Smartphone Price: കയറി കയറി ചന്ദ്രനിലെത്തുമോ? അടുത്ത വർഷവും സ്മാർട്ട്ഫോണുകൾക്ക് വില കൂടും
കൊവിഡ് കാലമൊക്കെ കഴിഞ്ഞ് വരുന്നു. പതുക്കെ ഡിവൈസുകൾക്കും ഗാഡ്ജറ്റുകൾക്കും ഒക്കെ വില കുറയും. ഈ വർഷം കഴിയുമ്പോഴേക്കും വില കുറഞ്ഞ, ഫീച്ചർ റിച്ചായ അടിപൊളി 5ജി ഫോൺ ഒരെണ്ണം വാങ്ങണം. എന്തൊക്കെ മനോഹര സ്വപ്നങ്ങൾ ആണല്ലേ...? എന്നാൽ കേട്ടോ ഇതൊന്നും നടക്കാൻ പോകുന്നില്ല. അടുത്ത വർഷവും സ്മാർട്ട്ഫോണുകൾക്കൊക്കെ പണ്ടാര വിലയായിരിക്കും. വല്ല ടോർച്ച് സെറ്റും വാങ്ങിയാൽ കീശ കാലിയാവില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത് ( Smartphone ).

സ്മാർട്ട്ഫോണുകൾക്ക് ഇപ്പോഴേ വലിയ വിലയാണ് കമ്പനികൾ ഈടാക്കുന്നത്. 5ജി ഡിവൈസ് ആണെങ്കിൽ പറയുകയും വേണ്ട. ബാക്കിയുള്ള ഫീച്ചറുകൾ എല്ലാം വെട്ടിക്കുറയ്ക്കുകയും ചെയ്യും, വലിയ പ്രൈസ് ടാഗ് ഒട്ടിക്കുകയും ചെയ്യും. അടുത്ത വർഷവും കാര്യങ്ങൾ എല്ലാം ഇങ്ങനെയൊക്കെ തന്നെയായിരിക്കും എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

കൊവിഡ് കാലം തുടങ്ങിയപ്പോൾ തൊട്ട് കേൾക്കാൻ തുടങ്ങിയ ചിപ്പ് ക്ഷാമം ഇനിയും മെയിൻ വില്ലൻ റോളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ചിപ്പുകൾക്ക് ഒപ്പം മറ്റ് മൊബൈൽ കമ്പോണന്റ്സിനും വില കൂടി വരികയാണ്. ചിപ്പുകളുടെ വില ഇനിയും കൂടുമെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. ( വില കൂട്ടാൻ കമ്പനികൾ കാരണങ്ങൾ ഒരുപാട് കണ്ടെത്തുമെന്നത് അത്ര രഹസ്യമൊന്നും അല്ലല്ലോ )

ടിഎസ്എംസി ചിപ്പുകളുടെ വില ഉയർത്തുമോ?
ലോകത്തെ ഏറ്റവും വലിയ സെമി കണ്ടക്ടർ ചിപ്പ് നിർമാതാവാണ് തായ്വാൻ സെമി കണ്ടക്ടർ കമ്പനി ( ടിഎസ്എംസി ). ആഗോള ചിപ്പ്സെറ്റ് മാർക്കറ്റിന്റെ 54 ശതമാനവും കയ്യിലുള്ള ടിഎസ്എംസി ചിപ്പുകളുടെ വില കൂട്ടിയാൽ അത് ലോകത്തെ മിക്കവാറും സ്മാർട്ട്ഫോൺ വിപണികളെയും ബാധിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. പ്രത്യേകിച്ച് ഇന്ത്യയുൾപ്പെടുന്ന ഏഷ്യ-പസഫിക് മേഖലയെ.

ടിഎസ്എംസിക്ക് റോ മെറ്റീരിയൽസ് സപ്ലൈ ചെയ്യുന്ന പ്രധാനപ്പെട്ട കമ്പനിയാണ് ജപ്പാനിലെ ഷോവെ ഡെങ്കോ കെ കെ. ഷോവ തങ്ങളുടെ പ്രോഡക്ടുകളുടെ വില ഉയർത്തുമെന്നും ലാഭകരമല്ലാത്ത പ്രോഡക്ട് ലൈനുകൾ നിർത്തലാക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നാൽ സ്വാഭാവികമായും ചിപ്പുകളുടെ നിർമാണച്ചിലവും കൂടും.

അതിനാൽ ചിപ്പുകൾ പഴയ വിലയ്ക്ക് വിൽക്കാൻ ടിഎസ്എംസിക്ക് കഴിയാതെ വരും. ലാഭമില്ലാതെ കച്ചവടം ചെയ്യാൻ ഏതെങ്കിലും സ്വകാര്യ കമ്പനി തയ്യാറാകുമെന്ന് തോന്നുന്നുണ്ടോ? അപ്പോൾ ഉറപ്പായും 2023ലും കമ്പനി ചിപ്പുകളുടെ വില ഉയർത്തുമെന്ന കാര്യത്തിൽ തർക്കമില്ല. സെമി കണ്ടക്ടർ ചിപ്പ് വിപണിയിലെ ടിഎസ്എംസിയുടെ അപ്രമാദിത്വവും എതിരാളികളുടെ കുറവും ധൈര്യപൂർവം വില കൂട്ടാൻ കമ്പനിയെ സഹായിക്കുന്നു.

ഇതാദ്യമായല്ല ചിപ്പ്സെറ്റുകളുടെ വില കൂടുന്നത് എന്ന് അറിയാമല്ലോ. 2022ൽ തന്നെ ഒന്നിൽ കൂടുതൽ തവണ ചിപ്പുകളുടെ വില കൂട്ടിയിരുന്നു. കൊവിഡ് മഹാമാരിയും ലോക്ക്ഡൌണുകളും സൃഷ്ടിച്ച അനിശ്ചിതാവസ്ഥയും വിതരണ ശൃംഖലകളിലെ പ്രശ്നനങ്ങളും മുതൽ റഷ്യയുടെ ഉക്രൈൻ അധിനിവേശവും വരെ മറ്റ് കമ്പോണന്റുകളുടെയും ചിപ്പ്‌സെറ്റുകളുടെയും വില വർധിക്കാൻ ഉള്ള കാരണങ്ങളായി ഉയർത്തിക്കാട്ടുന്നുണ്ട്.

കാരണങ്ങൾ റഷ്യ ബോംബിട്ടതോ, കാക്ക മലർന്ന് പറന്നതോ, അന്റാർട്ടിക്കയിൽ ഐസ് ഉരുകിയതോ ഒക്കെയാകാം. ചിപ്പിന് വില കൂടിയാൽ സ്മാർട്ട്ഫോണുകളുടെയും ഇലക്ട്രോണിക് ഡിവൈസുകളുടെയും വിലയും ഒപ്പം കൂടും എന്നതാണ് യഥാർഥ പ്രശ്നം. ചിപ്പിന് വില കൂടിയത് കൊണ്ട് ഉണ്ടാകുന്ന നഷ്ടം ഞങ്ങൾ സഹിക്കുമെന്ന് ഒരു സ്മാർട്ട്ഫോൺ / ഇലക്ട്രോണിക്സ് കമ്പനിയും നിലപാട് എടുക്കില്ലല്ലോ.

ചിപ്പ്സെറ്റിന്റെ വില കൂടുന്നത് ആത്യന്തികമായി ഉപയോക്താക്കളെ തന്നെയാണ് ബാധിക്കുക. ഗാഡ്ജറ്റുകൾക്കും ഇലക്ട്രോണിക് ഡിവൈസുകൾക്കും സ്മാർട്ട്ഫോണുകൾക്കും എല്ലാം സാധാരണ യൂസേഴ്സ് കൂടുതൽ വില നൽകേണ്ടി വരും. ചിപ്പുകളുടെ വില ഉയരുമ്പോഴും ഫോണുകളുടെയും മറ്റും വിൽപ്പന കുറയാതിരിക്കാൻ ഉള്ള മറ്റ് തന്ത്രങ്ങളും കമ്പനികൾ പുറത്തിറക്കും. ഇതും യൂസേഴ്സിന് നല്ലതല്ല.

വില ഉയർത്തുന്നില്ലെങ്കിൽ ഫീച്ചറുകളും ക്വാളിറ്റി കമ്പോണന്റ്സും ഒക്കെ വെട്ടിക്കുറയ്ക്കുക എന്നത് തന്നെയാകും ഡിവൈസ് മാനുഫാക്ചേഴ്സിന്റെ നയം. ഇതിൽ ഏത് രീതിയാകും കമ്പനികൾ പിന്തുടരുകയെന്നത് കാത്തിരുന്ന് തന്നെ കാണണം. ചിപ്പുകളുടെ വില കൂട്ടുമെന്ന് പ്രധാന ചിപ്പ് നിർമാതാക്കളായ ടിഎസ്എംസിയും ( 54 ശതമാനം വിപണി വിഹിതം ) സാംസങും ( 15 ശതമാനം വിപണി വിഹിതം ) തങ്ങളുടെ കസ്റ്റമേഴ്സിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

സെമി കണ്ടക്ടർ മേഖലയുടെ സാധ്യതകൾ തുറക്കാൻ ഇന്ത്യ
സെമി കണ്ടക്ടർ ഉത്പാദന മേഖലയിലെ അനന്ത സാധ്യതകളിൽ കണ്ണ് വയ്ക്കുകയാണ് ഇന്ത്യ. സെമി കണ്ടക്ടർ മേഖലയിലെ ഭീമന്മാരെ രാജ്യത്തേക്ക് ക്ഷണിക്കുക എന്നതാണ് ഇന്ത്യയുടെ നയം. ഇതിനായി അടിസ്ഥാന സൌകര്യങ്ങൾ സജ്ജീകരിക്കുന്ന പ്രവർത്തനവും തുടരുകയാണ്. സ്മാർട്ട്ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിർമാണം പൂർണമായും രാജ്യത്തിന് അകത്ത് തന്നെ നടക്കുന്ന വിധത്തിൽ ഉത്പാദന മേഖലയെ പരുവപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പിഎൽഐ ( പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് ) സ്കീം പ്രകാരമാണ് സെമി കണ്ടക്ടർ മേഖലയിലേക്കും സ്ഥാപനങ്ങളെ ആകർഷിക്കുന്നത്. ടിവി നിർമാണം, സെമി കണ്ടക്ടർ നിർമാണം, ഡിസ്പ്ലെ നിർമാണം, സ്മാർട്ട്ഫോൺ നിർമാണം എന്നിങ്ങനെ ഡിജിറ്റൽ മേഖലയുമായി ബന്ധപ്പെട്ട പലതരം വ്യവസായ സ്ഥാപനങ്ങളെയാണ് പിഎൽഐ സ്കീം പ്രകാരം രാജ്യം ക്ഷണിക്കുന്നത്.


Click it and Unblock the Notifications








