ഐഫോൺ 15: ഇന്ത്യക്കും അഭിമാനിക്കാൻ വകയുണ്ട്! ചൈനയ്ക്കൊപ്പം വളരുന്ന ഇന്ത്യയുടെ അടയാളം അതിലുണ്ട്!
ലോകം കാത്തിരുന്ന ഐഫോൺ 15 സീരീസ് അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. വിൽപ്പന അധികം വൈകാതെ ആരംഭിക്കും. മുൻകാലങ്ങളിലെ ഐഫോൺ ലോഞ്ച് പോലെയല്ല, ഇന്ത്യക്ക് ഇത്തവണത്തെ ഐഫോൺ 15 ലോഞ്ച് ഏറെ സ്പെഷ്യൽ ആയിരുന്നു. കാരണം ഇത്തവണ ലോഞ്ച് ചെയ്ത ഐഫോണിൽ ഇതാദ്യമായി ഇന്ത്യയുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.
ഐഫോൺ 15 വിൽപ്പന ആരംഭിക്കുമ്പോൾ ലോകത്തിന്റെ കൈകളിലേക്ക് എത്തുന്നതിൽ ഇന്ത്യയിൽ നിർമിച്ച ഐഫോൺ 15 മോഡലും ഉണ്ടാകും. കാരണം ലോഞ്ചിന് മുൻപ് തന്നെ ഐഫോൺ 15 മോഡൽ നിർമാണം ഇന്ത്യയിൽ ആരംഭിച്ചിരുന്നു. ഇതാദ്യമായാണ് ലോഞ്ചിന് മുൻപ് ഒരു ഐഫോൺ മോഡൽ ഇന്ത്യയിൽ നിർമിക്കപ്പെടുന്നത്.

ഐഫോൺ നിർമാണത്തിൽ ചൈനയ്ക്ക് എതിരാളിയായി ഇന്ത്യ വളരുന്നതിന്റെ അടയാളമായാണ് ഇന്ത്യയിൽ നിർമിച്ച പുതിയ ഐഫോൺ 15 മോഡൽ. ചൈനയെ അപേക്ഷിച്ച് ഐഫോൺ നിർമാണത്തിൽ ഇന്ത്യ ഇപ്പോഴും ഏറെ പിന്നിലാണ്. എന്നാൽ ചൈനയുമായി ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ അകലം ഈ വർഷം കാര്യമായി കുറയും എന്ന് വിലയിരുത്തപ്പെടുന്നു.
ലോഞ്ച് മുതൽ തന്നെ വിപണിയിൽ ലഭ്യമാകുന്ന ആദ്യത്തെ ഇന്ത്യൻ നിർമ്മിത ആപ്പിൾ സ്മാർട്ട്ഫോണാണ് ഐഫോൺ 15. ഐഫോൺ നിർമാണത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതിയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഐഫോൺ നിർമാണം ആരംഭിക്കുന്നത് 2017ൽ ആണ്. അന്നുമുതൽ ഇതുവരെ ലോഞ്ച് കഴിഞ്ഞ് ഏറെ നാളുകൾ കഴിഞ്ഞാണ് ഇന്ത്യയിൽ ഐഫോണുകൾ നിർമിച്ചിരുന്നത്.
പിന്നീട് പടിപടിയായി ഇതിൽ മാറ്റം ഉണ്ടായി. കഴിഞ്ഞ വർഷം മറ്റ് ചില പഴയ മോഡലുകൾക്കൊപ്പം ഐഫോൺ 14 മോഡലും ഇന്ത്യയിൽ നിർമിക്കപ്പെട്ടു. എന്നാൽ, ആപ്പിളിന്റെ കരാർ കമ്പനികളിലൊന്നായ ഫോക്സ്കോൺ ഇന്ത്യയിലെ തങ്ങളുടെ ഐഫോൺ ഫാക്ടറി സൗകര്യങ്ങൾ വിപുലപ്പെടുത്തിയതോടെ ഐഫോൺ 15 നിർമാണവും ഇന്ത്യയെ തേടിയെത്തി.
അങ്ങനെ ചരിത്രയ്യിലാദ്യമായി ഇത്തവണ ലോഞ്ചിന് മുൻപ് തന്നെ പുതിയ ഐഫോൺ നിർമിക്കാനുള്ള അവസരം ഇന്ത്യക്ക് സ്വന്തമായി. എന്നാൽ സാധാരണ ഐഫോൺ 15 മാത്രമാണ് ഇന്ത്യയിൽ നിർമിക്കപ്പെടുന്നത്. മറ്റ് മോഡലുകൾ നിർമിക്കാനുള്ള അവസരം ഇന്ത്യക്ക് ഇപ്പോഴും അന്യമാണ്. എന്നാൽ ആപ്പിൾ തന്നെ മുൻകൈയെടുത്ത് തങ്ങളുടെ പ്രോഡക്ടുകളുടെ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് മാറ്റാൻ നീക്കം നടത്തുന്നു.
ഇത് ഇന്ത്യക്ക് കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കുന്നു. പ്രോ മോഡലുകൾ നിർമിക്കുന്നതിനുള്ള അവസരം ഇന്ത്യയെ തേടി എത്താത്തതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വിതരണ ശൃംഖലയിലെ പോരായ്മയാണ്. ആപ്പിൾ ഇതിനകം ചൈനയിൽ ശക്തമായ വിതരണ ശൃംഖല കെട്ടിപ്പടുത്തിട്ടുണ്ട്. ചൈനയിൽ ഏറെ നാളായി പ്രവർത്തിക്കുന്നതിനാൽ ചിലവ്, സ്കെയിൽ, ലഭ്യത എന്നിവ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാൻ ആപ്പിളിന് കഴിയുന്നു.
എന്നാൽ ഇന്ത്യ ഐഫോൺ നിർമാണത്തിൽ താരതമ്യേന പുതുമുഖമാണ്. അതിനാൽത്തന്നെ ചില പോരായ്മകളും നേരിടുന്നു. ഫോക്സ്കോൺ പോലുള്ള കമ്പനികൾ ഇപ്പോൾ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ മുന്നേറ്റം പ്രകടമാകുന്നുണ്ട്. വിതരണ ശൃഖല മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ചൈനയ്ക്കൊപ്പം എത്താൻ ഇന്ത്യക്ക് രണ്ട് വർഷമെങ്കിലും എടുക്കും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഐഫോൺ നിർമാണത്തിൽ ഇന്ത്യക്കുള്ള മറ്റൊരു പോരായ്മ ചിപ്പ് അടക്കം എല്ലാ അസംസ്കൃത ഘടകങ്ങളും ഇറക്കുമതി ചെയ്യേണ്ടിവരുന്നു എന്നതാണ്. ചൈന ചിപ്പ് നിർമാണത്തിലടക്കം സ്വയം പര്യാപ്തമാണ്. എന്നാൽ ഈ വിഷയത്തിലും അധികം വൈകാതെ ചൈനയ്ക്കൊപ്പം എത്താൻ ആവശ്യമായ നീക്കങ്ങൾ ഇപ്പോൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ഒരു ദശാബ്ധത്തിനുള്ളിൽ ഈ വിടവ് നികത്തപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സർക്കാരിന്റെ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതി രാജ്യത്തെ സ്മാർട്ട്ഫോൺ നിർമാണത്തിന് മൊത്തത്തിൽ ഒരു ഉത്തേജനം നൽകുന്നതായി ഈ രംഗത്തുള്ളവർ പറയുന്നു. ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾ നിർമിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം ഒരുക്കാൻ ഇത് ഏറെ സഹായിക്കുന്നു എന്നാണ് വിലയിരുത്തൽ. സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണുകൾ ഇന്ത്യയിൽ നിർമ്മിച്ചു എന്നത് ശ്രദ്ധേയമാണ്.

ഉൽപ്പാദനത്തിനൊപ്പം പുതിയ ഐഫോൺ മോഡലുകളുടെ വിൽപ്പനയിൽ ഉണ്ടാകുന്ന പുരോഗതിയും രാജ്യത്തെ ഐഫോൺ നിർമാണത്തിന്റെ വളർച്ചയിൽ ഒരു പങ്കുവഹിക്കുന്നു. പ്രോ മോഡലുകൾ ഇന്ത്യയിൽ അധികം വിൽക്കപ്പെടുന്നില്ല എന്നതും ആപ്പിൾ ഇന്ത്യയിൽ തങ്ങളുടെ ഐഫോൺ പ്രോ മോഡലുകൾ നിർമ്മിക്കാത്തതിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയിലെ ഐഫോൺ വിൽപ്പനയുടെ അഞ്ചിലൊന്നിൽ താഴെയാണ് പ്രോ ഐഫോണുകളുടെ വിഹിതം.
വളരെ കുറഞ്ഞ അളവിൽ മാത്രം പ്രോ മോഡലുകൾ മതി എന്നതിനാൽ ഇവയുടെ വിതരണ ശൃംഖല വിപുലീകരിക്കുന്നതിനേക്കാൾ ഇറക്കുമതി ചെയ്യുന്നതാണ് ആപ്പിളിന് കൂടുതൽ സൗകര്യം. അതേസമയം ഇന്ത്യയിൽ ഐഫോൺ നിർമാണം മെച്ചപ്പെട്ടിട്ടും വിലയിൽ അതിന്റെ പ്രയോജനം ഇന്ത്യക്കാർക്ക് ലഭിക്കുന്നില്ല എന്ന പരാതി പൊതുവെ ഉയരുന്നുണ്ട്.
ചൈനയെക്കാൾ കുറഞ്ഞ ചിലവിൽ ഐഫോൺ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് ഇന്ത്യ വളർന്നിട്ടില്ല. എന്നാൽ ഇന്ത്യയിൽ ഐഫോൺ വിൽപ്പന വർധിക്കുന്നുമുണ്ട്. യുഎസ്, യുഎഇ അടക്കമുള്ള രാജ്യങ്ങളിലുള്ളതിനെക്കാൾ വളരെ ഉയർന്ന വിലയിലാണ് ഇന്ത്യയിൽ ഐഫോണുകൾ വിൽക്കുന്നത്. ഐഫോൺ കയറ്റുമതി 10 മില്യൺ യൂണിറ്റ് പിന്നിട്ടാൽ ഒരുപക്ഷേ, രണ്ട് വർഷത്തിനുള്ള ആപ്പിൾ ഐഫോൺ വില പരിഷ്കരിച്ചേക്കും.


Click it and Unblock the Notifications








