ആപ്പിളിന്റെ വരവിൽ ഗ്യാലക്സി കുലുങ്ങിയോ? ഐഫോൺ 14 പ്രോ- ഗ്യാലക്സി എസ് 22 അൾട്ര മത്സരത്തിന്റെ ഫലം ഇങ്ങനെ...
നാട്ടിലെ രണ്ടു പ്രധാന മല്ലന്മാർ ഏറ്റുമുട്ടിയാൽ ആരു ജയിക്കും. ചില മലയാള സിനിമകളിലെ സംഭവങ്ങളെ ഓർമിപ്പിക്കുന്ന ചോദ്യം അല്ലേ?. നിസാരമാണെങ്കിലും മലയാളികൾക്കു മാത്രമല്ല, ഏതാണ്ട് ഏല്ലാ മനുഷ്യർക്കും അറിയാൻ താൽപര്യമുള്ള ഒരു ചോദ്യമാണത്. കേമനാര്? രണ്ടു പേർ തമ്മിൽ തല്ലുന്നതു കാണാണുള്ള ആഗ്രഹം കൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം എന്നു ചിലർ പറയുമെങ്കിലും മറ്റു ചിലർ അതിനെ സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കും.

ശക്തി തെളിയിക്കുക എന്നത് ബലവാന്റെ ആഗ്രഹമാണ്. തന്നെ ജയിക്കാൻ ആരും ഉണ്ടാവരുത് എന്നവർ ആഗ്രഹിക്കും. മത്സര ബുദ്ധി ഉള്ളവർ ആണല്ലോ മനുഷ്യർ. പൊതുവെ എല്ലാവരിലും ഈ മത്സരബുദ്ധി കാണും. എന്നാൽ ശക്തർ അത് കൂടുതലായി പ്രകടപ്പിക്കുകയും മറ്റുള്ളവർ നിശബ്ദത പാലിക്കുകയും ചെയ്യും. എല്ലാ രംഗങ്ങളിലും ഈ മത്സര ബുദ്ധിയുണ്ട്. കാരണം അവിടങ്ങളിലെല്ലാം മനുഷ്യരുണ്ട് എന്നതു തന്നെ.

മനുഷ്യന്റെ ഈ മത്സര ബുദ്ധി ടെക് ലോകത്തും പലവിധത്തിൽ തെളിഞ്ഞുവരാറുണ്ട്. എന്നാൽ ടെക് ലോകത്ത് വമ്പൻ ഭീമന്മാർ തമ്മിൽ മികവുറ്റ ഉൽപ്പന്നങ്ങൾ ഇറക്കിയാണ് മത്സരിക്കുക എന്നുമാത്രം. ഇപ്പോൾ എങ്ങും സംസാരം ആപ്പിൾ ഇവന്റും ഐഫോൺ ലോഞ്ചും ആണ്. ആപ്പിളിന്റെ ആരാധകർ ലോകമെമ്പാടുമുണ്ട് എന്നതും ഈ സജീവ ആപ്പിൾ ചർച്ചയ്ക്ക് പിന്നിലുണ്ട്. എന്നാൽ ഇവിടെ വിഷയം കമ്പനികൾ അല്ല, അവരുടെ ഉത്പന്നങ്ങളാണ്.

ആപ്പിളിനെ വെല്ലാൻ ആരുണ്ട് എന്ന ചോദ്യം മുഴക്കി കളം നിറഞ്ഞിരിക്കുകയാണ് ഐഫോൺ ഫാൻസ്. സെപ്റ്റംബർ ഏഴിന് ഐഫോൺ 14 സീരിസിലുള്ള മോഡലുകൾ ആപ്പിൾ പുറത്തിറക്കിയിരിന്നു. ഇതിനു പിന്നാലെയാണ് ഐഫോൺ 14 മോഡലുകളെ ആര് വെല്ലും എന്ന ചോദ്യവും സജീവമായത്. സ്മാർട്ട്ഫോൺ ആരാധകരുടെ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ ഒരു സ്വകാര്യ മാധ്യമ സ്ഥാപനം തങ്ങളുടെ ട്വിറ്ററിൽ ഒരു വോട്ടെടുപ്പ് നടത്തിയത്.

ആപ്പിളിന്റെ സ്മാർട്ട്ഫോൺ പരമ്പരയിലെ പുതിയ ഇറക്കുമതിയായ ഐഫോൺ 14 പ്രോയെ മത്സരത്തിനായി തെരഞ്ഞെടുത്തപ്പോൾ എതിരാളിയായി പരിഗണിച്ചത് സാംസങ്ങിന്റെ ഗ്യാലക്സി എസ് 22 അൾട്രയെ ആണ്. ആപ്പിൾ ഇറങ്ങിയിട്ട് ദിവസങ്ങൾ മാത്രമാണ് ആയിരിക്കുന്നത്. അത് ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിയിട്ടുമില്ല. ഫീച്ചറുകളും പുത്തൻ ഫോണും എങ്ങനെയുണ്ടെന്ന് വ്യക്തവും ആയിട്ടില്ല. എങ്കിലും ആപ്പിൾ ലോഞ്ചിൽ ഐഫോൺ 14 പ്രോ പുറത്തിറക്കിയപ്പോൾ ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇരു ഫോണുകളും തമ്മിലുള്ള താരതമ്യം.

ആപ്പിളിനോട് മുട്ടാൻ പറ്റിയ ഫോണായി ഗ്യാലക്സി എസ് 22അൾട്രയെ പ്രാപ്തനാക്കിയത് പുറത്തിറങ്ങി കുറച്ചു നാളുകൾക്കുള്ളിൽ കൈവരിച്ച ജനപ്രീതിയാണ്. ഈ വർഷം ആദ്യമാണ് സാംസങ് തങ്ങളുടെ ആൾട്രാ പ്രീമിയം മോഡലായ ഗ്യാലക്സി എസ് 22 അൾട്ര പുറത്തിറക്കിയത്. തുടർന്ന് അധികം വൈകാതെതന്നെ ക്യാമറ പെർഫോമൻസ് കൊണ്ട് ഗ്യാലക്സി എസ് 22 അൾട്ര ഏറെ ജനസ്വീകാര്യത നേടുകയായിരുന്നു.

പുറത്തിറങ്ങി നാളുകളായെങ്കിലും ഇപ്പോഴും അൾട്രയുടെ സ്വീകാര്യത കുറഞ്ഞിട്ടില്ല, എന്നു മാത്രമല്ല നിരന്തരം ചർച്ചകളിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. അതിനാൽത്തന്നെ ഐഫോണിന് ഒത്ത എതിരാളിയാണ് ഗ്യാലക്സി എസ് 22 അൾട്ര. അടുത്ത വർഷം ജനുവരിയിൽ ഗ്യാലക്സി എസ് 22 അൾട്രയുടെ അടുത്ത പതിപ്പായ എസ് 23 അൾട്ര പുറത്തിറങ്ങാനിരിക്കുകയുമാണ്.

ഏറ്റുമുട്ടിയ രണ്ടു മോഡലുകളും ജനപ്രീതിയിൽ മുന്നിൽതന്നെ ആയിരുന്നെങ്കിലും മത്സരത്തിൽ ആപ്പിൾ തന്നെയാണ് വിജയിച്ചത്. 51.9 ശതമാനം പേർ ആപ്പിളിന്റെ ഐഫോൺ 14 പ്രോയെ പിന്തുണച്ചപ്പോൾ, 48.1 ശതമാനം പേർ സാംസങ്ങിന്റെ ഗ്യാലക്സി എസ് 22 അൾട്ര ആണ് സൂപ്പർ എന്നു വിധിച്ചു. വൻ മാർജിനിലുള്ള വിജയം അവകാശപ്പെടാൻ ആപ്പിളിന് കഴിയില്ല. അത്രയ്ക്ക് മോശമല്ലാത്ത ജനപിന്തുണ ഗ്യാലക്സി എസ് 22 അൾട്രയ്ക്ക് ഉണ്ടായിരുന്നു.

ഐഫോൺ 14 പ്രോയിൽ ഏറ്റവും പുതിയ A16 ബയോണിക് ചിപ്പാണ് നൽകിയിരിക്കുന്നത്, അതേസമയം ഗ്യാലക്സി എസ് 22 അൾട്രയ്ക്ക് കരുത്തു പകരുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 ചിപ്പും. അടുത്തവർഷം പുറത്തിറങ്ങുന്ന ഗ്യാലക്സി എസ് 23 അൾട്രയിൽ ഒരു പടികൂടി കടന്ന് സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 2 ചിപ്പ് ആകും സാംസങ് ഉപയോഗിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഗ്യാലക്സി എസ് 22 അൾട്രയുടെ അടിസ്ഥാന വേരിയന്റ് ഇറങ്ങിയിരിക്കുന്നത്. 1,09,999 രൂപ പ്രാരംഭ വിലയിലാണ് ഗ്യാലക്സി എസ് 22 അൾട്ര ഇന്ത്യയിൽ ലഭ്യമാകുക.


Click it and Unblock the Notifications