ആശിച്ച് മോഹിച്ച് ഫ്ലിപ്പ്കാർട്ടിൽനിന്ന് വൺപ്ലസ് ഫോൺ വാങ്ങിയ മലയാളി യുവാവ് നേരിട്ടത് വൻ ചതി!
ഒരു നല്ല സ്മാർട്ട്ഫോൺ സ്വന്തമായി വേണം എന്നത് ഇന്ന് ഏതൊരാളുടെയും ആഗ്രഹമാണ്. ഒരുപാട് നാളത്തെ നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിലായിരിക്കും പലരും വാങ്ങാൻ ഒരു മോഡൽ തെരഞ്ഞെടുക്കുക. ഫോണിനുള്ള ഫണ്ട് കണ്ടെത്താനും പലർക്കും ഒരുപാട് നാളത്തെ അധ്വാനം വേണ്ടിവരുന്നു. ലോണെടുത്ത് ഫോൺ വാങ്ങിയവർ പോലും നമ്മുടെ നാട്ടിലുണ്ട്.
അങ്ങനെ ആശിച്ച് മോഹിച്ച് വാങ്ങുന്ന ഒരു ഫോൺ ഒരു ദിവസം പോലും തികച്ച് ഉപയോഗിക്കാൻ കഴിയാതെ വന്നാൽ അയാൾക്കുണ്ടാകുന്ന മാനസിക വിഷമം ഏതുവിധത്തിലാകും. അത് പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല! അത്തരമൊരു അവസ്ഥ ഇപ്പോൾ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് കൊച്ചി സ്വദേശിയായ എംകെ സതീഷ് എന്ന യുവാവ്.

ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ തീരുമാനിച്ച സതീഷ് ഏറെ അന്വേഷണങ്ങൾക്കൊടുവിൽ വൺപ്ലസിന്റെ ഏറ്റവും പുതിയ 11 5ജി വാങ്ങാൻ തീരുമാനിച്ചു. അടുത്തിടെ പുറത്തിറങ്ങിയ വൺപ്ലസിന്റെ 5ജി ഫോണുകളിലൊന്നാണിത്. ഓൺലൈനിലൂടെ ഫോൺ വാങ്ങാൻ തീരുമാനിച്ച സതീഷ് ഫ്ലിപ്പ്കാർട്ടാണ് തെരഞ്ഞെടുത്തത്. തുടർന്ന് അംഗീകൃത വ്യാപാരികൾ എന്ന ഫ്ലിപ്പ്കാർട്ടിന്റെ ലേബലുള്ള ഒരു വ്യാപാരിയിൽനിന്ന് വൺപ്ലസ് 11 5ജി ബുക്ക് ചെയ്തു.
സെപ്റ്റംബർ ഒന്നിനായിരുന്നു ഫോൺ ബുക്ക് ചെയ്തത്. ഡെലിവറി ചാർജും ഫോണിന്റെ വിലയും ഉൾപ്പെടെ ഏതാണ്ട് അരലക്ഷത്തിന് മുകളിൽ, കൃത്യമായി പറഞ്ഞാൽ 53,098 രൂപ ഇതിനായി അടച്ചു. തുടർന്ന് സെപ്റ്റംബർ 4 ന് ഫോൺ എത്തി. പുതിയ ഫോൺ വന്നതിന്റെ സന്തോഷത്തോടെ പാഴ്സൽ ഏറ്റുവാങ്ങി ഡെലിവറി ഏജന്റിന്റെ മുമ്പിൽ വച്ചുതന്നെ തുറന്നുനോക്കി.
ഫോണിന് പുറമേക്ക് കാര്യമായ പരുക്കുകളോ പോറലുകളോ ഉണ്ടായിരുന്നില്ല. എന്നാൽ തുടർന്ന് ഫോൺ ഓൺ ആക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. ചാർജ് കുറവായതിനാലാകാം ഓണാകാത്തത് എന്നാണ് കരുതിയത്. എന്നാൽ ചാർജിങ്ങിന് ശേഷവും ഫോൺ ഓൺ ആയില്ല. പുതിയ ഫോൺ വാങ്ങിയ എല്ലാ സന്തോഷവും അവിടെ അവസാനിക്കുകയും മനോവിഷമത്തിന്റെ ഒരു പരമ്പര അവിടെ ആരംഭിക്കുകയും ചെയ്തു.
സൂക്ഷ്മമായി നടത്തിയ പരിശോധനിയിൽ ഫോണിന്റെ ബാറ്ററി അൽപ്പം വീർത്തിരിക്കുന്നതായും ബാക്ക് പാനൽ ഇളകിയിരിക്കുന്നതായും കണ്ടെത്തി. അതുവരെ പുതിയ ഫോണിന്റെ നിർമാണ തകരാർകൊണ്ടായിരിക്കാം ഓൺ ആകാത്തത് എന്ന് കരുതിയിരുന്ന സന്തോഷിന് അവിടം മുതൽ ആശങ്കയായി. ഓൺലൈനിൽ വാങ്ങിയ ഉൽപ്പന്നങ്ങൾക്ക് തകരാറുണ്ടെങ്കിൽ റീപ്ലേസ്മെന്റ് സൗകര്യം ലഭിക്കാറുണ്ട്. ആനിലയ്ക്ക് ഫോൺ തിരിച്ചയ്ക്കാൻ സതീഷ് ശ്രമം നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല.
റീപ്ലേസിന് എന്ത് കാരണം നൽകിയാലും അടുത്തുള്ള വണ്‍പ്ലസ് സര്‍വീസ് സെന്ററുമായി ബന്ധപ്പെടാനാണ് ഫ്‌ളിപ്പ്കാര്‍ട്ടിൽനിന്ന് നിർദേശം ലഭിച്ചത്. തുടര്‍ന്ന് വണ്‍ പ്ലസിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടപ്പോഴാണ് വൻ ചതിയാണ് താൻ നേരിട്ടത് എന്ന് സതീഷ് തിരിച്ചറിഞ്ഞത്. ഫ്‌ളിപ്പ്കാര്‍ട്ട് വണ്‍ പ്ലസിന്റെ അംഗീകൃത വിതരണക്കാര്‍ അല്ലെന്നും ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ വാങ്ങുന്ന ഉല്പന്നങ്ങള്‍ക്ക് വാറന്റി ഉള്‍പ്പടെയുള്ളവ ലഭിക്കില്ലെന്നുമാണ് വണ്‍പ്ലസില്‍നിന്ന് അറിയിച്ചത്.
തുടർന്ന് കൊച്ചിയിലെ വണ്‍പ്ലസ് സര്‍വീസ് സെന്ററുമായി നേരിട്ട് ബന്ധപ്പെട്ടു. അപ്പോഴാണ് ചതിയുടെ ബാക്കി ഭാഗവും വെളിച്ചത്തുവന്നത്. ഫ്ലിപ്കാർട്ടിലെ 'ടർസ്റ്റ്' എന്ന അംഗീകൃത വിൽപ്പനക്കാരനിൽ നിന്ന് സതീഷ് വാങ്ങിയ ഫോൺ മുൻപ് രണ്ട് തവണ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വണ്‍പ്ലസിന്റെ അംഗീകൃത സര്‍വീസ് സെന്ററില്‍ റിപ്പയറിങ്ങിനായി എത്തിയിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വിവരം അവിടെവച്ച് സതീഷ് അറിഞ്ഞു.
മറ്റൊരാൾ ഉപയോഗിച്ച് തകരാറിലായ ഒരു ഫോൺ ആണ് പുതിയ ഫോൺ എന്ന നിലയിൽ സതീഷിന് ലഭിച്ചത്. ഗുജറാത്ത് സ്വദേശിയുടെ പേരില്‍ നല്‍കിയ സര്‍വീസ് ബില്ലിന്റെ പകര്‍പ്പും കൊച്ചിയിലെ സര്‍വീസ് സെന്ററിൽനിന്ന് സതീഷിന് ലഭിച്ചു. ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കിയ ഇന്‍വോയ്‌സിലുള്ള ഐഎംഇഐ നമ്പറും ഫോണിന്റെ ഐഎംഇഐ നമ്പറും ഒന്നു തന്നെയാണ്.
ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കൊച്ചിയിലെ സർവീസ് സെന്റർ ഫോണിന്റെ വിവരങ്ങൾ ശേഖരിച്ചത്. സംഭവത്തിൽ ഉപഭോക്തൃ കോടതിയെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകാനായിരുന്നു സതീഷിന്റെ തീരുമാനമെന്നും, എന്നാൽ വാർത്ത വന്നതിന് പിന്നാലെ, ഫ്ലിപ്പ്കാർട്ട് അധികൃതർ സതീഷിനെ ബന്ധപ്പെടുകയും ഫോൺ തിരിച്ചെടുത്ത് പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയതായും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications








