ആൻഡ്രോയിഡ് വിപണിയുടെ ഒരേയൊരു രാജാവ്; എഴുന്നെള്ളിപ്പ് എണ്ണം പറഞ്ഞ ഫീച്ചറുകളുമായി

അഹങ്കാരിയും കോടീശ്വരനായ പ്രതിനായകന്റെ മുമ്പിൽ നെഞ്ച് വിരിച്ച് നിൽക്കുന്ന സാധാരണക്കാരൻ, ഇത്തരം നായകസങ്കൽപ്പങ്ങളെ നാം സിനിമകളിൽ ഒരുപാട് കണ്ടിട്ടുണ്ട്. വില്ലന്റെ പണക്കൊഴുപ്പിനെ നെഞ്ചൂക്ക് കൊണ്ട് നേരിടുന്ന നായകന് വേണ്ടി കൈയ്യടിക്കാൻ നാം തയ്യാറാകുന്നതിന് പിന്നിൽ ഒരു ഐക്യപ്പെടലിന്റെ മനശാസ്ത്രവും ഒളിഞ്ഞിരിക്കുന്നു. സ്മാർട്ട്ഫോൺ വിപണിയിലും ഇത്തരമൊരു നായകൻ, വില്ലൻ പോരാട്ടം കാണാൻ കഴിയും. ചിലർക്ക് ഒരാൾ നായകനാകുമ്പോൾ മറ്റുള്ളവർക്ക് അയാൾ വില്ലനാകുന്നു. പറഞ്ഞ് വരുന്നത് ആൻഡ്രോയിഡുകളുടെ തമ്പുരാനായ സാംസങ് ഗാലക്സി എസ്23 അൾട്രയും ഐഫോണുകളുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ചാണ്. ഏറ്റവും പുതിയതും വില കൂടിയതുമായ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിപണിയിലേക്കെത്തുന്നത് ഐഫോണുകളോട് നേരിട്ടേറ്റ് മുട്ടാൻ വേണ്ടിയാണെന്നത് പ്രത്യേകിച്ച് പറഞ്ഞ് തരേണ്ടില്ലല്ലോ. കഴിഞ്ഞ വർഷം വിപണിയിൽ ഐഫോണുകൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കാൻ സാംസങ് ഗാലക്സി എസ് 22 അൾട്ര സ്മാർട്ട്ഫോണിന് കഴിഞ്ഞിരുന്നു. ഇപ്പോൾ എസ് 23 അൾട്രയെത്തുന്നത് പിൻഗാമിയുടെ പേരും പെരുമയും കാത്ത് സൂക്ഷിക്കാൻ വേണ്ടിക്കൂടിയാണ്.
Samsung Galaxy S23 Ultra: സാംസങ് ഗാലക്സി എസ്23 അൾട്ര

2023ൽ ഇത് വരെ പുറത്തിറങ്ങിയ ഏറ്റവും വില കൂടിയ പ്രീമിയം സ്മാർട്ട്ഫോണാണ് Samsung Galaxy S23 Ultra. സാംസങിന്റെ ലൈൻഅപ്പിൽ ഫോൾഡിന് പോലും ലഭിക്കാത്ത ഒരു സ്വീകാര്യത ഗാലക്സി എസ് സീരീസിലെ ഡിവൈസുകൾക്കുണ്ട്. ആ സ്വീകാര്യത തന്നെയാണ് എസ്23 അൾട്രയിലും കമ്പനി പ്രതീക്ഷിക്കുന്നത്. പറഞ്ഞ് വരുമ്പോൾ ഡിസൈനിലൊന്നും കാര്യമായ മാറ്റമില്ലാതെയാണ് എസ്23 അൾട്ര വരുന്നത്. റിയർ സൈഡിൽ ഫോൺ ഏറെക്കുറെ എസ്22 അൾട്രയെപ്പോലെ തന്നെയാണിരിക്കുന്നതും. എന്നാൽ ക്യാമറ, പെർഫോമൻസ് എന്നിവയിൽ മാറ്റങ്ങളുണ്ട്.
കൂടുതൽ ഫ്ലാറ്റ് ആയ ഡിസ്പ്ലെയാണ് പുതിയ എസ്23 അൾട്രയിൽ നൽകിയിരിക്കുന്നത്. സാംസങ് ഫോണുകളുടെ സവിശേഷതയായിരുന്ന കർവ്ഡ് എഡ്ജുകൾ ഈ ഫോണിലില്ല. മറ്റൊരു പ്രത്യേകത ഡിവൈസിലെ 200 എംപി ക്യാമറകളാണ്. ഇത്രയും മെഗാപിക്സൽ പാക്ക് ചെയ്ത് മറ്റൊരു ഫ്ലാഗ്ഷിപ്പ് ഫോണുകളും എത്തുന്നില്ലെന്ന് ആലോചിക്കണം. മിക്കവാറും ഡിവൈസുകളും 108 എംപി അല്ലെങ്കിൽ 50 എംപി പ്രൈമറി ക്യാമറകളുമായാണ് വരുന്നത്. മെഗാപിക്സലുകൾ കൂടിയത് കൊണ്ട് ഫോണിന്റെ ക്യാമറ പെർഫോമൻസ് നന്നാവണമെന്നുമില്ല. ഇത് അറിയാത്ത കമ്പനിയൊന്നുമല്ല സാംസങ്. മെച്ചപ്പെട്ട ക്യാമറ പെർഫോമൻസ് കമ്പനി പുതിയ എസ്23 അൾട്രയിൽ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
പുതിയ ആസ്ട്രോ ഫോട്ടോഗ്രാഫി മോഡ് ലോ ലൈറ്റ് സാഹചര്യങ്ങളിൽ പോലും കൂടുതൽ മെച്ചപ്പെട്ട വീഡിയോകളും സെൽഫികളുമൊക്കെ പകർത്താൻ സഹായിക്കുന്നു. ഒരു പടം എടുക്കുമ്പോൾ അത് ഏത് റെസല്യൂഷനിലായിരിക്കണമെന്ന് തീരുമാനിക്കുന്ന അഡാപ്റ്റീവ് പിക്സൽസ് സാങ്കേതികവിദ്യയും ഡിവൈസിലുണ്ട്. ലളിതമായി പറഞ്ഞാൽ 200 എംപി ക്യാമറ ഉപയോഗിച്ച് 12 എംപി, 50 എംപി, 200എംപി സൈസുകളിൽ ഷൂട്ട് ചെയ്യാൻ കഴിയും. ലൈറ്റിങ് എങ്ങനെയുണ്ടെന്നതിന് അനുസരിച്ച് ക്യാമറ തന്നെ റെസല്യൂഷൻ സെലക്റ്റ് ചെയ്യും.

സോഫ്റ്റ്വെയർ സൈഡിലും നിരവധി ട്വീക്കുകൾ കമ്പനി കൊണ്ട് വന്നിട്ടുണ്ട്. ഡിവൈസിൽ നൽകിയിരിക്കുന്ന ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റ് കസ്റ്റമൈസ്ഡ് ആണെന്നാണ് സാംസങ് പറയുന്നത്. വൺപ്ലസ്, ഷവോമി തുടങ്ങിയ കമ്പനികളുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളിലും ഈ ചിപ്പ്സെറ്റ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ എസ്23 സ്മാർട്ട്ഫോണിലെ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റ് മറ്റ് ഫോണുകളിലുള്ള സമാന ചിപ്പ്സെറ്റിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും. റേ ട്രേസിങ് പോലെ ഇത് വരെ ഫോണുകളിൽ ലഭിക്കാത്ത ഗെയിമിങ് ഫീച്ചറുകളും എസ്23 അൾട്രയിൽ നൽകിയിട്ടുണ്ട്. ഗെയിമിന്റെ സൈസിനും മറ്റ് ഘടകങ്ങൾക്കും അനുസരിച്ച് പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യാൻ കഴിയുന്ന എഐ സജ്ജീകരണവും ഫോണിലുണ്ട്.

ഡിവൈസിന്റെ ബാറ്ററി സൈസ് ( 5000 mAh ) കൂട്ടിയിട്ടില്ലെങ്കിലും കൂടുതൽ ബാറ്ററി ലൈഫ് കിട്ടാനായി നിരവധി കസ്റ്റമൈസേഷനുകളും ഡിവൈസിൽ കൊണ്ട് വരുന്നുണ്ട്. വീഡിയോ സ്ട്രീമിങ് ചെയ്യുമ്പോഴടക്കം ബാറ്ററി ഡ്രെയിൻ ആവുന്നത് തടയുകയാണ് ലക്ഷ്യം. ഇതിനായി ഗൂഗിളുമായി വരെ കമ്പനി സഹകരിക്കുന്നുണ്ട്. 5ജി സേവനങ്ങൾ ലോഞ്ച് ചെയ്ത് കൊണ്ടിരിക്കുന്ന ഇക്കാലത്ത് ബാറ്ററി ശേഷി നിർണായകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എസ്23 അൾട്ര വിപണിയിൽ എത്തുന്നത് അത്ര നല്ലൊരു സമയത്തല്ലെന്നത് ശ്രദ്ധേയമാണ്. ആഗോള തലത്തിൽ തന്നെ സ്മാർട്ട്ഫോൺ വിപണി പ്രതിസന്ധി നേരിടുന്ന സമയം. ലോകം മാന്ദ്യത്തിലാണെന്ന് സാമ്പത്തിക രംഗം സൂചനകൾ നൽകുന്നുമുണ്ട്. പുതിയൊരു ഫോൺ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ യൂസേഴ്സിന് ഈ സമയത്ത് കഴിയുമോയെന്നത് പോലും ഉറപ്പില്ല. പിന്നെയാണ് ഒരു ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങുന്നത്. എന്തായാലും ആദ്യം പറഞ്ഞത് പോലെ സാംസങ് ഗാലക്സി എസ്23 അൾട്ര സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവരും നിരവധിയുണ്ട്. പുതിയ ഫോണിനോട് വിപണി എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.


Click it and Unblock the Notifications