കഞ്ഞിയിൽ പാറ്റയിട്ടാൽ കണ്ടിരിക്കാൻ പറ്റില്ല; ഐഫോണിൽ ഇന്ത്യക്ക് പണി തരാൻ മുൻ സൈനികരെ രംഗത്തിറക്കാൻ ചൈന
ലോകത്തെ ഏറ്റവും വലിയ ഐഫോൺ ഉത്പാദകരാകാൻ ഇന്ത്യ അരയും തലയും മുറുക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ പ്ലാന്റ് ബെംഗളൂരൂവിന് സമീപം ഹൊസൂറിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു. നിലവിൽ ചൈനയാണ് ലോകത്തിന്റെ ഐഫോൺ ഫാക്റ്ററി. എന്നാൽ പ്രധാന iphone ഉത്പാദകരെല്ലാം ചൈനയിലെ സാഹചര്യങ്ങളിൽ അതൃപ്തരായിരിക്കുകയാണ്. ഇതിനേത്തുടർന്നാണ് ഐഫോണുകളുടെ ഉത്പാദനം കമ്പനികൾ ഇന്ത്യയിലേക്ക് മാറ്റുന്നത്.

ചുരുക്കിപ്പറഞ്ഞാൽ ചിരവൈരികളായ ചൈനയുടെ കഞ്ഞിയിയിൽ പാറ്റയിട്ടാണ് ഇന്ത്യയിൽ ഐഫോൺ ഉത്പാദനം വർധിപ്പിക്കുന്നത്. എന്നാൽ ഇത് കണ്ട് ചുമ്മാതിരിക്കാൻ ചൈനീസ് സർക്കാരിന് കഴിയുമോ. പ്രത്യേകിച്ചും എന്ത് തീരുമാനവും ഉരുക്കുമുഷ്ടിയോടെ നടപ്പിലാക്കാൻ കഴിയുന്ന ഒരു ഭരണകൂടത്തിന്. രാജ്യത്തെ ഐഫോൺ പ്രൊഡക്ഷൻ കൂട്ടാൻ വേണ്ടി വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് ചൈനീസ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെറ്ററൻ അഫയേഴ്സ് ബ്യൂറോ ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചെന്നാണ് റിപ്പോർട്ട്. വീ ചാറ്റിലാണ് ഇത് സംബന്ധിച്ച നിർദേശം വന്നത്. വിമുക്ത ഭടന്മാർ എല്ലായ്പ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കമാൻഡിന് കീഴിലാണെന്നാണ് വെറ്ററൻ അഫയേഴ്സ് ബ്യൂറോയുടെ നിലപാട്. ആവശ്യപ്പെടുമ്പോൾ അവർ ഹാജരാകണമെന്നും നിർദേശം വന്നതായി ബിബിസി പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.

ഐഫോൺ ഉത്പാദനം വർധിപ്പിക്കാൻ സൈനികരോ?
ഐഫോൺ ഉത്പാദനം കൂട്ടാൻ സൈനികരെ വിന്യസിക്കേണ്ടി വരുന്ന സാഹചര്യത്തിലേക്ക് ചൈനയെത്തിയതിന് പിന്നിൽ ആപ്പിളിന് വേണ്ടി മൊബൈൽ ഫോണുകൾ നിർമിക്കുന്ന കമ്പനികൾ പൂർണമായും രാജ്യം വിടുന്നത് ഒഴിവാക്കാനുള്ള ഗതികെട്ട അവസ്ഥയാണെന്ന് പറയാം. കൊവിഡിന്റെ രണ്ടാം വരവാണ് ചൈനയിലെ ഐഫോൺ ഫാക്റ്ററികളുടെ നട്ടെല്ല് ഒടിച്ചത്.

കൊവിഡ് വ്യാപനത്തെത്തുടർന്ന് ചൈനയിലെ ഷെങ്ഷോവിൽ രണ്ട് ലക്ഷത്തിൽ അധികം ജീവനക്കാർ ജോലിയെടുത്തിരുന്ന ഫോക്സ്കോൺ ( ഐഫോൺ ഉത്പാദകർ ) പ്ലാന്റ് അടച്ച് പൂട്ടലിന്റെ വക്കലായിട്ടുണ്ട്. ലോകത്തിന് ആവശ്യമായ 70 ശതമാനം ഐഫോണുകളും നിർമിക്കുന്നത് ഈ ഫാക്റ്ററിയിൽ ആണെന്നതാണ് ആഗോള ഐഫോൺ പ്രതിസന്ധിയുടെ പ്രധാന കാരണം.

കൊവിഡ് പ്രതിസന്ധി ശക്തമായതോടെ ഷെങ്ഷോ ഫാക്റ്ററി കൊവിഡ് ബബിളിനുള്ളിൽ ആക്കിയിരുന്നു. ഫാക്റ്ററിക്കുള്ളിൽ തന്നെ ക്വാറന്റൈൻ കേന്ദ്രങ്ങൾ അടക്കം തുറന്നെങ്കിലും രോഗബാധ പിടിച്ചുനിർത്താൻ കമ്പനിക്ക് കഴിഞ്ഞില്ല. ആശങ്കയും പരിഭ്രാന്തിയും പടർന്നതോടെ ജീവനക്കാരിൽ നല്ലരു ശതമാനവും ഫാക്റ്ററി വിടുകയും ചെയ്തു. വേലി ചാടിയും മറ്റും ജീവനക്കാർ രക്ഷപ്പെടുന്നതും കിലോമീറ്ററുകളോളം റോഡിലൂടെ നടന്ന് നീങ്ങുന്ന കാഴ്ചകൾ ആഗോള തലത്തിൽ വലിയ ചർച്ചയുമായിരുന്നു.

പിന്നാലെയാണ് വിരമിച്ച സൈനികരെ അടക്കം വിന്യസിക്കാൻ ഉള്ള ചൈനീസ് നീക്കം പുറത്ത് വരുന്നത്. ഐഫോൺ ഉത്പാദകർ രാജ്യം വിട്ട് ഇന്ത്യയിലേക്ക് പോകുന്നത് ചൈനയെ സംബന്ധിച്ചിടത്തോളം ഏറെ സാമ്പത്തിക നഷ്ടവും നാണക്കേടും സൃഷ്ടിക്കുന്ന കാര്യമാണ്. ഇന്ത്യയിൽ ഫോക്സ്കോൺ അടക്കമുള്ള ഐഫോൺ ഉത്പാദകർക്ക് ഉള്ള താത്പര്യവും ചൈനയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഉത്പാദനം വർധിപ്പിക്കാൻ ഓരോ ഗ്രാമത്തിൽ നിന്നും ഓരോരുത്തരെയെങ്കിലും ഫാക്റ്ററിയിലേക്ക് അയ്ക്കാൻ ഫോക്സ്കോൺ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അതേ സമയം ഇന്ത്യയിൽ ഐഫോൺ ഉത്പാദനം വർധിപ്പിക്കാനുളള സജീവമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ഫോക്സ്കോൺ തമിഴ്നാട്ടിലെ ഫാക്റ്ററിയിലെ ജീവനക്കാരുടെ എണ്ണം 70,000 ആയി ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് ആപ്പിൾ. 2023 മാർച്ച് മാസത്തോടെ മെയ്ഡ് ഇൻ ഇന്ത്യ പ്രോഡക്റ്റുകളുടെ കയറ്റുമതി 2,500 കോടിയിലേക്ക് ഉയർത്താനാണ് ആപ്പിളിന്റെ നീക്കം. കഴിഞ്ഞ വർഷം കയറ്റുമതി ചെയ്തതിന്റെ ഇരട്ടിയോളം വരുമിത്. നേരത്തെ ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കാൻ ആപ്പിൾ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഐഫോൺ 14 മോഡലും രാജ്യത്ത് തന്നെ നിർമിക്കുന്നുണ്ട്.


Click it and Unblock the Notifications