ നിർമാണ കരാറുകാരിൽ പ്രമുഖരായ പെഗാട്രോൺ എന്ന തായ്വാൻ ആസ്ഥാനമായുള്ള കമ്പനി തങ്ങളുടെ ഐഫോൺ 14 നിർമാണ യൂണിറ്റ് ചൈനയിൽ നിന്ന് ഇന്ത്യയിലെ ചെന്നൈയിലേക്ക് മാറ്റി എന്നുള്ള വാർത്തയാണ് ബ്ലൂം ബർഗ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ചൈനയിലെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറിയുള്ള ഷെങ്ഷോവിൽ കോവിഡിനെത്തുടർന്ന് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഉണ്ടായ പ്രതിസന്ധിയെ തുടർന്നാണ് പെഗാട്രോൺ ഇന്ത്യയിലേക്ക് താവളം മാറ്റിയത് എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് ഐഫോൺ 14 നിർമാണം മാറ്റിയ കാര്യം സ്ഥിരീകരിക്കാൻ ആപ്പിളോ പെഗാട്രോണോ തയാറായിട്ടില്ല. എങ്കിലും ഇതിനോടകം ഐഫോൺ അസംബ്ലിങ് ചെന്നൈയിൽ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ ലഭ്യമാകുന്നത്.

ആപ്പിൾ ഐഫോൺ 14 നിർമാണം ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് മാറ്റുന്ന രണ്ടാമത്തെ കമ്പനിയാണ് പെഗാട്രോൺ. ഫോക്സ്കോൺ ഗ്രൂപ്പ് നേരത്തെതന്നെ തങ്ങളുടെ ഐഫോൺ നിർമാണ യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റുകയും ഐഫോൺ 14 നിർമാണം തുടങ്ങുകയും ചെയ്തിരുന്നു. ആപ്പിളിന്റെ ഐഫോൺ നിർമാണ കരാറുകാരിൽ പ്രമുഖരാണ് ഫോക്സ്കോൺ ഗ്രൂപ്പ്. അമേരിക്കയും ചൈനയും തമ്മിൽ കലഹം രൂക്ഷമായ പശ്ചാത്തലത്തിൽ ഐഫോൺ നിർമാണം ചൈനയിൽനിന്ന് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ നേരത്തെ തന്നെ ആപ്പിൾ ആരംഭിച്ചിരുന്നു.

മുൻപ് ലോക്ക്ഡൗൺ ഉണ്ടായപ്പോൾ ഐഫോൺ നിർമാണത്തിൽ നേരിട്ട പ്രതിസന്ധികൾ കൂടി കണക്കിലെടുത്തുകൊണ്ടായിരുന്നു ആപ്പിളിന്റെ നീക്കം. ഇപ്പോൾ വീണ്ടും ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധി രൂക്ഷമായതോടെ ആണ് പെഗാട്രോൺ ഇന്ത്യയിലേക്ക് പ്രവർത്തനം മാറ്റിയത് എന്നതും ശ്രദ്ധേയമാണ്. എങ്കിലും ഐഫോണുകളിൽ ഭൂരിഭാഗവും ഇപ്പോഴും ചൈനയിൽ തന്നെയാണ് നിർമിക്കപ്പെടുന്നത്.

ഐഫോൺ നിർമാണത്തിന് ആവശ്യമായ ഘടകങ്ങളിൽ ഭൂരിഭാഗവും ചൈനയിലാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഐഫോൺ നിർമാണം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയാലും ഈ ഘടകങ്ങളെല്ലാം ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യേണ്ടിവരും. ഇതാണ് ഐഫോൺ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് മാറ്റുന്നതിൽ കരാർ കമ്പനികൾ നേരിടുന്ന പ്രധാന വെല്ലുവിളി. ചിപ് നിർമാണത്തിലുൾപ്പെടെയുള്ള ഈ മേധാവിത്വമാണ് ചൈനയുടെ കരുത്ത്.

എങ്കിലും ചൈനയുടെ ഐഫോൺ നിർമാണ മേധാവിത്വം നഷ്ടപ്പെട്ടാൽ അതിന്റെ ഗുണം ലഭിക്കുക ഇന്ത്യക്കാണ്. ചൈനയ്ക്ക് പകരം നിൽക്കാൻ കഴിയുന്ന രാജ്യമെന്ന നിലയിൽ കൂടുതൽ കമ്പനികളും കാണുന്നത് ഇന്ത്യയെ ആണ് എന്നതാണ് അതിനു കാരണം. പെഗാട്രോണിന്റെ വരവോടെ ഇന്ത്യയിൽ നിർമിക്കപ്പെടുന്ന ഐഫോണുകളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. തമിഴ്നാട്ടിലെ പെഗാട്രോണിന്റെ ഫാക്ടറിയിൽ 7,000 ലേറെ തൊഴിലാളികളാണ് ഉള്ളത്. ഇവിടെ നേരത്തെയും ഐഫോൺ നിർമാണം നടന്നിരുന്നു എങ്കിലും ഐഫോൺ 12 മോഡലുകളാണ് അസംബിൾ ചെയ്തിരുന്നത്.

ആപ്പിളിന്റെ തായ്വാൻ ആസ്ഥാനമായുള്ള ഏറ്റവും വലിയ കരാർ കമ്പനികളായ ഫോക്സ്കോൺ, പെഗാട്രോൺ, വിസ്ട്രൺ കോർപറേഷനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക പ്രോത്സാഹന പദ്ധതികളുടെ പിൻബലത്തിൽ കൂടിയാണ് ഇന്ത്യയിലേക്ക് തങ്ങളുടെ ഐഫോൺ നിർമാണം മാറ്റുന്നത്. ഇത് സൗത്ത് ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഐഫോണുകളുടെ കയറ്റുമതിക്കും ഏറെ സഹായകരമാണ് എന്നാണ് കമ്പനികൾ വിലയിരുത്തുന്നത്.

2017-ൽ വിസ്ട്രൺ ഗ്രൂപ്പ് ആണ് ആദ്യമായി ഇന്ത്യയിൽ ഐഫോൺ നിർമാണം ആരംഭിച്ചത്. നിലവിൽ ഇന്ത്യയിൽ ഐഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന വളരെ കുറവാണ്. ഐഫോണുകളുടെ ഉയർന്ന വിലയാണ് അതിന് മുഖ്യകാരണം. എങ്കിലും കോടിക്കണക്കിന് പേരുള്ള ഇന്ത്യയിൽ വരും കാലങ്ങളിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആപ്പിൾ. ഇന്റർനെറ്റ് കണക്ടിവിറ്റിയും മറ്റും വർധിക്കുകയും സാങ്കേതികമായി ഇന്ത്യ കൂടുതൽ മുന്നേറുകയും ചെയ്യുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ ഇന്ത്യയിൽ തങ്ങൾക്കും നല്ലകാലം വരും എന്നാണ് ആപ്പിളിന്റെ പ്രതീക്ഷ.


Click it and Unblock the Notifications