ഞാനൊരു മുസ്ലീം ആണ്, പക്ഷേ എനിക്ക് ഈ കളർ ഇഷ്ടപ്പെട്ടു: പുതിയ ഐഫോണിനെ പ്രശംസിച്ച് യുവാവ്; പാവം ആപ്പിൾ!
''ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം'' എന്ന് നാം പാടിക്കേട്ടിട്ടുണ്ട്. ഇപ്പോൾ ഈ പാട്ട് പാടാൻ ഏറ്റവും അനുയോജ്യനായ ആൾ ആപ്പിൾ കമ്പനിയുടെ സിഇഒ ആയ ടിം കുക്ക് ആണെന്ന് പറയേണ്ടിയിരിക്കുന്നു. കാരണം, കിടിലൻ ഫീച്ചറുകളുമായി ആപ്പിൾ തങ്ങളുടെ ഐഫോൺ 17 സീരീസ് ഈ മാസം ആദ്യം ലോഞ്ച് ചെയ്തു. അവ ഇന്ന് മുതൽ ഇന്ത്യയിൽ ഉൾപ്പെടെ വിൽപ്പന ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ഇത്ര മനോഹരമായ ഒരു സ്മാർട്ട്ഫോൺ അവതരിപ്പിച്ചിട്ടും ചിലരുടെ കണ്ണ് ഉടക്കിയിരിക്കുന്നത് അതിന്റെ കളറിന്റെ ജാതി- മത വ്യാഖ്യാനങ്ങളിലാണ് എന്നത് ചുരുങ്ങിയ പക്ഷം ആപ്പിളിനെ സംബന്ധിച്ചിടത്തോളമെങ്കിലും ഖേദകരമാണ്.
ഇന്ന് ഇന്ത്യയിൽ ഐഫോൺ 17 സീരീസിന്റെ വിൽപ്പന ആരംഭിച്ചപ്പോൾ ആപ്പിൾ സ്റ്റോറുകളിൽ അടക്കം വൻ ആവേശമാണ് കാണാൻ കഴിഞ്ഞത്. പുതിയ മോഡലുകൾ സ്വന്തമാക്കാനും കാണാനും പരിചയപ്പെടാനുമൊക്കെയായി നിരവധി പേർ പുലർച്ചെ മുതൽ തന്നെ ആപ്പിൾ സ്റ്റോറുകളുടെ മുന്നിൽ ക്യൂ നിൽക്കുന്ന കാഴ്ച കാണാമായിരുന്നു. പുതിയതായി ആരംഭിച്ച ബംഗളുരുവിലെ ആപ്പിൾ ഹെബ്ബാൾ റീട്ടെയിൽ സ്റ്റോറിൽ ഉൾപ്പെടെ വൻ ആവേശം പ്രകടമായിരുന്നു.

ആപ്പിൾ സ്റ്റോറുകളിൽ എത്തിയ ആരാധകരുടെ പ്രതികരണങ്ങളിൽ ചിലത് ഇതിനിടയിൽ പുറത്തുവന്നു. അതിലൊന്ന് ഏറെ വൈറലാവുകയും ചെയ്തു. അത് പിടിഐ പുറത്തുവിട്ട ഒരു യുവാവിന്റെ പ്രതികരണ വീഡിയോയായിരുന്നു. അതിൽ അയാൾ ഇങ്ങനെ പറയുന്നു: "ഞാൻ സംഗം വിഹാറിൽ നിന്നാണ് വരുന്നത്... രാവിലെ മുതൽ ഞാൻ ക്യൂവിൽ നിൽക്കുന്നു. ഞാൻ വളരെ ആവേശത്തിലാണ്''.
''ഞാൻ ഇതിനകം എന്തോ നേടിയതുപോലെ തോന്നുന്നു, 'എന്റെ കൈകളിൽ പിടിച്ചിരിക്കുന്ന കോസ്മോ ഓറഞ്ച് കളർ ഓപ്ഷൻ ശരിക്കും അത്ഭുതകരവും ശ്രദ്ധേയവുമായി തോന്നുന്നു, ഇത് ഒരു കാവി നിറമായതിനാൽ ഇത്തവണ, ഇന്ത്യയിൽ ഈ നിറം കൂടുതൽ ജനപ്രിയമാകും. ഞാൻ ഒരു മുസ്ലീമാണ്, പക്ഷേ എനിക്ക് ഈ നിറം ഇഷ്ടമാണ്." എന്നാണ് യുവാവ് പറഞ്ഞത് (ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ നിന്ന്).

പുതിയ ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്യപ്പെട്ട ഘട്ടത്തിൽ പ്രോ മോഡലുകൾക്ക് മൂന്ന് കളർ ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. അവ സിൽവർ, കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ എന്നിവയായിരുന്നു. എന്നാൽ ഇതിൽ കോസ്മിക് ഓറഞ്ച് കളർ ഓപ്ഷന് ഇന്ത്യയിൽ ചിലർ പുതിയ വ്യാജ വ്യാഖ്യാനങ്ങൾ നൽകി. ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുത്തിയും മതപരമായുമൊക്കെ ഈ കളർ ഓപ്ഷൻ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു.
അത്തരം ദുർവ്യാഖ്യാനത്തിന്റെ ഒടുവിലെ ബാക്കിപത്രമാണ് മതവുമായും മറ്റും ബന്ധപ്പെടുത്തിയുള്ള യുവാവിന്റെ പ്രതികരണത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ഇതുവരെയുള്ള ഐഫോണുകളിൽ വച്ച് ഏറ്റവും കരുത്തുറ്റ മോഡലുകൾ എന്ന നിലയിൽ എത്തിയ ഐഫോൺ പ്രോ മോഡലുകളെ കാണാതെ അതിന്റെ കളർ ഓപ്ഷനെ മറ്റ് ദുർവ്യാഖ്യാനങ്ങളുമായി ബന്ധിപ്പിച്ച് നോക്കിക്കാണുന്നത് തികച്ചും ദൗർഭാഗ്യകരം എന്ന് തന്നെ പറയാനാകും.
ഓരോരുത്തർക്കും താൽപര്യമുള്ള കളർ ഓപ്ഷൻ തെരഞ്ഞെടുക്കാം, അതിന് തന്നെയാണ് വിവിധ ഓപ്ഷനുകൾ ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ ഈ കളറുകൾക്ക് മേൽ മറ്റ് തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ അടിച്ചേൽപ്പിക്കുന്നത് തികച്ചും തെറ്റായ ഒരു പ്രവണത സൃഷ്ടിക്കുന്നു. എന്തായാലും വിവാദങ്ങളെ തുടർന്ന് ഐഫോൺ 17 പ്രോ മാക്സ് മോഡലുകളുടെ കളർ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാകുകയും ചെയ്തിട്ടുണ്ട്.

പുതിയ ഐഫോൺ മോഡലുകൾ വാങ്ങാൻ പോകുന്നവരെ ഈ കളർ വിവാദങ്ങൾ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുമോ എന്ന് കണ്ടറിയണം. എന്തയാലും ഇന്ത്യക്കാർക്ക് ഇന്ന് മുതൽ ഇന്ത്യയിലെ ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ വഴി നേരിട്ടും അതല്ലാതെ വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ഓൺലൈനായും പുതിയ ഐഫോൺ 17 സീരീസ് മോഡലുകൾ വാങ്ങാനാകും.


Click it and Unblock the Notifications







